/indian-express-malayalam/media/media_files/2024/10/22/mbLYTKK5zg3BTHxUN9pT.jpg)
സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ
ന്യൂഡൽഹി: വഖഫ് ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്റ് കമ്മിറ്റി ചർച്ചക്കിടെ നാടകീയ സംഭവങ്ങൾ. ഇന്ന് നടന്ന യോഗത്തിൽ എംപിമാർ തമ്മിൽ ഏറ്റുമുട്ടി. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബംഗാളിൽനിന്നു തന്നെയുള്ള ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും തമ്മിലായിരുന്നു കയ്യാങ്കളി വരെയെത്തിയ തർക്കം.
വഴക്കിനിടെ കല്യാൺ ബാനർജി, ചില്ലുകൊണ്ടുള്ള കുടിവെള്ള കുപ്പി മുൻപിലുണ്ടായിരുന്ന മേശയിലേക്ക് അടിച്ച് ഉടച്ചു. സംഭവത്തിൽ അദ്ദേഹത്തിന്റെ തള്ളവിരലിനും ചൂണ്ടുവിരലിനും പരുക്കേറ്റു. സംഭവത്തത്തുടർന്ന് വഖഫ് ബിൽ പാനലിന്റെ അടുത്ത യോഗത്തിൽനിന്ന് കല്യാൺ ബാനർജിയെ സസ്‌പെൻഡ് ചെയ്തു.
ബിജെപിയുടെ ജഗദാംബിക പാൽ അധ്യക്ഷയായ സമിതി, വഖഫ് ബില്ലിൽ വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേൾക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. കല്യാൺ ബാനർജിയും അഭിജിത് ഗംഗോപാധ്യായയും തമ്മിൽ വലിയ തർക്കമുണ്ടാവുകയും പരസ്പരം ചീത്ത വിളിക്കുകയും ചെയ്തതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തത്.
ചില്ലുകുപ്പി അടിച്ചുടച്ചതിനെത്തുടർന്ന് പരുക്കേറ്റ കല്യാൺ ബാനർജിയെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. അദ്ദേഹത്തെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും എഎപി നേതാവ് സഞ്ജയ് സിങ്ങും ചേർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഇരുവരും ചേർന്ന് കല്യാൺ ബാനർജിയെ യോഗഹാളിൽനിന്നു പുറത്തേക്കു കൊണ്ടുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കല്യാൺ ബാനർജിക്കു മുൻപ് യോഗത്തിൽ സംസാരിച്ച ഒവൈസി ബില്ലിലെ പിഴവുകൾ ചൂണ്ടിക്കാണിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ട അദ്ദേഹത്തിന്റെ സംസാരത്തിനിടെയും ബിജെപി അംഗങ്ങൾ വാക്‌പോര് നടത്തിയിരുന്നു.
കല്യാൺ ബാനർജിയെ അടുത്ത യോഗത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം വോട്ടെടുപ്പിലൂടെയാണ് കൈക്കൊണ്ടതെന്നാണ് റിപ്പോർട്ട്. തൃണമൂൽ എംപിയുടെ സസ്പെൻഷനെ അനുകൂലിച്ച് ഒൻപതും എതിർത്ത് ഏഴ് വോട്ടും ലഭിച്ചതായാണ് റിപ്പോർട്ട്.
Read More
- ജനസംഖ്യ വർധിപ്പിക്കണം; ആന്ധ്രാ, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ആഹ്വാനത്തിന് പിന്നിലെ കാരണം ഇതാണ്
- 2002 നും 2018 നും ഇടയിൽ യുഎസ് കൈമാറിയത് 11 കുറ്റവാളികളെ, നിരസിച്ച ഇന്ത്യൻ അപേക്ഷകളിൽ ഹെഡ്ലിയും ആൻഡേഴ്സണും
- ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ധാരണ; സംയുക്ത പട്രോളിങ് പുനഃരാരംഭിക്കും
- വിമാനങ്ങളിലെ ബോംബ് ഭീഷണി; നടപടി കടുപ്പിച്ച് കേന്ദ്രം; നോ ഫ്ലൈ ലിസ്റ്റ് പരിഗണനയിൽ
- ഡൽഹി സ്ഫോടനം; പിന്നിൽ ഖലിസ്ഥാൻ ഭീകര സംഘടനയോ? എല്ലാ വശങ്ങളും പരിശോധിക്കുന്നുവെന്ന് പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.