/indian-express-malayalam/media/media_files/2025/04/08/F0WxQehRMOAKbd04RHGo.jpg)
MS Dhoni Vs PBKS Photograph: (IPL, Instagram)
Chennai Super Kings Vs Punjab Kings IPL 2025: ചെന്നൈ സൂപ്പർ കിങ്സിന് സീസണിലെ തുടർച്ചയായ നാലാമത്തെ തോൽവി. പ്രിയാൻഷിന്റെ സെഞ്ചുറി കരുത്തിൽ പഞ്ചാബ് കിങ്സ് മുൻപിൽ വെച്ച 220 റൺസ് പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്താനായത് 201 റൺസ്. അവസാന ഓവറിൽ 28 റൺസ് ആണ് ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ബൗണ്ടറി കണ്ടെത്തി കളിച്ചിരുന്ന ധോണിയെ അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ചെന്നൈക്ക് നഷ്ടമായി. ധോണി മടങ്ങിയതിന് പിന്നാലെ ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയ്ക്കും വിജയ് ശങ്കറിനും തകർത്തടിച്ച് ചെന്നൈയെ ജയത്തിലേക്ക് എത്തിക്കാനായില്ല. പഞ്ചാബ് കിങ്സിന് 19 റൺസ് ജയം.
യഷ് താക്കൂർ ആണ് പഞ്ചാബ് കിങ്സിനായി അവാസാന ഓവർ എറിഞ്ഞത്. അവസാന ഓവറിലെ യഷ് താക്കൂറിന്റെ ആദ്യ ഡെലിവറി മോശമായിരുന്നു എങ്കിലും ധോണിയുടെ ബിഗ് വിക്കറ്റ് വീഴ്ത്താനായി. യഷ് താക്കൂറിന്റെ ലോ ഫുൾ ടോസിൽ ഷോർട്ട് ഫൈൻ ലെഗ്ഗിൽ ചഹലിന് ക്യാച്ച് നൽകിയാണ് ധോണി മടങ്ങിയത്. രണ്ടാമത്തെ ശ്രമത്തിലാണ് പന്ത് സുരക്ഷിതമാക്കി കൈക്കലാക്കാൻ ചഹലിനായത്. 12 പന്തിൽ നിന്ന് ഒരു ഫോറും മൂന്ന് സിക്സും പറത്തിയാണ് ധോണി 27 റൺസ് എടുത്തത്. ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളിൽ 200ന് മുകളിൽ സ്ട്രൈക്ക്റേറ്റിൽ കളിച്ചത് ധോണി മാത്രം.
കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് മികച്ച തുടക്കമാണ് ന്യൂസിലൻഡ് താരങ്ങളായ രചിനും കോൺവേയും ചേർന്ന് നൽകിയത്. എന്നാൽ പവർപ്ലേ കഴിഞ്ഞതിന് പിന്നാലെ ആറ് ബോളുകൾക്കിടയിൽ രചിനേയും ഋതുരാജിനേയും ചെന്നൈക്ക് നഷ്ടമായി. കോൺവേയും ശിവം ദുബെയും ചേർന്ന് ചെന്നൈയ്ക്ക് വിജയ പ്രതീക്ഷ നൽകാൻ ശ്രമിച്ചെങ്കിലും ആവശ്യമായ റൺറേറ്റ് ഉയർന്ന് വന്നത് സമ്മർദം കൂട്ടി.
14ാം ഓവറിൽ 19 റൺസ് ചെന്നൈ കണ്ടെത്തിയതോടെ കാര്യങ്ങൾ ധോണിക്കും കൂട്ടർക്കും അനുകൂലമായി വരികയാണെന്ന് തോന്നിച്ചു. എന്നാൽ ഈ സമയം അർഷ്ദീപിനേയും ഫെർഗൂസനേയും ബോളിങ്ങിലേക്ക് തിരികെ കൊണ്ടുവന്ന് ശ്രേയസ് ചെന്നൈയെ പൂട്ടി. പിന്നെ ചെന്നൈക്കുണ്ടായ നേരിയ പ്രതീക്ഷ ധോണിയിലായിരുന്നു. എന്നാൽ ധോണിക്കും അവിശ്വസനീയ ജയത്തിലേക്ക് ചെന്നൈയെ എത്തിക്കാനായില്ല.
