/indian-express-malayalam/media/media_files/uploads/2017/05/amit-shah-7592.jpg)
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (ഫയൽ ചിത്രം)
ഡൽഹി: ഇന്ന് പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പ്രതിപക്ഷത്തോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിന് മുമ്പ് ചർച്ച നടത്തുകയാണ് വേണ്ടതെന്ന് ഷാ പ്രതിപക്ഷത്തോട് പറഞ്ഞു. രാഷ്ട്രീയപരമായി ഇടപെടുവാൻ ഇനിയും ധാരാളം അവസരമുണ്ടാകുമെന്നും നീതിക്കും പൗരന്റെ അന്തസ്സിനും നിർണ്ണായകമായ നിയമങ്ങൾ നടപ്പാക്കുന്നതിന് പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യമാണെന്നും അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി.
"രാഷ്ട്രീയ ഇടപെടലിന് ധാരാളം അവസരങ്ങൾ ഉണ്ടാകുമെന്ന് മനസിലാക്കാൻ ഞാൻ പ്രതിപക്ഷ നേതാക്കളോട് അഭ്യർത്ഥിക്കുന്നു, നിങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നിരുന്നാലും, ഈ നിയമങ്ങൾ നീതിക്കും പൗരന്റെ അന്തസ്സിനും നിർണായകമാണ്, അതിനാൽ നിങ്ങളുടെ സഹകരണം ആവശ്യമാണ്, ” അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷ നേതാക്കളുമായി സംവാദത്തിന് തന്റെ ഓഫീസ് എപ്പോഴും തുറന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “എന്നാൽ ആദ്യം കൂടിക്കാഴ്ചയും ചർച്ചയും നടത്താതെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത് ഉചിതമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു,” ഷാ കൂട്ടിച്ചേർത്തു.
ബില്ലുകൾ പാസാക്കുന്നതിന് മുമ്പ് എംപിമാർ, മന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിമാർ, ഹൈക്കോടതി ജഡ്ജിമാർ എന്നിവരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അമിത് ഷാ എടുത്തുപറഞ്ഞു. "ചില പ്രതിപക്ഷ അംഗങ്ങൾ കൂടിയാലോചനയുടെ അഭാവത്തെക്കുറിച്ച് മാധ്യമങ്ങളിൽ പറയുന്നത് തീർത്തും വാസ്തവവിരുദ്ധമാണ്, ബില്ലുകൾ പാസാക്കുന്നതിന് മുമ്പ് ലോക്‌സഭയിൽ 9 മണിക്കൂറും രാജ്യസഭയിൽ 6 മണിക്കൂറും വിപുലമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു," അദ്ദേഹം വിശദീകരിച്ചു.
മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നഗ്രിക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നിവയാണ് ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) 1860, ക്രിമിനൽ നടപടിക്രമം, (CrPC) 1973, ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872. എന്നിവയ്ക്ക് പകരമായി കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് അംഗീകരിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.