/indian-express-malayalam/media/media_files/5AbKjn1lury82Bpq4dVJ.jpg)
എക്സ്പ്രസ് ഫയൽ ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ വനമേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനുൾപ്പടെ നാല് സൈനികർക്ക് വീരമൃത്യു. ഇന്നലെ രാത്രി വനമേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് സൈനികർക്ക് നേരെ ആക്രമണമുണ്ടായത്. വനത്തിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റതിനെ തുടർന്ന് അഞ്ച് സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാല് പേർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സുരക്ഷാ സേന തിരിച്ചടിക്കുകയും ഇരുവിഭാഗവും തമ്മിൽ അരമണിക്കൂറോളം വെടിവയ്പ്പ് തുടരുകയും ചെയ്തു. അതിനുശേഷം ഭീകരരുടെ ഭാഗത്ത് നിന്ന് വെടിവയ്പ് ഉണ്ടായിട്ടില്ല. ജമ്മു ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഭീകരാക്രമണ സംഭവങ്ങളും ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും ഉണ്ടായതിനെത്തുടർന്ന്, ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ പോലീസും സുരക്ഷാ സേനയും സംയുക്തമായി തിരച്ചിൽ നടത്തിവന്നിരുന്നു.
സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും സംയുക്ത തിരച്ചില്‍ ആരംഭിച്ചതിന് ശേഷമാണ് ഏറ്റുമുട്ടല്‍ നടന്നത്. നഗ്രോട്ട ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോർപ്‌സ്, പ്രാഥമിക റിപ്പോർട്ടുകൾ ഉദ്ധരിച്ച് തങ്ങളുടെ എക്സ് ഹാൻഡിലിൽ ഏറ്റുമുട്ടലിന്റെ വിവരങ്ങൾ പങ്കുവെച്ചു. "ഞങ്ങളുടെ ധീരഹൃദയങ്ങൾക്ക് പരിക്കേറ്റു" എന്നാണ് അവർ കുറിച്ചത്. എന്നാൽ പരിക്കേറ്റവരെക്കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.