/indian-express-malayalam/media/media_files/2025/08/28/kevin-hassett-us-2025-08-28-20-11-31.jpg)
കെവിൻ ഹാസെറ്റ് (ചിത്രം: എക്സ്)
വാഷിങ്ടൺ: റഷ്യയുമായുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ വ്യാപാരം നിയന്ത്രിക്കാത്തപക്ഷം, ഇന്ത്യക്കുമേൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയ അമേരിക്കയുടെ നിലപാട് മയപ്പെടുത്തില്ലെന്ന് ഡൊണാൾഡ് ട്രംപിന്റെ ഉന്നത സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ്. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ സങ്കീർണ്ണമാണെന്നും തങ്ങളുടെ വിപണി തുറക്കുന്നതിൽ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയാണെന്നും കെവിൻ ഹാസെറ്റ് ആരോപിച്ചു.
റഷ്യയ്ക്കുമേൽ യുഎസ് സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. 'വിട്ടുവീഴ്ചയ്ക്ക് ഇന്ത്യ വഴങ്ങുന്നില്ലെങ്കിൽ, പ്രസിഡന്റ് ട്രംപ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. വ്യാപാര ചർച്ചകളിൽ അന്തിമ തീരുമാനത്തിലെത്തും മുൻപ് ഉയർച്ചയും ഇടിവും ഉണ്ടായേക്കുമെന്ന കാര്യം അംഗീകരിച്ച് ദീർഘവീക്ഷണത്തോടെ മുന്നോട്ടു നീങ്ങണമെന്നും,' യുഎസ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കൂടിയായ കെവിൻ ഹാസെറ്റ് പറഞ്ഞു.
Also Read: വിദ്യാർഥി വിസാ കാലാവധിയിൽ കൂടുതൽ നിയന്ത്രണങ്ങൾക്കൊരുങ്ങി ട്രംപ്
അതേസമയം, ഇന്ത്യ-യുഎസ് ബന്ധം സങ്കീർണ്ണമാണെങ്കിലും അവസാനം ഇരുരാജ്യങ്ങളും ഒന്നിക്കുമെന്ന് വിശ്വസിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഇന്നലെ ഫോക്സ് ബിസിനസിനോട് പറഞ്ഞിരുന്നു. ഇന്ത്യ-യുഎസ് ബന്ധത്തിൽ ഉണ്ടായ അസ്വസ്ഥതയ്ക്ക് കാരണം ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതു മാത്രമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: 'ഇന്ത്യ-യുഎസ് ബന്ധം സങ്കീർണ്ണമെങ്കിലും അവസാനം ഇരു രാജ്യങ്ങളും ഒന്നിക്കും': യുഎസ് ട്രഷറി സെക്രട്ടറി
"ഇതൊരു സങ്കീർണ്ണമായ ബന്ധമാണ്. പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. അടുത്തിടെയുണ്ടായ അസ്വസ്ഥതയ്ക്ക് കാരണം ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങന്നതു മാത്രമല്ല. ലിബറേഷൻ ദിനത്തിനു ശേഷമാണ് ഇന്ത്യ തീരുവ ചർച്ചകൾ ആരംഭിച്ചത്. എന്നാൽ ഇന്നുവരെ കരാറിലെത്താനായിട്ടില്ല. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്, അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയും. അവസാനം ഇരുരാജ്യങ്ങളും തമ്മിൽ ഒന്നിക്കുമെന്നാണ് ഞാൻ കരുതുന്നത്" സ്കോട്ട് ബെസെന്റ് പറഞ്ഞു.
Also Read: ട്രംപിന്റെ താരിഫ് വർധനവ്; ദുരിതക്കയത്തിൽ മത്സ്യ മേഖല
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും നിലവിലെ 25 ശതമാനം പകരച്ചുങ്കവും അടക്കം 50 ശതമാനം തീരുവയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. തുണിത്തരങ്ങള്‍, തുന്നിയ വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, തുകലുല്‍പ്പന്നങ്ങള്‍, ചെരുപ്പ്, രാസവസ്തുക്കള്‍, വൈദ്യുത-മെക്കാനിക്കല്‍ യന്ത്രങ്ങള്‍, മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയാണ് തീരുവ വര്‍ധന കൂടുതല്‍ ബാധിക്കുക. മരുന്ന്, ഊര്‍ജോത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയെ ചുങ്കം ബാധിച്ചേക്കില്ല.
Read More: ട്രംപിന്റെ താരിഫ് യുദ്ധത്തിൽ നിറം മങ്ങി ആഗ്രയിലെ തുകൽ വ്യവസായം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.