/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/06/25/arjun-radhakrishnan-interview-kannur-squad-2025-06-25-14-39-18.jpg)
Arjun Radhakrishnan
അഞ്ചു സിനിമകളും ഒരു വെബ് സീരീസും മാത്രമേ അർജുൻ ഇതുവരെ മലയാളസിനിമയിൽ ചെയ്തു കാണൂ. പക്ഷേ, താരതമ്യേന പുതുമുഖമായൊരു നടനായിരിക്കുമ്പോഴും തമ്മിൽ തമ്മിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി എന്നതാണ് അർജുന്റെ കരിയറിനെ വ്യത്യസ്തമാക്കുന്നത്. ഡിയർ ഫ്രണ്ടിൽ മിസ്സിംഗായ കൂട്ടുകാരനെ തേടി അലയുന്ന ശ്യാം, പടയിലെ കളക്ടർ, കണ്ണൂർ സ്ക്വാഡിലെ വില്ലനായ അമീർ ഷാ. ഉള്ളൊഴുക്കിലെ സ്വാർത്ഥനായ രാജീവ്, ഐഡന്റിറ്റിയിലെ വില്ലൻ അമർ ഫെലിക്സ്, ഇപ്പോഴിതാ കേരള ക്രൈം ഫയൽസ് സീസൺ രണ്ടിലെ എസ് ഐ നോബിൾ.....
ഈ കഥാപാത്രങ്ങളിൽ മലയാളികൾ ഏറെ സ്വീകരിച്ച കഥാപാത്രം ഏതെന്ന ചോദ്യത്തിന്, "ഏറ്റവും പോപ്പുലറായത് കണ്ണൂർ സ്ക്വാഡിലെ കഥാപാത്രമാണ്, പക്ഷേ ആ കഥാപാത്രത്തിനു കിട്ടിയത് സ്നേഹമല്ലെന്നു മാത്രം (ചിരിക്കുന്നു). ഡിയർ ഫ്രണ്ട്, പട എന്നീ ചിത്രങ്ങളിലെ അഭിനയം സിനിമാപ്രേമികളുടെയൊക്കെ അഭിനന്ദനം നേടി തന്നിരുന്നു. കണ്ണൂർ സ്ക്വാഡ് വലിയൊരു ഓഡിയൻസിലേക്ക് എത്തിയ ചിത്രമാണ്, ആ രീതിയിൽ അതെനിക്ക് നല്ല വിസിബിലിറ്റി തന്നിട്ടുണ്ട്," എന്നായിരുന്നു അർജുന്റെ മറുപടി.
മലയാളത്തിൽ ആറു പ്രൊജക്റ്റുകൾ പൂർത്തിയാക്കി നിൽക്കുമ്പോഴും ആളുകൾ തന്നെ കണ്ടാൽ തിരിച്ചറിയുമോ എന്ന കാര്യത്തിൽ ഒരു തുടക്കക്കാരന്റെ സംശയം അർജുനുണ്ട്.
"സത്യം പറഞ്ഞാൽ, എന്നെക്കണ്ടാൽ ആളുകൾക്ക് ഇപ്പോഴും തിരിച്ചറിയാൻ പറ്റുന്നുണ്ടോ എന്ന കാര്യത്തിലെനിക്ക് സംശയമുണ്ട്. കണ്ണൂർ സ്ക്വാഡ് ചെയ്തിട്ട് രണ്ടുവർഷങ്ങൾക്കു ശേഷമാണ് ഞാൻ ഈ സീരീസ് ചെയ്യുന്നത്. എന്നെ തേടി അവസരങ്ങൾ വരുന്നത് പലപ്പോഴും നീണ്ട ഇടവേളകൾക്ക് ശേഷമാണ്. 365 ദിവസവും വർക്കുള്ളൊരു നടനല്ല ഞാൻ, ഒരു ലൊക്കേഷനിൽ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക് ഓടുന്ന ഒരു അവസ്ഥയിലൊന്നും ഞാൻ എത്തിയില്ല. ആത്യന്തികമായി നമ്മൾ ഒരേ രൂപവും ഭാവങ്ങളുമൊക്കെയുള്ള സാധാരണ മനുഷ്യരല്ലേ. എല്ലാ സമയത്തും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനുള്ള ശ്രമങ്ങൾ ഉണ്ടെന്ന് മാത്രം, അതിൽ എത്രത്തോളം വിജയിക്കുന്നു എന്നത് ഓഡിയൻസ് വിലയിരുത്തേണ്ട കാര്യമാണ്," അർജുൻ പറയുന്നു.
