/indian-express-malayalam/media/media_files/2025/06/14/tpOILPjI2sSsfdRadrUA.jpg)
ഹർപ്രീത് കൗർ ഹോറ
Air india Plane Crash in Ahmedabad: ഭോപ്പാൽ: ''ശുഭയാത്ര നേരുന്നു ഹർപ്രീത് മോളേ...'' എയർ ഇന്ത്യ വിമാനത്തിൽ കയറുന്നതിന് മുമ്പ് ഹർപ്രീത് കൗർ ഹോറ (30) ക്ക് കുടുംബാംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഭിച്ച സന്ദേശമായിരുന്നു ഇത്. പക്ഷേ, സന്ദേശം പോലെ ശുഭകരമായിരുന്നില്ല അവളുടെ യാത്ര.
നാല് വർഷമായി ലണ്ടനിൽ സോഫ്റ്റ്‌വെയർ എൻനീയറായി ജോലി ചെയ്യുന്ന ഭർത്താവ് റോബിയെ കാണാൻ ഹർപ്രീത് ഇടയ്ക്ക് പോകുമായിരുന്നു. ഇത്തവണ ജൂൺ 19 നാണ് ലണ്ടൻ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ, ജൂൺ 16-ന് ഭർത്താവിന്റെ ജന്മദിനമായതിനാൽ യാത്ര നേരത്തെയാക്കാൻ തീരുമാനിച്ചു. ജൂൺ 12 ന് യാത്ര ചെയ്യാൻ ഹർപ്രീത് തീരുമാനിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് സർദാർ വല്ലഭായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബോയിംഗ് 787 ഡ്രീംലൈനർ പറന്നുയർന്നപ്പോൾ, ഹർപ്രീത് 22E-യിൽ ഇരിക്കുകയായിരുന്നു. അവളുടെ സ്വപ്നങ്ങളെല്ലാം തകർത്തുകൊണ്ട് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ അഹമ്മദാബാദിലെ മേഘാനിനഗർ പ്രദേശത്ത് വിമാനം തകർന്നുവീണു.
Also Read: ആകാശദുരന്തം; ബ്ലാക്ക് ബോക്സ് കണ്ടെത്തി; കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിനായി തിരച്ചിൽ
ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ഹർപ്രീത് അഹമ്മദാബാദിലെ സ്വന്തം വീട്ടിലേക്കാണ് ആദ്യം എത്തിയത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്ന അച്ഛനോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. അതിനാലാണ് ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് പോകുന്നതിനു പകരം അഹമ്മദാബാദിൽ നിന്ന് പോകാൻ അവൾ തീരുമാനിച്ചതെന്ന് കുടുംബം പറഞ്ഞു.
"ജൂൺ 16 ന് എന്റെ മകന്റെ ജന്മദിനം ആഘോഷിക്കാൻ അവൾ പ്ലാൻ ചെയ്തിരുന്നു. ഇടയ്ക്കിടെ അവനെ കാണാനായി അവൾ ലണ്ടനിൽ പോകാറുണ്ട്. എന്നാൽ ഇത്തവണ നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. അവൾ എന്നെന്നേക്കുമായി പോയി," ഹർപ്രീതിന്റെ ഭർതൃ പിതാവ് ഹർജിത് സിംഗ് ഹോറ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "കുടുംബം ഒന്നാകെ തകർന്നുപോയി. ഈ അപകടം ഞങ്ങളെയെല്ലാം നടുക്കി." അമ്മാവൻ രാജേന്ദ്ര സിംഗ് ഹോറ പറഞ്ഞു.
Also Read: വിമാന ദുരന്തം: അപകടസ്ഥലം സന്ദർശിച്ച് എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ
2020 ലാണ് ഹർപ്രീതും റോബിയയും വിവാഹിതരായത്. ബെംഗളൂരുവിലെ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ് ഹർപ്രീത് ലണ്ടനിൽ ഒരു വർഷവും മൂന്ന് മാസവും ഭർത്താവിനോടൊപ്പം ചെലവഴിച്ചു. "ലണ്ടനിലേക്ക് സ്ഥിരമായി താമസം മാറാൻ അവൾ പ്ലാൻ ചെയ്തിരുന്നു. വേർപിരിഞ്ഞ് താമസിക്കുന്നതിന്റെ അവസാന വർഷമാണിതെന്ന് അവർ പ്രതീക്ഷിച്ചിരുന്നു" രാജേന്ദ്ര സിംഗ് ഹോറ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.