/indian-express-malayalam/media/media_files/2025/06/21/shubman-gill-yashasvi-jaiswal-scored-century-2025-06-21-00-01-12.jpg)
Shubman Gill Yashasvi Jaiswal Scored Century Against England: (Indian Cricket Team, Instagram)
india Vs England Test: ഇന്ത്യൻ ക്രിക്കറ്റിലെ പുതുയുഗത്തിന് ഇതിലും മികച്ച തുടക്കം ലഭിക്കാനുണ്ടോ? ലീഡ്സ് ടെസ്റ്റിൽ ആദ്യ ദിനം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ കണ്ടെത്തിയത് 359 റൺസ്. കോഹ്ലിയും രോഹിത്തും ഇല്ലാതെ ഇംഗ്ലണ്ടിലേക്ക് പറന്ന ഇന്ത്യയെ ചുറ്റിപ്പറ്റി നിന്ന ആശങ്കയുടെ കരിനിഴലെല്ലാം ലീഡ്സിൽ ഉദിച്ചുയർന്ന് നിന്ന സൂര്യപ്രകാശത്തിൽ മാഞ്ഞു. ക്യാപ്റ്റൻസി അരങ്ങേറ്റത്തിന്റെ യാതൊരു സമ്മർദവുമില്ലാതെ തന്നിലെ ക്ലാസിക് ബാറ്ററെ പുറത്തെടുത്ത് സെഞ്ചുറിയോടെ ആഘോഷിച്ച് ഗിൽ..ഭയരഹിതമായി ബാറ്റ് വീശി മനോഹര ഷോട്ടുകളുമായി നിറഞ്ഞ് യശസ്വി..ബാസ്ബോൾ ശൈലിയെ വെല്ലുവിച്ച് ഇന്ത്യയുടെ പുതുതലമുറ. ഒപ്പം, തലമുറ മാറ്റത്തിന്റെ അലയൊലിയിൽപ്പെട്ട് തകർന്നടിയില്ലെന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രഖ്യാപനം.
ആൻഡേഴ്സന്റെ അഭാവം സൃഷ്ടിച്ച വിടവ്, ആർച്ചറും വുഡും പരുക്കിന്റെ പിടിയിൽ നിൽക്കുന്നതിന്റെ പ്രശ്നം..ഇംഗ്ലണ്ടിന്റെ ഈ ബോളിങ് തലവേദനകൾ ഇന്ത്യൻ പുതുതലമുറ ബാറ്റർമാർ വേണ്ടവിധം പ്രയോജനപ്പെടുത്തി. ഹെഡ്ഡിങ്ലേയിലെ കഴിഞ്ഞ ആറ് ടെസ്റ്റ് ആദ്യം ബോൾ ചെയ്ത ടീം ജയിച്ചു എന്ന കണക്ക് വിശ്വസിച്ച് ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സിന് പിഴച്ചതോടെ രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മിന്നും തുടക്കമിട്ട് ഇന്ത്യ.
Also Read: അഭിമന്യുവിനെ തഴഞ്ഞ് സായിയെ ഇറക്കി; നാല് പന്തിൽ ഡക്ക്; നാണക്കേടിന്റെ റെക്കോർഡ്
വോക്സിനെതിരായ യശസ്വിയുടെ ആ ഡ്രൈവ്!
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാർക്ക് മുൻപിലുണ്ടായ പ്രധാന വെല്ലുവിളി ആദ്യ സെഷനിൽ പിച്ചിൽ നിന്ന് സീമർമാർക്ക് ലഭിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ആനുകൂല്യമാണ്. എന്നാൽ അതിന് യാതൊരു അവസരവും യശസ്വിയും രാഹുലും നൽകിയില്ല. ഓഫ് സ്റ്റംപിന് പുറത്തായി വന്ന ഡെലിവറികൾ രാഹുൽ അവഗണിച്ച് ഇംഗ്ലണ്ട് ബോളർമാരുടെ കെണിയിൽ വീഴാതെ മാറി നിന്നു. മാത്രമല്ല ക്ലാസിക് ഷോട്ടുകൾ യശസ്വിയിൽ നിന്നും രാഹുലിൽ നിന്നും വന്നു. ഇംഗ്ലണ്ട് ബോളർമാരുടെ ലൂസ് ബോളുകൾ ഇരുവരും വെറുതെവിട്ടില്ല.
Also Read: വിമാനാപകടം നെഞ്ചുലച്ചു; ഇന്ത്യയെ സന്തോഷിപ്പിക്കാനായി ഞങ്ങൾ കളിക്കും: ഋഷഭ് പന്ത്
വോക്സിനെതിരെ യശസ്വിയിൽ നിന്ന് മിഡ് ഓഫിലേക്ക് മനോഹരമായ ഡ്രൈവ് വന്നത് ആരാധകരുടെ ഹൃദയം നിറച്ചു. രാഹുലിൽ നിന്നും മികച്ച ഷോട്ടുകൾ വന്നതോടെ ആദ്യ സെഷനിൽ തന്നെ 16 ഫോറുകളാണ് ഇന്ത്യ കണ്ടെത്തിയത്. ഇത് ഇന്ത്യ ഭയരഹിതമായാണ് ബാറ്റ് ചെയ്തത് എന്ന് തെളിയിക്കുന്നു.
