/indian-express-malayalam/media/media_files/2025/09/18/uttarakhand-rains-chamoli-2025-09-18-13-16-58.jpg)
ചിത്രം: എക്സ്
Uttarakhand Chamoli Cloudburst: ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിൽ വ്യാഴാഴ്ച രാവിലെയുണ്ടായ കനത്ത മഴയിൽ 12 പേരെ കാണാതായി. നിരവധി വീടുകൾ തകർന്നതായാണ് വിവരം. പ്രദേശത്ത് ജില്ലാ അധികാരികൾ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്കിയി, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) സംഘം നന്ദപ്രയാഗിലെത്തിയിട്ടുണ്ട്. ഗൗച്ചറിൽ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) നന്ദപ്രയാഗിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും റോഡുകളിൽ അവശിഷ്ടങ്ങള്‍ നിറഞ്ഞതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തിയിട്ടുണ്ട്.
ജില്ലയിൽ കുറഞ്ഞത് 12 വീടുകളെങ്കിലും പൂർണ്ണമായും തകർന്നതായി ചമോലി ജില്ലാ മജിസ്ട്രേറ്റ് സന്ദീപ് തിവാരി അറിയിച്ചു. ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡുകൾ പുനസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും എത്രയും വേഗം പ്രദേശവാസികളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുന്താരി ലഗഫാലിയിൽ എട്ട് പേരെയും, ധർമ്മയിൽ രണ്ട് പേരെയും, സർപാനിയിൽ രണ്ട് പേരെയുമാണ് കാണാതായത്. അതേസമയം, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് സ്ത്രീകളും ഒരു കുട്ടിയും അടക്കം മൂന്ന് പേരെ പൊലീസും ജില്ലാ ദുരന്ത നിവാരണ സേനയും ചേർന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏകദേശം ഇരുന്നൂറോളം പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. പരിക്കേറ്റവരെ നന്ദനഗറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചുട്ടുണ്ട്.
Also Read: ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തെ കുറിച്ച് പരാമർശം; ജിമ്മി കിമ്മലിന്റെ ടോക്ക് ഷോ നിർത്തിവച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ദുരന്ത നിവാരണ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
Also Read: അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ്; ഈ വർഷം രണ്ടുതവണ കൂടി ഇളവിന് സാധ്യത
ഡെറാഡൂണിലും ഉത്തരാഖണ്ഡിലെ സമീപ ജില്ലകളിലും കഴിഞ്ഞ ദിവസം മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 23 പേരാണ് കൊല്ലപ്പെട്ടത്. ഡെറാഡൂണിൽ നിന്നു മാത്രം 21 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് നിരവധി പേരെ കാണാതായതായാണ് വിവരം.
Read More: ആംബുലൻസും പൊലീസും വന്നില്ല; ഗർഭിണിയെ തുണിയിൽ പൊതിഞ്ഞ് പുഴ കടത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.