Also Read: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും
പാതി മലയാളിയായ അർജുൻ വളർന്നത് പൂനെയിൽ ആണ്. കരിയറിന്റെ തുടക്കം ബോളിവുഡിലൂടെയാണ്. 2017ൽ പുറത്തിറങ്ങിയ ശ്രീലാൻസർ ആണ് ആദ്യചിത്രം. പിന്നീട് അമിതാഭ് ബച്ചനൊപ്പം ജൂണ്ടിൽ അഭിനയിച്ചു. മലയാളത്തിലേക്ക് എത്തുമ്പോൾ അർജുൻ നേരിട്ട പ്രധാന പ്രശ്നം മലയാള ഭാഷയിലുള്ള വഴക്കമില്ലായ്മ ആയിരുന്നു. എന്നാൽ ഇന്ന് കേരളത്തിലേക്ക് താമസം മാറിയ അർജുൻ തന്റെ മലയാള ഭാഷ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. കേരള ക്രൈം ഫയൽസ് 2ലേക്ക് എത്തുമ്പോഴേക്കും ഭാഷയ്ക്കു മുകളിലുള്ള പ്രശ്നങ്ങൾ നല്ലൊരളവിൽ പരിഹരിച്ചിട്ടുണ്ട് അർജുൻ.
Also Read: പപ്പുവിന്റെ കൂടെ നിൽക്കുന്ന സ്പൈഡർമാൻ ടീഷർട്ടുകാരൻ , ഇന്ന് മലയാളത്തിന്റെ പ്രിയ നടൻ; ആളെ മനസ്സിലായോ?
"ഭാഷയുടെ പ്രശ്നം ഞാൻ നന്നായി അനുഭവിച്ചിട്ടുണ്ട്. ഈ സീരീസിലാണ് എനിക്കിത്രയും ഡയലോഗ്സ് കിട്ടിയത്. ഇതുവരെ ചെയ്ത പടങ്ങൾ വച്ചു നോക്കുമ്പോൾ എനിക്കേറെ സ്ക്രീൻ ടൈം ലഭിച്ചതും ക്രൈം ഫയൽസിൽ ആണ്. ഉള്ളൊഴുക്ക്, ക്രൈം ഫയൽസ് ഇതിലാണ് കുറേക്കൂടി പ്രാദേശികമായ കഥാപാത്രങ്ങളെ ഞാൻ അവതരിപ്പിക്കുന്നത്. മറ്റെല്ലാം കഥാപാത്രങ്ങളുടെ പശ്ചാത്തലം കൊണ്ട് വേറിട്ടുനിന്നവയായിരുന്നു.
പടയും ഡിയർ ഫ്രണ്ടും ചെയ്യുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അന്നൊന്നും നിത്യേന എന്ന രീതിയിൽ ഞാൻ മലയാളം സംസാരിക്കുന്നുണ്ടായിരുന്നില്ല. ഇപ്പോൾ, ഒന്നൊന്നര വർഷമായി ഞാൻ കൊച്ചിയിൽ ഉണ്ട്. ഇവിടെ വന്ന് സെറ്റിൽ ആയതിൽ പിന്നെയാണ് മലയാളം ഭാഷ ഉപയോഗിക്കാൻ തുടങ്ങിയത്. ഒരു ഭാഷ അറിയുന്നതും ആ ഭാഷ സംസാരിക്കുന്നയിടത്തു താമസിക്കുന്നതും രണ്ടും രണ്ടുകാര്യമാണ്. കുറേ കാര്യങ്ങൾ ഇപ്പോൾ മനസ്സിലാവുന്നുണ്ട്, പ്രയോഗങ്ങൾ, ശൈലികളൊക്കെ. ഓരോ സിനിമകൾ കഴിയുന്തോറും മലയാളം ഇംപ്രൂവ് ചെയ്യാൻ ശ്രമിക്കുകയാണ്. ഭാഷ ഇംപ്രൂവ് ചെയ്യണം എന്നുള്ളതുകൊണ്ടാണ് കൊച്ചിയിലേക്ക് താമസം മാറിയത് തന്നെ," അർജുൻ കൂട്ടിച്ചേർത്തു.
അർജുൻ രാധാകൃഷ്ണനുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇവിടെ വായിക്കാം: ഇതെന്റെ ചെക്ക് ലിസ്റ്റിലുള്ള കഥാപാത്രമായിരുന്നു: അർജുൻ രാധാകൃഷ്ണൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.