/indian-express-malayalam/media/media_files/eBNBC7rvHek3ROuRcQP3.jpg)
കേജ്രിവാൾ എന്താണ് ചിന്തിക്കുന്നതെന്ന് അറിയാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും മലിവാൾ പറഞ്ഞു
ഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ തന്നെ ആക്രമിച്ച സംഭവത്തിലെ വിവാദങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നോ എം.പി സ്ഥാനമോ രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്വാതി മലിവാൾ. പാർട്ടിക്കുള്ളിലെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അതിനുള്ളിൽ തന്നെ നിന്ന് പോരാടും. പരാതി പിൻവലിക്കാൻ തന്റെ മേൽ പാർട്ടിക്കുള്ളിൽ നിന്ന് സമ്മർദ്ദമാണുള്ളതെന്നും പാർട്ടിയെന്നാൽ ചില വ്യക്തികളുടേത് മാത്രമല്ലെന്നും മലിവാൾ പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു എഎപി എംപിയുടെ പ്രതികരണം.
“ഞാൻ സത്യം പറഞ്ഞില്ലെങ്കിൽ, ഒരുപക്ഷേ പാർട്ടിയുമായി ഇപ്പോഴും നല്ല ബന്ധത്തിൽ പോകാമായിരുന്നു. ഇത്ര മോശമായി മർദ്ദിച്ചിട്ടും, ഞാൻ പരമാവധി വിവാദമാക്കാതെയിരിക്കാൻ ശ്രമിച്ചു. കാരണം ഒരു വലിയ തിരഞ്ഞെടുപ്പ് നടക്കുകയാണ്, ഈ വിഷയം രാഷ്ട്രീയവൽക്കരിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. അത് ഞാൻ മനസ്സിലാക്കുന്നു. ഞാൻ എന്നെത്തന്നെ നിയന്ത്രിക്കാൻ ശ്രമിച്ചു, പക്ഷേ മറ്റൊരു വഴിയുമില്ലായിരുന്നു.. രണ്ടോ മൂന്നോ പേരുടെതല്ലാത്തതിനാൽ പാർട്ടിയിൽ തുടരും. ഞാൻ അതിന് എന്റെ വിയർപ്പും രക്തവും നൽകിയിട്ടുണ്ട്" സ്വാതി പറഞ്ഞു.
ആരോപണവിധേയമായ സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് പരാതി നൽകിയത്. അതിന് മുമ്പ് തന്നെ ആം ആദ്മി നേതാക്കൾ തന്നോട് ബി ജെ പി ഏജന്റായി ചിത്രീകരിക്കപ്പെടുമെന്നും ആരും നിങ്ങളുടെ കൂടെ നിൽക്കില്ലെന്നും നിരവധി തവണ പറഞ്ഞു. ബിജെപിയിൽ നിന്ന് ആരെങ്കിലും സമീപിച്ചോ എന്ന ചോദ്യത്തിനും അവർ മറുപടി നൽകി. ലഫ്റ്റനന്റ് ഗവർണർ മാത്രമാണ് ബന്ധപ്പെട്ടതെന്നും എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം തന്നോട് ചോദിച്ചതായും കേസിൽ പൊലീസിന്റെ ഇടപെടലുകളിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചുവെന്നും മലിവാൾ പറഞ്ഞു.
കെജ്‌രിവാൾ തന്നെ സമീപിച്ചിരുന്നോയെന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നോയെന്നും ചോദിച്ചപ്പോൾ മുഖ്യമന്ത്രി ഇതുവരെ വിളിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്‌തമാകുമായിരുന്നു, കുറഞ്ഞത് തന്റെ മനസ്സിലെങ്കിലും അദ്ദേഹം ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തനിക്ക് ഉറപ്പുണ്ടായേനെ. കേജ്രിവാൾ എന്താണ് ചിന്തിക്കുന്നതെന്ന് അറിയാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അദ്ദേഹം ഉൾപ്പടെ ആർക്കും ക്ലീൻ ചിറ്റ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും മലിവാൾ പറഞ്ഞു. ബിഭവ് കുമാർ തന്നോട് ഇനി എത്ര തവണ മാപ്പ് പറഞ്ഞാലും പരാതി പിൻവലിക്കില്ലെന്നും അവർ വ്യക്തമാക്കി.
മെയ് 13 ന് കെജ്‌രിവാളിനെ അദ്ദേഹത്തിന്റെ വസതിയിൽ കാണാൻ പോയപ്പോൾ ബിഭവ് കുമാർ തന്നെ ആക്രമിച്ചതായാണ് മലിവാളിന്റെ പരാതി.മലിവാളിന്റെ പരാതിയിൽ കുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Read More
- അടുത്ത സർക്കാർ രൂപീകരിക്കും; ഇതിനകം തന്നെ ഭൂരിപക്ഷം സീറ്റുകൾ ഉറപ്പിച്ച് കഴിഞ്ഞെന്ന് അമിത് ഷാ
- അഗ്നിഗോളമായി രാജ്ക്കോട്ടിലെ ഗെയിം സെന്റർ; കുരുന്നുകൾ ഉൾപ്പടെ വെന്തു മരിച്ചത് 27 പേർ
- 'ഇവിടത്തെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം'; പാക്കിസ്ഥാൻ നേതാവിന് കേജ്രിവാളിന്റെ മറുപടി
- പോർഷെ അപകടം: ഡ്രൈവറെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചു; കൗമാരക്കാരന്റെ മുത്തച്ഛൻ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.