/indian-express-malayalam/media/media_files/X2HZ01pJgmxuONENJXGo.jpg)
എച്ച്.ഡി.ദേവഗൗഡ (എക്‌സ്പ്രസ് ഫയൽ ചിത്രം)
ബെംഗളൂരു: ഇന്ത്യ മുന്നണിയിൽ രാജ്യത്തെ നയിക്കാൻ കഴിവുള്ള ആരുണ്ടെന്നും ഒരാളെ കാണിക്കൂവെന്നും ജെഡിഎസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ. ഇന്ത്യ രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരാളുണ്ടെങ്കിൽ ഈ ചർച്ചയുടെ ആവശ്യം ഇല്ല. ഇന്ന് ഈ രാജ്യത്ത് അതിന് മോദി അല്ലാതെ മറ്റാരുമില്ല. എനിക്ക് 91 വയസായി. മോദി അല്ലാതെ മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻ കഴിയുന്ന മറ്റൊരു നേതാവിനെ താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മോദി തരംഗമില്ലെന്നും ബിജെപിക്ക് 150ൽ കൂടുതൽ സീറ്റ് ലഭിക്കില്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ വാക്കുകളെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. മൂന്നു ദിവസം മുൻപ് രാഹുൽ ഗാന്ധി കോലാറിൽ സംസാരിച്ചു. ഞാൻ അതിനെക്കുറിച്ച് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയൻ നടത്തിയ പ്രസ്താവന നിങ്ങൾ കേട്ടതാണ്. രാഹുൽ ഗാന്ധി ഇപ്പോഴും ‘അമുൽ ബേബി’ ആണെന്ന് സിപിഎം മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദൻ നടത്തിയ പരാമർശത്തെയും അദ്ദേഹം ഓർമിപ്പിച്ചു.
കർണാടകയിലെ പുതിയ ജെഡി (എസ്)-ബിജെപി കൂട്ടുകെട്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ദേവഗൗഡ അവകാശപ്പെട്ടു. ജെഡിഎസ്- ബിജെപി കൂട്ടുകെട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2019 ൽ കോൺഗ്രസിനൊപ്പമുള്ള കൂട്ടുകെട്ടിനെക്കാൾ ഇത്തവണ തിരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ ജെഡിഎസ്-ബിജെപി കൂട്ടുകെട്ട് വിജയം നേടുമെന്നും ദേവഗൗഡ പറഞ്ഞു.
ഇത്തവണ ജെഡിഎസ് മൂന്നു സീറ്റിലും ബിജെപി 25 സീറ്റിലുമാണ് മത്സരിക്കുന്നത്. 2019 ൽ കോൺഗ്രസിനൊപ്പമായിരുന്നപ്പോൾ ജെഡിഎസ് 7 സീറ്റിൽ മത്സരിച്ചു, ഒന്നിൽ വിജയിച്ചു. 21 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഒരെണ്ണത്തിലാണ് വിജയിച്ചത്. എന്നാൽ, ബിജെപി 25 സീറ്റിൽ വിജയിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേവഗൗഡ ഇത്തവണ മത്സരിക്കുന്നില്ല. പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ അദ്ദേഹം നിറസാന്നിധ്യമാണ്. മുൻ പ്രധാനമന്ത്രി കൂടിയായ അദ്ദേഹം ബെംഗളൂരു റൂറൽ, തുംകൂർ, ചിക്കമംഗളൂരു, മൈസൂർ, ദക്ഷിണ കർണാടകയിലെ ചിക്കബല്ലാപ്പൂർ എന്നിവിടങ്ങളിലും പ്രചാരണം നടത്തിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും രണ്ട് മുതൽ അഞ്ച് വരെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
Read More
- കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകും; മുസ്ലിം വിരുദ്ധ പരാമർശവുമായി പ്രധാനമന്ത്രി
- കേജ്രിവാളിനെ അപായപ്പെടുത്തുമോ എന്ന് ഭയമുണ്ട്; ആരോപണവുമായി ആം ആദ്മി
- ബിഹാറിലെ എൻഡിഎയുടെ ഏക മുസ്ലിം എംപി ആർജെഡിയിൽ ചേർന്നു
- ഭാവിയിലേക്കുള്ള പുതിയ യാത്രയുടെ തുടക്കമാണ് തിരഞ്ഞെടുപ്പെന്ന് നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.