/indian-express-malayalam/media/media_files/N7seXUkNv2oE3ub10xGV.jpg)
മുഹമ്മദ് ഷമി(ഫയൽ ഫോട്ടോ)
ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമി തന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള ആകാംക്ഷയെ കുറിച്ച് തുറന്ന് പറഞ്ഞു. ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെട്ട ഷമി 14 മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ തയ്യാറെടുക്കുകയാണ്. 2023 നവംബറില്‍ നടന്ന ഏകദിന ലോകകപ്പിലാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. പരമ്പരക്ക് മുമ്പായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ പരിശീലന സെഷനില്‍ മണിക്കൂറുകളോളം ഷമി ബോള്‍ എറിഞ്ഞു.
പരിശീലന സെഷന് ശേഷം ഷമി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ സംസാരിച്ച ഷമി ക്രിക്കറ്റ് കളിക്കുവാന്‍ ഉള്ള തന്റെ ആകാംക്ഷയാണ് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കിയത് എന്ന് സൂചിപ്പിച്ചു. 'രാജ്യത്തിനായി കളിക്കാനുള്ള 'വിശപ്പ്' ഒരിക്കലും അവസാനിക്കരുത് എന്നതാണ് എനിക്ക് ആദ്യം തോന്നുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി കളിക്കാന്‍ ഒരു വിശപ്പ് ഉണ്ടായിരിക്കണം. അത് എനിക്കുണ്ട്. എന്റെ അവസാന ശ്വാസം വരെ ഇന്ത്യയ്ക്കായി കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' ഷമി പറഞ്ഞു.
ഇതേ പരിപാടിയിൽ പങ്കെടുത്ത ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഷമി റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. 'തീര്‍ച്ചയായും, ഷമിയെ റെഡ് ബോള്‍ ക്രിക്കറ്റില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബുംറയ്ക്കും ഇന്ത്യന്‍ ടീമിനും മുഹമ്മദ് ഷമിയുടെ സാന്നിധ്യം പ്രധാനപ്പെട്ടതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം ബംഗാളിനായി ധാരാളം പന്തെറിഞ്ഞിരുന്നു,' ഗാംഗുലി പറഞ്ഞു.
ഷമിക്കും ഗാംഗുലിക്കും പുറമേ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ഇതിഹാസങ്ങളായ ജൂലന്‍ ഗോസ്വാമിയും മിഥാലി രാജും പരിപാടിയില്‍ പങ്കെടുത്തു. അതേസമയം ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടി20 മത്സരം നടക്കുന്നത്. ബംഗ്ലാദേശില്‍ നടക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളുടെ പശ്ചാതലത്തില്‍ വന്‍ സുരക്ഷാ സന്നാഹത്തിലായിരിക്കും കൊല്‍ക്കത്തയിൽ കളി നടക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.