/indian-express-malayalam/media/media_files/2024/10/22/QsKh1hIXSmkrANgQnuNq.jpg)
ഡേവിഡ് കോൾമാൻ ഹെഡ്‌ലി, തഹാവൂർ ഹുസൈൻ റാണ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പാക്ക് വംശജനായ തഹാവൂർ ഹുസൈൻ റാണയെ ഈ വർഷം അവസാനത്തോടെ യുഎസ് ഇന്ത്യയ്ക്ക് കൈമാറും. 1997ൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ഇന്ത്യ-യുഎസ് കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത്. 2002 നും 2018 നും ഇടയിൽ യുഎസിൽ നിന്ന് പിടികിട്ടാപ്പുള്ളികളായ 11 ഇന്ത്യക്കാരെ കൈമാറാൻ ഉടമ്പടി സഹായിച്ചതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിനു നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, 60 ഓളം കുറ്റവാളികളെ കൈമാറുന്നതിനുള്ള അപേക്ഷകൾ ഇപ്പോഴും യുഎസ് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. 2002 നും 2018 നും ഇടയിൽ യുഎസ് കൈമാറിയ പിടികിട്ടാപ്പുള്ളികളിൽ 11 പേരിൽ രണ്ടുപേർ ഭീകരവാദം, ഒരാൾ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തു, ഒരാൾ കൊലപാതകശ്രമം, ബാക്കിയുള്ളവർ സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങൾ നേരിടുന്നവരാണ്.
ഇന്ത്യയുടെ പല അഭ്യർത്ഥനകളും യുഎസ് നിരസിക്കുകയും ചെയ്തിട്ടുണ്ട്. റാണയുടെ കൂട്ടാളിയും മുംബൈ ഭീകരാക്രമണക്കേസ് പ്രതിയുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ കൈമാറുന്നതാണ് അതിൽ പ്രധാനം. 2009 ഒക്ടോബറിലാണ് ലഷ്കറെ തയിബ ഭീകരനെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്യുന്നത്. മുംബൈ ആക്രമണത്തിൽ ആറ് അമേരിക്കക്കാരെ കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തിയതിന് യുഎസ് കോടതി ഹെഡ്‌ലിയെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു. ഒരേ കുറ്റത്തിന് രണ്ട് തവണ ശിക്ഷിക്കപ്പെടുമെന്ന കാരണത്താലാണ് ഹെഡ്‌ലിയെ കൈമാറണമെന്ന ഇന്ത്യയുടെ അഭ്യർത്ഥന യുഎസ് നിരസിച്ചത്.
1984ലെ ഭോപ്പാൽ വാതകദുരന്തക്കേസിലെ പ്രതിയായ യൂണിയൻ കാർബൈഡിന്റെ അന്നത്തെ സിഇഒ വാറൻ ആൻഡേഴ്സനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അഭ്യർഥനയും യുഎസ് നിരസിച്ചിരുന്നു. ദുരന്തത്തിന് ശേഷം ഭോപ്പാൽ സന്ദർശിച്ച ആൻഡേഴ്സനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അധികം വൈകാതെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും രാജ്യം വിടുകയും ചെയ്തു. ഏകദേശം 20 വർഷങ്ങൾക്ക് ശേഷം, 2003 മേയ് മാസത്തിൽ, ആൻഡേഴ്സനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടു. പക്ഷേ, ആൻഡേഴ്സനെതിരെ ഇന്ത്യയ്ക്ക് മതിയായ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് നിരസിച്ചു.
തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതിയായ സിന്നി സിങ്ങിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ അമേരിക്ക തള്ളിയിരുന്നു. 2000 സെപ്റ്റംബറിലാണ് ഇന്ത്യ ഇതുസംബന്ധിച്ച അഭ്യർത്ഥന നടത്തിയത്. 2002 ജനുവരിയിൽ യുഎസ് അത് നിരസിച്ചു.
Read More
- ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ധാരണ; സംയുക്ത പട്രോളിങ് പുനഃരാരംഭിക്കും
- വിമാനങ്ങളിലെ ബോംബ് ഭീഷണി; നടപടി കടുപ്പിച്ച് കേന്ദ്രം; നോ ഫ്ലൈ ലിസ്റ്റ് പരിഗണനയിൽ
- ഡൽഹി സ്ഫോടനം; പിന്നിൽ ഖലിസ്ഥാൻ ഭീകര സംഘടനയോ? എല്ലാ വശങ്ങളും പരിശോധിക്കുന്നുവെന്ന് പൊലീസ്
- ജമ്മു കശ്മീരിൽ ഡോക്ടർ അടക്കം ഏഴുപേരെ ഭീകരർ കൊലപ്പെടുത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.