49 പന്തിൽ നിന്നാണ് ഡെവോൺ കോൺവേ 69 റൺസ് കണ്ടെത്തിയത്. രചിൻ രവീന്ദ്ര 36 റൺസ് എടുത്ത് പുറത്തായി. ഇംപാക്ട് പ്ലേയറായ ശിവം ദുബെ 27 പന്തിൽ നിന്നാണ് 42 റൺസ് അടിച്ചെടുത്തത്. പഞ്ചാബിനായി ഫെർഗൂസൻ രണ്ട് വിക്കറ്റും യഷ് താക്കൂർ, മാക്സ്വെൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ഓപ്പണർ പ്രിയാൻഷിന്റെ അതിവേഗ സെഞ്ചുറിയുടെ കരുത്തിലാണ് പഞ്ചാബ് കിങ്സ് കൂറ്റൻ സ്കോർ കണ്ടെത്തിയത്. 2 പന്തിൽ നിന്ന് ഏഴ് ഫോറും ഒൻപത് സിക്സും പറത്തി 103 റൺസ് ആണ് പ്രിയാൻഷ് അടിച്ചെടുത്തത്. ഒരു ഭാഗത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് പഞ്ചാബിന്റെ ഓപ്പണിങ് ബാറ്റർ ചെന്നൈ ബോളിങ് നിരയെ തച്ചുതകർത്തു. പവർപ്ലേയിൽ 19 പന്തിൽ നിന്ന് 53 റൺസ് ആണ് പ്രിയാൻഷ് അടിച്ചെടുത്തത്. 39 പന്തിൽ നിന്ന് പ്രിയാൻഷ് സെഞ്ചുറി തികച്ചു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറിയാണ് പ്രിയാൻഷ് തന്റെ പേരിലാക്കിയത്. പ്രിയാൻഷ് തുടങ്ങി വെച്ച വെടിക്കെട്ട് അവസാന ഓവറുകളിൽ ശശാങ്ക് സിങ് ഏറ്റെടുത്തു. 36 പന്തിൽ നിന്ന് 52 റൺസ് ആണ് ശശാങ്ക് സിങ് അടിച്ചെടുത്തത്. ശശാങ്കും പ്രിയാൻഷും ചേർന്ന് 71 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. 83 റൺസിന് ഇടയിൽ പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും പ്രിയാൻഷിന്റേയും ശശാങ്കിന്റേയും കൂട്ടുകെട്ട് പഞ്ചാബിനെ മികച്ച സ്കോറിലേക്ക് എത്തിച്ചു.
Read More
- RCB vs MI: ഹർദിക്കിന്റെ താണ്ഡവം മുംബൈയെ രക്ഷിച്ചില്ല; ആർസിബിക്ക് 12 റൺസ് ജയം
- Vignesh Puthur IPL: ആദ്യ ഓവറിൽ വിക്കറ്റ്; എന്നിട്ടും വിഘ്നേഷിന് രണ്ടാം ഓവർ നൽകാതെ ഹർദിക്
- Vighnesh Puthur: കൂട്ടുകെട്ട് തകർക്കുന്നതിലെ കേമൻ; വീണ്ടും വിഘ്നേഷിന് ആദ്യ ഓവറിൽ വിക്കറ്റ്
- MI vs RCB: എന്തുകൊണ്ട് രോഹിത് വീണ്ടും ഇംപാക്ട് പ്ലേയർ? ഒഴിവാക്കുന്നതിന്റെ സൂചനയോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us