/indian-express-malayalam/media/media_files/EWum9pJ6RgtzIdLpsGet.jpg)
എക്‌സപ്രസ് ഫോട്ടോ
ന്യുഡൽഹി: പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (പിഎം-എസ്എച്ച്ആർഐ) പദ്ധതിയിൽ പങ്കെടുക്കാൻ വിമുഖത കാണിച്ചതിനെത്തുടർന്ന് മൂന്ന് സംസ്ഥാനങ്ങളിമ്പെല പൊതു വിദ്യാഭ്യാസ വകുപ്പിനുള്ള സാമ്പത്തിക സഹായം കേന്ദ്രസർക്കാർ നിർത്തിവെച്ചു.ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾക്കുള്ള സ്‌കൂൾ വിദ്യാഭ്യാസ പരിപാടിയായ സമഗ്ര ശിക്ഷാ അഭിയാൻ (എസ്എസ്എ) പ്രകാരമുള്ള ഫണ്ടാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം നിർത്തിവെച്ചത്.
അടുത്ത അഞ്ച് വർഷത്തേക്ക് 27,000 കോടി രൂപയിലധികം ബജറ്റ് വകയിരുത്തുന്ന പദ്ധതിയാണ് പിഎം-എസ്എച്ച്ആർഐ. പദ്ധതിയുടെ സാമ്പത്തിക ബാധ്യതയുടെ 60% കേന്ദ്രവും 40% സംസ്ഥാനങ്ങളും വഹിക്കണം. കുറഞ്ഞത് 14,500 സർക്കാർ സ്‌കൂളുകളെയെങ്കിലും 'മാതൃക' സ്ഥാപനങ്ങളാക്കി ഉയർത്താൻ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ മന്ത്രാലയവുമായി ഒരു ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവെച്ചുകൊണ്ട് സംസ്ഥാനങ്ങൾ അവരുടെ പങ്കാളിത്തം സ്ഥിരീകരിക്കണം.
തമിഴ്നാട്, കേരളം, ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടില്ല. തമിഴ്നാടും കേരളവും സന്നദ്ധത അറിയിച്ചെങ്കിലും ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവ വിസമ്മതിച്ചതാണ് എസ്എസ്എ ഫണ്ട് നിർത്താൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഒക്ടോബർ-ഡിസംബർ, ജനുവരി-മാർച്ച് പാദങ്ങളിലെ എസ്എസ്എ ഫണ്ടിന്റെ മൂന്നാമത്തെയും നാലാമത്തെയും ഗഡുവും നടപ്പു സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിലെ ആദ്യ ഗഡുവും മൂന്ന് സംസ്ഥാനങ്ങൾക്കും ലഭിച്ചിട്ടില്ല.
സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഡൽഹിയിൽ 330 കോടി രൂപയും പഞ്ചാബ് 515 കോടി രൂപയും പശ്ചിമ ബംഗാൾ 1000 കോടി രൂപയും ഈ മൂന്ന് പാദങ്ങളിലായി ലഭിക്കേണ്ടത്. ഫണ്ട് നിർത്തലാക്കിയതിനെ കുറിച്ചും സംസ്ഥാനങ്ങൾ തങ്ങൾക്ക് അർഹതപ്പെട്ടെന്ന് അവകാശപ്പെടുന്ന തുകയും സംബന്ധിച്ച ചോദ്യങ്ങൾക്ക് മാനവവിഭവ ശേഷി മന്ത്രാലയം മറുപടി നൽകിയില്ല. എസ്എസ്എയ്ക്ക് കീഴിൽ സംസ്ഥാനങ്ങൾക്ക് ഫണ്ട് സ്വീകരിക്കുന്നത് തുടരാനാവില്ലെന്നും പരിപാടിയുടെ ഭാഗമായ പിഎം-എസ്ആർഐ പദ്ധതി നടപ്പാക്കരുതെന്നും ഒരു മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.