/indian-express-malayalam/media/media_files/2025/01/20/FdDQcMCmRxiXUj846RG8.jpg)
ശ്രീശാന്ത്, സഞ്ജു സാംസൺ: (ഇൻസ്റ്റഗ്രാം)
സഞ്ജു സാംസണിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ ഉൾപ്പെടുത്താതിരുന്ന കെസിഎയുടെ നടപടി ഏറെ സങ്കടപ്പെടുത്തുന്നതാണെന്ന് ഇന്ത്യൻ മുൻ പേസർ എസ് ശ്രീശാന്ത്. സഞ്ജുവിനെ പോലെ ഇത്ര പരിചയസമ്പത്തുള്ള ഒരാൾ കളിക്കാൻ സന്നദ്ധനാണ് എന്ന് അറിയിക്കുമ്പോൾ ടീമിൽ ഉൾപ്പെടുത്താതെ പോകരുതായിരുന്നു. സഞ്ജുവിനെ ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നതിന് എതിരെ എല്ലാവരും ശബ്ദം ഉയർത്തണം എന്നും ശ്രീശാന്ത് മീഡിയാവണിനോട് പറഞ്ഞു.
കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിൽ ആകെയുള്ള താരം സഞ്ജുവാണ്. കളിക്കാരുടെ കൂടെയാണ് അസോസിയേഷൻ നിൽക്കേണ്ടത്. ഒരു കളിക്കാരനെ ഇല്ലാതെയാക്കാൻ എളുപ്പമാണ്. ഉണ്ടാക്കിയെടുക്കാനാണ് പ്രയാസം. സഞ്ജുവിനെ ഇപ്പോൾ വിമർശിക്കുന്നവർ എത്രമാത്രം ക്രിക്കറ്റ് കളിച്ചവരാണ് എന്നും ശ്രീശാന്ത് ചോദിക്കുന്നു.
സഞ്ജുവിനെ ക്രൂശിക്കുകയല്ല. സഞ്ജുവിന് ഒപ്പം നിൽക്കുകയാണ് വേണ്ടത്. തുടർച്ചയായ മത്സരങ്ങൾ സഞ്ജു കളിച്ചു. അതിന് ശേഷം അനിവാര്യമായ ബ്രേക്ക് ആണ് സഞ്ജു എടുത്തത്. വിജയ് ഹസാരെ ട്രോഫി കളിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു സഞ്ജു. ഇത്രയും സീനിയോറിറ്റിയുള്ള താരത്തിന് വേണ്ട പരിഗണനകളാണ് അസോസിയേഷൻ നൽകേണ്ടത് എന്നും ശ്രീശാന്ത് ചൂണ്ടിക്കാണിച്ചു.
വിജയ് ഹസാരെയ്ക്ക് മുൻപ് കേരള ടീമിനായി സംഘടിപ്പിച്ച സ്ക്വാഡിൽ പങ്കെടുത്തില്ല എന്ന് പറഞ്ഞാണ് സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള സ്ക്വാഡിൽ നിന്ന് കെസിഎ മാറ്റി നിർത്തിയത്. ക്യാംപിൽ പങ്കെടുക്കാനാവില്ല എന്ന് കാണിച്ച് ഒറ്റവരി സന്ദേശം ആണ് സഞ്ജു കെസിഎയ്ക്ക് അറിയിച്ചത്. ഇതാണ് കെസിഎയെ പ്രകോപിപ്പിച്ചത്.
സഞ്ജുവിനെ കേരള ടീമിൽ ഉൾപ്പെടുത്താതിരുന്നതിന്റെ പേരിൽ കെസിഎയ്ക്ക് എതിരെ വിമർശനങ്ങൾ ശക്തമാവുമ്പോഴും സഞ്ജുവിനെതിരെ ആഞ്ഞടിച്ചാണ് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പ്രതികരിച്ചത്. സഞ്ജുവിന് തോന്നുമ്പോൾ വന്ന് കേരള ടീമിനായി കളിച്ചിട്ട് പോകാൻ സാധിക്കില്ല എന്നാണ് ജയേഷ് ജോർജിന്റെ വാക്കുകൾ. സഞ്ജു കെസിഎ വഴിയാണ് ഇന്ത്യൻ ടീമിൽ എത്തിയത് എന്നും അത് സഞ്ജു മറക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.