/indian-express-malayalam/media/media_files/uploads/2017/05/outamit-shah1.jpg)
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (ഫയൽ ചിത്രം)
ഇൻഡോർ: മധ്യപ്രദേശിലെ 55 ജില്ലകളിലും പ്രൈം മിനിസ്റ്റേഴ്‌സ് കോളേജ് ഓഫ് എക്സലൻസ്' ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തെ ഷാ അഭിനന്ദിച്ചു.
പിഎം കോളേജ് ഓഫ് എക്‌സലൻസായി വികസിപ്പിച്ച ഇൻഡോറിലെ അടൽ ബിഹാരി വാജ്‌പേയി ഗവൺമെന്റ് ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ മധ്യപ്രദേശ് മുൻപന്തിയിലാണെന്നും വ്യക്തമാക്കി.
2047ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. വിദ്യാഭ്യാസ നയം അതിൽ ഒരു പ്രധാന പങ്ക് വഹിക്കും. ഒരു വികസിത രാഷ്ട്രമായി മാറുന്നതിന്, വിദ്യാഭ്യാസത്തിന്റെ അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ട്, അടുത്ത 25 വർഷത്തെ ആവശ്യങ്ങൾ നിറവേറ്റുന്ന നൂതനമായ വിദ്യാഭ്യാസ നയം കൊണ്ടുവന്നത് പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“എൻഇപി നമ്മുടെ വിദ്യാർത്ഥികളെ ലോക ജനതയ്‌ക്കൊപ്പം നിൽക്കാൻ മാത്രമല്ല, രാജ്യത്തിന്റെ സംസ്കാരത്തെ ഒന്നിപ്പിക്കുകയും ചെയ്യും. ഇത് ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിദ്യാർത്ഥികൾക്ക് അതിർവരമ്പുകൾ ഇല്ലാതെ ചിന്തിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നു. പുതിയ വിദ്യാഭ്യാസ നയം അവരുടെ 360 ഡിഗ്രി വികസനം ഉറപ്പാക്കുന്നു, ”ഷാ പറഞ്ഞു.
വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ഹിന്ദിയിൽ മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്സുകൾ ആരംഭിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രി മധ്യ പ്രദേശ് സർക്കാരിനെ പ്രശംസിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.