/indian-express-malayalam/media/media_files/2024/11/22/MlbIenwXSK4cngk2KojK.jpg)
നിജ്ജാർ കൊലപാതം : വാർത്തകൾ തള്ളി കനേഡിയൻ സർക്കാർ
ന്യൂഡൽഹി സിഖ് വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന റിപ്പോർട്ട് തള്ളി കാനഡ സർക്കാർ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുൾപ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്നതിന് തെളിവുകളില്ലെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടത്തിയതെന്ന് ആരോപിച്ച് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കനേഡിയൻ പത്രം ദി ഗ്ലോബ് ആൻഡ് മെയിലിൽ വന്ന റിപ്പോർട്ടിനെ തുടർന്നാണ് വിശദീകരണം . പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ അറിയിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
കാനഡയ്ക്കുള്ളിലെ ഗുരുതരമായ ക്രിമിനൽ പ്രവർത്തനവുമായി പ്രധാനമന്ത്രി മോദിയെയോ മന്ത്രി ജയശങ്കറിനെയോ സുരക്ഷാ ഉപദേഷ്ടാവ് ഡോവലിനെയോ ബന്ധിപ്പിക്കുന്നതായി കാനഡ സർക്കാർ പ്രസ്താവിച്ചിട്ടില്ല, തെളിവുകൾ സംബന്ധിച്ച് അറിവില്ല, മാധ്യമ റിപ്പോർട്ട് വെറും ഊഹാപോഹം മാത്രമാണെന്നും കാനഡ സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
ദി ഗ്ലോബ് ആൻഡ് മെയിലിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് 'അപവാദ പ്രചാരണം' എന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് കാനഡ സർക്കാരിന്റെ വിശദീകരണം. പേര് വെളിപ്പെടുത്താത്ത ഒരു കനേഡിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അവകാശവാദങ്ങളെ 'പരിഹാസ്യമായ പ്രസ്താവനകൾ' എന്ന് ലേബൽ ചെയ്യുകയും അത് പൂർണമായും തിരസ്‌കരിക്കേണ്ടതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞിരുന്നു.
സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന ഹർദീപ് സിങ് നിജ്ജാർ 2023 ജൂൺ 18നായിരുന്നു കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേരാണ് നിജ്ജാറിനെതിരെ വെടിയുതിർത്തത്. കനേഡിയൻ അധികൃതർ കൊലപാതകത്തിന് നാല് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു.
എന്നാൽ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും നൽകാൻ കാനഡയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്രജ്ഞർക്കും പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു.
2018ൽ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കാനഡയ്ക്ക് കൈമാറിയ പിടികിട്ടാപുള്ളികളുടെ ലിസ്റ്റിൽ ഹർദീപ് സിങ് നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു. പഞ്ചാബ് പോലീസ് അന്വേഷിക്കുന്ന വിവിധ കേസുകളിലും നിജ്ജാർ പ്രതിയാണ്.
വർഷങ്ങൾക്ക് മുൻപ് ജലന്ധറിൽനിന്ന് കാനഡയിലേക്ക് കുടിയേറിയവരാണ് നജ്ജാറിന്റെ കുടുംബം. രാജ്യദ്രോഹകേസുകളുടെ അടിസ്ഥാനത്തിൽ നജ്ജാറിന്റെ പേരിലുള്ള ജലന്ധറിലെ ഭൂമിയും സ്വത്ത് വകകളും പോലീസ് കണ്ടുകെട്ടിയിരുന്നു.
Read More
- അഴിമതി കുറ്റം; അദാനി ഗ്രൂപ്പുമായുള്ള കരാറുകളിൽ നിന്ന് പിൻമാറി കെനിയ
- അദാനിയെ സംരക്ഷിക്കുന്നത് മോദി, ഉടൻ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി
- സൗരോർജ കരാർ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകി; ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കേസ്
- കാർലോ അക്യുട്ടിസിനെ അടുത്തവർഷം ആദ്യ സഹസ്രാബ്ദ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് മാർപ്പാപ്പ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.