/indian-express-malayalam/media/media_files/2025/05/03/cp15kKWVt1avZGMt2JRV.jpg)
പാക്ക് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ സമ്പൂർണ വിലക്ക്
Jammu Kashmir Pahalgam Terrorist Attack:ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.
പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ഇന്ത്യ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശത്രുരാജ്യത്തിന് കനത്ത പ്രഹരം നൽകിയിരുന്നു. പ്രധാനമായും പഴം, സിമന്റ്, പെട്രോളിയം ഉൽപ്പന്നങ്ങൾ, ധാതുക്കൾ എന്നിവയാണ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നത്. 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയിൽ ഇന്ത്യയിലേക്ക് പാകിസ്ഥാനിൽ നിന്ന് 4.2 ലക്ഷം ഡോളറിന്റെ ഉൽപ്പന്നങ്ങൾ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇതേ കാലയളവിൽ മുൻപ് 28.6 ലക്ഷം ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.
അതിനിടെ പാകിസ്ഥാൻ നേതൃത്വം ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുന്നത് തുടരുകയാണ്. സിന്ധു നദീജലം തടഞ്ഞാൽ യുദ്ധമായി കണക്കാക്കുമെന്ന് പ്രതിരോധമന്ത്രി ക്വാജ ആസിഫ് ഇന്നും വ്യക്തമാക്കി. എന്നാൽ കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് ഇന്ത്യ തിരിച്ചടിക്കുകയാണ്. ഇന്ത്യ ആക്രമിക്കുമോ ഭീതിയിലുമാണ് പാകിസ്ഥാൻ.
പാക് കരസേന മേധാവി ആസിം മുനീർ പാക് അധീന കശ്മീരിലെത്തി സൈനികരെ കണ്ടു. ആറു ദിവസത്തിനു ശേഷമാണ് മുനീറിൻറെ ഒരു ചിത്രം പുറത്തു വന്നത്. അതിർത്തിയിലെ മദ്രസകൾ പാകിസ്ഥാൻ അടച്ചു. മദ്രസകൾ എന്ന പേരിൽ ചില ഭീകര പരിശീലന കേന്ദ്രങ്ങളും നടക്കുന്നതായുള്ള സൂചന ഇന്ത്യയ്ക്കുണ്ടായിരുന്നു.
അതേസമയം, ഇന്ത്യ-പാക്കിസ്ഥാൻ നയതന്ത്ര യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി ആശയവിനിമയം നടത്തിയെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ പ്രതിനിധി കാജ കല്ലാസ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി മേഖലകളിൽ ഉടലെടുക്കുന്ന സംഘർഷങ്ങളിലും യൂറോപ്യൻ യൂണിയൻ ആശങ്ക രേഖപ്പെടുത്തി. വിഷയത്തിൽ പാക്ക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറുമായും യൂറോപ്യൻ യൂണിയൻ പ്രതിനിധി ആശയവിനിമയം നടത്തി.
സംഘർഷത്തിൽ ആരുടെയും പക്ഷം ചേരാനില്ലെന്ന് വ്യക്തമാക്കിയ യൂറോപ്യൻ യുണിയൻ, എല്ലാത്തരത്തിലുള്ള ഭീകരതെയും അപലപിക്കുന്നതായും വ്യക്തമാക്കി. ഭീകരതയെ അപലപിച്ചുള്ള യൂറോപ്യൻ യൂണിയന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയന്റെ ആഹ്വാനം.
Read More
- പഹൽഗാം ഭീകരാക്രമണം; ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ
- പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാനുമായി വീണ്ടും ആശയവിനിമയം നടത്തി ചൈന
- ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ, ബംഗ്ലാദേശ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കീഴടക്കണം: വിവാദമായി പ്രസ്താവന
- പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കാൻ ഇന്ത്യ; അന്താരാഷ്ട്ര ധനസഹായം നിർത്താൻ സമ്മർദ്ദം ചെലുത്തും
- ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്താൻ പാക്കിസ്ഥാൻ സഹകരിക്കണം: അമേരിക്ക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.