ഗില്ലിന്റെ അതിവേഗത്തിലെ അർധ ശതകം, ക്ലാസ് സെഞ്ചുറി
ഒടുവിൽ ഉച്ചഭക്ഷണത്തിന് പിരിയും മുൻപാണ് ഫസ്റ്റ് സ്ലിപ്പിൽ ക്യാച്ച് നൽകി രാഹുൽ മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ അരങ്ങേറ്റക്കാരൻ സായ് സുദർശൻ നാല് പന്തിൽ ഡക്കായി. ഇതോടെ കോഹ്ലിയുടെ അഭാവത്തിൽ നാലാം സ്ഥാനത്ത് ഇറങ്ങിയ ക്യാപ്റ്റൻ ഗില്ലിന് മേൽ സമ്മർദമുണ്ടായി. എന്നാൽ അനായാസം സ്കോർ ബോർഡ് ചലിപ്പിച്ച് യശസ്വിക്ക് പിന്തുണ നൽകി ഗിൽ തന്നിലെ ക്ലാസ് ലോകത്തിന് കാണിച്ചുകൊടുത്തു.
Also Read: ജൂൺ 20; ഗാംഗുലിയും ദ്രാവിഡും കോഹ്ലിയും അരങ്ങേറ്റം കുറിച്ച ദിവസം; തന്റെ പേര് കൂടി ചേർത്ത് സായ്
ഇംഗ്ലണ്ട് പേസർമാർക്ക് മേൽ ആധിപത്യം പുലർത്തി യശസ്വി ജയ്സ്വാൾ ടെസ്റ്റിലെ തന്റെ അഞ്ചാം സെഞ്ചുറി കണ്ടെത്തി. ഇംഗ്ലണ്ട് മണ്ണിലെ യശസ്വിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. 144 പന്തിൽ നിന്നാണ് യശസ്വി ഇന്ത്യൻ ക്രിക്കറ്റിലെ പുതുയുഗത്തിന് വമ്പൻ തുടക്കം നൽകി തന്റെ സ്കോർ മൂന്നക്കം കടത്തിയത്. സെഞ്ചുറിയിലേക്ക് എത്തിയപ്പോൾ തന്നെ 16 ഫോറും ഒരു സിക്സും യശസ്വിയുടെ ബാറ്റിൽ നിന്ന് വന്നു.
അവസാന സെഷനിൽ 144 റൺസ്
ഇംഗ്ലണ്ട് ബോളർമാർക്ക് മുൻപിൽ ഒരു ഘട്ടത്തിലും യശസ്വിയും രാഹുലും ഗില്ലും പന്തും തപ്പിത്തടഞ്ഞില്ല. തന്റെ രണ്ടാമത്തെ പന്ത് തന്നെ ഋഷഭ് പന്ത് ബൗളറുടെ തലയ്ക്ക് മുകളിലൂടെ പായിക്കുന്നത് കണ്ട് സ്റ്റോക്ക്സിന് ചിരിയടക്കാനായില്ല. റെഡ് ബോൾ ക്രിക്കറ്റിലെ തന്റെ വേഗമേറിയ അർധ ശതകത്തിലേക്കാണ് ഗിൽ എത്തിയത്. പിന്നാലെ തന്റെ ആറാം റെഡ് ബോൾ സെഞ്ചുറി. ഇന്ത്യൻ ക്യാപ്റ്റന്റെ കുപ്പായത്തിലെ ഗില്ലിന്റെ ആദ്യ സെഞ്ചുറി. ഗില്ലിന് വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിൽ നിന്ന് വേണ്ട പിന്തുണ കിട്ടിയതോടെ അവസാന സെഷനിൽ 34 ഓവറിൽ നിന്ന് 144 റൺസ് ആണ് ഇന്ത്യ കണ്ടെത്തിയത്.
ആദ്യ ദിനം ലീഡ്സിൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു എങ്കിൽ രണ്ടും മൂന്നും ദിനങ്ങളിൽ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായും എന്ന കാലാവസ്ഥാ പ്രവചനങ്ങൾ വരുന്നുണ്ട്. അങ്ങനെയെങ്കിൽ രണ്ടാം ദിനം ആദ്യ സെഷനിൽ ഗിൽ-പന്ത് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് എത്തുന്നതിൽ നിന്ന് തടയാനാവും ഇംഗ്ലീഷ് പേസർമാർ ലക്ഷ്യമിടുക. അതല്ല തെളിഞ്ഞ കാലാവസ്ഥ തന്നെയാണ് രണ്ടാം ദിനവും എങ്കിൽ ഇന്ത്യ കൂറ്റൻ സ്കോർ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് മുൻപിലേക്ക് വയ്ക്കുമെന്ന് ഉറപ്പ്.
Read More:Jasprit Bumrah: എന്തുകൊണ്ട് ക്യാപ്റ്റൻസി ഏറ്റെടുത്തില്ല? മൗനം വെടിഞ്ഞ് ബുമ്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.