/indian-express-malayalam/media/media_files/2025/01/25/Cl0ofxARCjT4CpJKznnw.jpg)
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ: (ഇൻസ്റ്റഗ്രാം)
ചെപ്പോക്കിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോർ കണ്ടെത്തുന്നതിൽ നിന്ന് പിടിച്ചുകെട്ടി ഇന്ത്യൻ ബോളർമാർ. 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് ആണ് ഇംഗ്ലണ്ട് കണ്ടെത്തിയത്. 30 പന്തിൽ നിന്ന് 45 റൺസ് എടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഏഴ് ബോളർമാരെയാണ് ചെന്നൈയിൽ ഇന്ത്യ പരീക്ഷിച്ചത്. ഇതിൽ അഞ്ചും സ്പിന്നർമാർ.
വരുണും അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീതവം അർഷ്ദീപും ഹർദിക്കും വാഷിങ്ടൺ സുന്ദറും അഭിഷേക് ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 17 പന്തിൽ നിന്ന് 31 റൺസ് എടു്ത് ബ്രൈഡനാണ് ബട്ട്ലർ കഴിഞ്ഞാൽ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ടോപ് സ്കോറർ. ഇംഗ്ലണ്ട് നിരയിൽ പിന്നെ 20ന് മുകളിൽ സ്കോർ കണ്ടെത്തിയത് ജാമി സ്മിത്താണ്. 12 പന്തിൽ നിന്ന് 22 റൺസ് ആണ് താരം നേടിയത്.
11 ഓവറിൽ 90 റൺസിലേക്ക് ഇംഗ്ലണ്ട് സ്കോർ എത്തിയപ്പോഴേക്കും അവരുടെ അഞ്ച് വിക്കറ്റുകളാണ് വീണത്. അക്ഷർ പട്ടേലിന്റെ പന്തിൽ ഡീപ്പ് ബാക്ക് വേർഡ് സ്ക്വയർ ലെഗ്ഗിൽ ഫീൽഡിങ് സബ് ആയി വന്ന ഹർഷിത് റാണയ്ക്ക് ക്യാച്ച് നൽകി ലിവിങ്സ്റ്റൺ മടങ്ങി. 13 റൺസ് ആണ് ലിവിങ്സ്റ്റൺ എടുത്തത്. പിന്നാലെ പാർട് ടൈം ബോളറായ അഭിഷേക് ശർമയുടെ കൈകളിലേക്കാണ് സൂര്യ പന്ത് നൽകിയത്. ക്യാപ്റ്റന്റെ വിശ്വാസം അഭിഷേക് തെറ്റിച്ചില്ല.
അഭിഷേകിന്റെ ഓവറിലെ ആദ്യ പന്തിൽ സിക്സും രണ്ടാമത്തെ പന്തിൽ ഫോറും അടിച്ചാണ് സ്മിത്ത് തുടങ്ങിയത്. എന്നാൽ മൂന്നാമത്തെ പന്തിൽ ജാമി സ്മിത്തിനെ അഭിഷേക് വീഴ്ത്തി. 12 പന്തിൽ നിന്ന് 22 റൺസ് എടുത്ത് അരങ്ങേറ്റക്കാരന്റെ കാമിയോ അവസാനിച്ചു. ലോങ് ഓഫീലൂടെ ബിഗ് ഷോട്ടിനാണ് താരം ശ്രമിച്ചത്. എന്നാൽ ലോങ് ഓഫിൽ തിലക് വർമയുടെ കൈകളിൽ ഒതുങ്ങി.
16ാം ഓവറിൽ ഒവെർട്ടനെ വരുൺ ചക്രവർത്തി ബൌൾഡാക്കി. അഞ്ച് റൺസ് മാത്രമെടുത്താണ് താരം മടങ്ങിയത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ബ്രൈഡൻ റൺഔട്ടായി. 17 പന്തിൽ നിന്ന് 31 റൺസ് എടുത്ത് നിൽക്കെയാണ് ജുറൽ ബ്രൈഡനെ റൺഔട്ടാക്കിയത്. 10 റൺസ് എടുത്ത് നിൽക്കെ ആദിൽ റാഷിദിനെ ഹർദിക് സഞ്ജുവിന്റെ കൈകളിലും എത്തിച്ചു.
പവർപ്ലേയിൽ തകർത്തടിച്ച് ബട്ട്ലർ
ചെപ്പോക്ക് ട്വന്റി20യിൽ പവർപ്ലേയിൽ കൃത്യമായ ഇടവേളയിൽ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയെങ്കിലും ബട്ട്ലറുടെ ബാറ്റിങ് കരുത്തിൽ സ്കോർ ഉയർത്തുകയായിരുന്നു ഇംഗ്ലണ്ട്. എന്നാൽ ബട്ട്ലർ വീണതോടെ മറ്റ് ഇംഗ്ലണ്ട് ബാറ്റർമാർക്ക് കൂടുതൽ സമയം ക്രീസിൽ നിൽക്കാനായില്ല. ഇംഗ്ലണ്ട് ഓപ്പണർമാരെ സ്കോർ രണ്ടക്കം കടക്കാൻ അനുവദിക്കാതെ ഇന്ത്യ മടക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ബൌണ്ടറി കടത്തിയാണ് ഫിൽ സോൾട്ട് തുടങ്ങിയത്. അർഷ്ദീപിന് എതിരെ ഫ്ലിക്ക് ചെയ്ത് മിഡ് ഓണിലൂടെ സോൾട്ട് ബൌണ്ടറി കണ്ടെത്തി പോസിറ്റിവായി തുടങ്ങുകയായിരുന്നു. എന്നാൽ ആദ്യ ഓവറിലെ നാലമത്തെ പന്തിൽ തന്നെ സോൾട്ടിനെ അർഷ്ദീപ് മടക്കി ഇന്ത്യക്ക് ആഗ്രഹിച്ച തുടക്കം നൽകി.
ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ പന്തിൽ പുൾ ഷോട്ടിനായിരുന്നു ഫിൽ സോൾട്ടിന്റെ ശ്രമം. എന്നാൽ ഡീപ് സ്ക്വയർ ലെഗ്ഗിൽ വാഷിങ്ടൺ സുന്ദറിന്റെ കൈകളിൽ ഒതുങ്ങി. ഇതോടെ 6-1ലേക്ക് ഇംഗ്ലണ്ട് വീണു. എന്നാൽ അർഷ്ദീപിന്റെ രണ്ടാമത്തെ ഓവറിൽ 16 റൺസ് ആണ് ബട്ട്ലർ അടിച്ചെടുത്തത്.
എന്നാൽ മൂന്നാം ഓവറിൽ സൂര്യ പന്ത് നൽകിയത് വാഷിങ്ടൺ സുന്ദറിലേക്ക്. ആദ്യ പന്തിൽ തന്നെ ബെൻ ഡക്കറ്റിനെ വാഷിങ്ടൺ സുന്ദർ കൂടാരം കയറ്റി. വാഷിങ്ടണിന്റെ പന്തിൽ സ്വീപ്പ് ഷോട്ട് കളിക്കാനായിരുന്നു ബെൻ ഡക്കറ്റിന്റെ ശ്രമം. എന്നാണ് ടോപ് എഡ്ജ് ആയി പന്ത് സ്ക്വയർ ലെഗ്ഗിൽ ധ്രുവ് ജുറെലിന്റെ കൈകളിലേക്ക് എത്തി. ആറ് പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രം എടുത്താണ് ബെൻ ഡ്രസ്സിങ്ങ റൂമിലേക്ക് മടങ്ങിയത്.
ബ്രൂക്കിന്റെ ഓഫ് സ്റ്റംപ് ഇളക്കി വരുൺ
മറുവശത്ത് ബട്ട്ലർ ബൌണ്ടറികൾ കണ്ടെത്തി ആക്രമണം തുടരുമ്പോൾ നാലാം ഓവർ എറിയാനെത്തിയത് അക്ഷർ പട്ടേൽ. അക്ഷറിന് എതിരെ തുടരെ സിക്സും ഫോറും ഹാരി ബ്രൂക്കിന്റെ ബാറ്റിൽ നിന്ന് വന്നു. ഇതോടെ അഞ്ച് ഓവറിലേക്ക് എത്തിയപ്പോൾ ഇംഗ്ലണ്ട് സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എന്ന നിലയിലായി.
സിക്സ് പറത്തിയാണ് രവി ബിഷ്ണോയിയെ ബട്ട്ലർ സ്വാഗതം ചെയ്തത്. ബിഷ്ണോയിയുടെ ഗൂഗ്ലിയിൽ ഫ്രണ്ട് ലെഗ് നീക്കി ബോളറുടെ തലയ്ക്ക് മുകളിലൂടെ ബട്ട്ലർ സിക്സ് പായിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് സ്കോർ 50 കടന്നു. ആറാമത്തെ ഓവറിൽ വീണ്ടും സൂര്യ ബോളിങ്ങ് ചെയിഞ്ച് കൊണ്ടുവന്നു. വരുൺ ആണ് പന്തെറിയാൻ എത്തിയത്.
ആറാം ഓവറിലെ ആദ്യ പന്തിൽ വരുൺ ബട്ട്ലറെ വിക്കറ്റിന് മുൻപിൽ കുടുക്കിയെങ്കിലും റിവ്യുവിൽ തേർഡ് അംപയർ നോട്ട്ഔട്ട് വിധിച്ചു. എന്നാൽ ഓവറിലെ മൂന്നാമത്തെ പന്തിൽ ഹാരി ബ്രൂക്കിന്റെ ഭീഷണി വരുൺ ചക്രവർത്തി ഒഴിവാക്കി. വരുണിന്റെ പന്ത് ഓഫ് സ്റ്റംപ് ഇളക്കിയത് കണ്ട് ഒര നിമിഷം ബ്രൂക്ക് അവിശ്വസനീയതയോടെ ക്രീസിൽ നിന്നു. പിന്നാലെ 30 പന്തിൽ നിന്ന് 40 റൺസ് എടുത്ത് നിന്ന ബട്ട്ലറെ അക്ഷർ മടക്കി. ഡീപ് മിഡ് വിക്കറ്റിൽ തിലക് വർമയ്ക്ക് ക്യാച്ച് നൽകിയാണ് ബട്ട്ലർ മടങ്ങിയത്. രണ്ട് ഫോറും മൂന്ന് സിക്സുമാണ് ബട്ട്ലറിന്റെ ബാറ്റിൽ നിന്ന് വന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.