/indian-express-malayalam/media/media_files/BSm1Sf5pA97cu4zHn34H.jpg)
പ്രതീകാത്മക ചിത്രം: എഐ
മുംബൈ: മോഷണത്തിന് ശേഷം പശ്ചാത്താപം തോന്നി കളവുമുതൽ തിരികെ നൽകുന്ന മോഷ്ടാക്കളുടെ വാർത്തകൾ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ മഹാരാഷ്ട്രയിലാണ് സാമാനമായൊരു സംഭവം നടന്നിരിക്കുന്നത്. റായ്ഗഡ് ജില്ലയിലെ നെറലിലുള്ള പ്രശസ്ത മറാഠി കവിയുടെ വീട്ടിലാണ്, കള്ളൻ മോഷണം നടത്തിയ ശേഷം കളവുമുതൽ തിരികെ നൽകിയത്.
എൽ.ഇ.ഡി ടിവി ഉൾപ്പെടെയുള്ള മോഷണ സാധനങ്ങളാണ് കള്ളൻ തിരികെ നൽകിയത്. അന്തരിച്ച പ്രശസ്ത മറാഠി കവിയും സാമൂഹിക പ്രവർത്തകനുമായ നാരായൺ സുർവെയുടേ വീട്ടിലാണ് മോഷണം നടന്നത്. തൊഴിലാളിവർഗത്തിൻ്റെ പോരാട്ടങ്ങളെക്കുറിച്ചുള്ള കവിതകളിലൂടെ ജനപ്രിയനായ കവി ആയിരുന്നു നാരായൺ സുർവെ.
സുർവെയുടെ മകളും ഭർത്താവുമാണ് നിലവിൽ വീട്ടിലെ താമസക്കാർ. ജൂൺ 26ന് ഇവർ മകനോടൊപ്പം വിരാറിലേക്ക് പോയതായിരുന്നു. ജൂലായ് 14നാണ് വീട്ടിൽ മോഷണം നടന്നെന്ന് അയൽവാസികൾ അറിയിച്ചത്. വീടിന്റെ ശുചിമുറിയുടെ ജനൽ തകർത്തായിരുന്നു മോഷണം.
വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന് മനസിലായത്. കൂടാതെ കള്ളൻ എഴുതിയ ഒരു കുറിപ്പും വീട്ടിൽ നിന്ന് ലഭിച്ചു. "മതിലിനോട് ചേർന്നുള്ള ഒരു തൂണിൽ നിന്നാണ് കള്ളൻ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയത്. നാരായൺ സുർവെയുടെ വീടാണെന്ന് എനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും മോഷ്ടിക്കില്ലായിരുന്നു. ഞാൻ മോഷ്ടിച്ച എൽ.ഇ.ഡി ടിവി തിരികെ നൽകുന്നു, ക്ഷമിക്കണം എന്നായിരുന്നു കുറിപ്പ്," സർവെയുടെ മകൾ സുജാത ഖാരെ പറഞ്ഞു.
വീടിന്റെ ചുവരിൽ പിതാവിന്റെ വലിയ ഒരു ഫോട്ടോയുണ്ടായിരുന്നു. ഇത് കണ്ടാകാം കള്ളൻ അച്ഛനെ തിരിച്ചറിഞ്ഞതെന്നും സുജാത പറഞ്ഞു. അതേസമയം, സിസിടിവി ദൃശ്യങ്ങളും, ടിവിയിലെ വിരലടയാളങ്ങളും പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എഫ്ഐആർ രജിസ്റ്റർചെയ്ത് കേസ് അന്വേഷണം ആരംഭിച്ചതായി സ്ഥലത്തെ ഇൻസ്പെക്ടർ ശിവാജി ധാവ്ലെ പറഞ്ഞു. ടിവിയിലെ വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ ഉടൻ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.