/indian-express-malayalam/media/media_files/186lbIflT2Mzjd3Pa6Hu.jpg)
ഫയൽ ചിത്രം
ഡൽഹി: തായ്‌വാൻ സാങ്കേതിക പങ്കാളിയുമായി ചേർന്ന് ടാറ്റ ഗ്രൂപ്പ് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അർദ്ധചാലക ഫാബ്രിക്കേഷൻ പ്ലാന്റ് ഉൾപ്പെടെ 1.26 ലക്ഷം കോടി രൂപയുടെ (15.2 ബില്യൺ ഡോളർ) ചിപ്പുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. തായ്‌വാൻ ആസ്ഥാനമായുള്ള പവർചിപ്പുമായി (പിഎസ്എംസി) പങ്കാളിത്തത്തോടെ ടാറ്റ ഗ്രൂപ്പ് ഗുജറാത്തിലെ ധോലേരയിലാണ് 91,000 കോടി രൂപ (10.9 ബില്യൺ ഡോളർ) ചെലവിൽ ഫൗണ്ടറി സ്ഥാപിക്കുന്നത്. പ്ലാന്റിന് പ്രതിവർഷം 300 കോടി ചിപ്പുകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഉണ്ടായിരിക്കും.
ഉയർന്ന പ്രവർത്തനക്ഷമതയുള്ള കമ്പ്യൂട്ടിംഗ്, ഇലക്ട്രിക് വാഹനങ്ങൾ, പ്രതിരോധം, ഉപഭോക്തൃ ഇലക്ട്രോണിക്സ് തുടങ്ങിയ വ്യവസായങ്ങളെ സഹായിക്കുന്നതാണ് പുതിയ പ്ലാന്റ്. 100 ദിവസത്തിനുള്ളിൽ പ്ലാന്റിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ടാറ്റ ഗ്രൂപ്പ് രാജ്യത്ത് ഫാബ്രിക്കേഷൻ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിക്കുന്നതായി ഇന്ത്യൻ എക്‌സ്പ്രസ് നേരത്തേ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
പതിറ്റാണ്ടുകൾ നീണ്ട ശ്രമങ്ങൾക്ക് ശേഷം അർദ്ധചാലക നിർമാണ പദ്ധതികൾക്കുള്ള അംഗീകാരം ഇന്ത്യയ്ക്ക് വലിയ ഉത്തേജനം നൽകും. ആഭ്യന്തര തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനു പുറമേ, ചൈനയും യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇതുവരെ രൂപപ്പെടുത്തിയ സാങ്കേതികവിദ്യയുടെ ഭൗമരാഷ്ട്രീയത്തിൽ അതിന്റെ കരുത്ത് വർദ്ധിപ്പിച്ചുകൊണ്ട് ചിപ്പ് യുദ്ധത്തിൽ ഇത് ഇന്ത്യക്ക് നേട്ടമുണ്ടാക്കും.
2021 ഡിസംബറിൽ, സർക്കാർ 76,000 കോടി ചിപ്പ് ഇൻസെന്റീവ് പദ്ധതി ആവിഷ്ക്കിരിച്ചിരുന്നു. ഇതിന് കീഴിൽ കേന്ദ്രം ഒരു പ്ലാന്റിന്റെ മൂലധന ചെലവിന്റെ പകുതി തുക സബ്‌സിഡിയായി വാഗ്ദാനം ചെയ്യുന്നു. വ്യാഴാഴ്ച അനുമതി നൽകിയ നിർദ്ദേശങ്ങൾക്കെല്ലാം അവരുടെ കാപെക്‌സ് ചെലവിന്റെ 50 ശതമാനം കേന്ദ്രത്തിൽ നിന്ന് ലഭിക്കും.
ഓട്ടോമൊബൈൽ വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 27,000 കോടി രൂപ (3.25 ബില്യൺ ഡോളർ) ചെലവിൽ ടാറ്റ ഗ്രൂപ്പ് അസമിൽ ഒരു ചിപ്പ് അസംബ്ലി പ്ലാന്റും സ്ഥാപിക്കും. ഈ പ്ലാന്റിന് പ്രതിദിനം 48 ദശലക്ഷം ചിപ്പുകൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടാകും. ഗുജറാത്തിലെ സാനന്ദിൽ ചിപ്പ് ടെസ്റ്റിംഗ് സൗകര്യം സ്ഥാപിക്കാനുള്ള സിജി പവറിന്റെ മൂന്നാമത്തെ നിർദ്ദേശവും മന്ത്രിസഭ അംഗീകരിച്ചു. 7,600 കോടി രൂപ (916 മില്യൺ ഡോളർ) ചെലവ് വരുന്ന പ്ലാന്റ് സ്ഥാപിക്കാൻ ജപ്പാനിലെ റെനെസാസ് ഇലക്ട്രോണിക്‌സുമായി കമ്പനി പങ്കാളിത്തമുണ്ട്.
Read More
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.