/indian-express-malayalam/media/media_files/oMctz8DNh9Ywdj14nmAp.jpg)
എക്സ്പ്രസ് ഫൊട്ടോ
ഡൽഹി: ഇന്ത്യാ സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിൽ സഖ്യത്തിന്റെ തലപ്പത്തേക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എത്തുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഇന്ന് നടക്കുന്ന മുന്നണിയുടെ വെർച്വൽ മീറ്റിംഗിൽ തീരുമാനമുണ്ടായേക്കും. നിതീഷ് കുമാറിനെ സഖ്യത്തിന്റെ ദേശീയ കൺവീനറും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രസിഡന്റ് അല്ലെങ്കിൽ ചെയർപേഴ്സൺ എന്ന നിലയിലേക്കാകും പദവികൾ തീരുമാനിക്കുക എന്നാണ് വിവരം.
നിതീഷിന്റെ പാർട്ടിയായ ജനതാദൾ (യുണൈറ്റഡ്), കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർജെഡി), ബിഹാറിലെ ഇടത് പാർട്ടികൾ എന്നിവർ നിതീഷിനെ സഖ്യത്തിന്റെ തലപ്പത്തേക്ക് എത്തിക്കുന്നതിൽ അനുകൂല തീരുമാനം അറിയിച്ചു കഴിഞ്ഞവെന്നാണ് സൂചന. രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ആരംഭിക്കുന്ന സാഹചര്യത്തിൽ നിതീഷിനെ ഒപ്പം നിർത്തി പ്രതിപക്ഷ ഐക്യത്തിന് ശക്തി പകരുന്നതിനായിരിക്കും കോൺഗ്രസും ശ്രമിക്കുക. അർഹമായ പദവി ലഭിച്ചില്ലെങ്കിൽ നിതീഷ് വീണ്ടും മറുകണ്ടം ചാടുമോയെന്ന ഭയവും കോൺഗ്രസിനുണ്ട്. ഹിന്ദി ഹൃദയഭൂമിയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ പരാജയവും കോൺഗ്രസിനെ വിട്ടുവീഴ്ച്ചാ മനോഭാവത്തിന് പിന്നിലുണ്ട്. എന്നിരുന്നാലും മുന്നണിയുടെ താക്കോൽ സ്ഥാനം ഖർഗെയ്ക്ക് നൽകിക്കൊണ്ട് മുന്നണിയുടെ നേതൃത്വം തങ്ങളുടെ കൈകളിൽ തന്നെയാണെന്ന സന്ദേശം നൽകാനാകും കോൺഗ്രസ് ശ്രമിക്കുക.
നിതീഷിനെ മുന്നണിയുടെ തലപ്പത്തേക്ക് എത്തിക്കുന്നതിൽ ആദ്യം വിമുഖത കാട്ടിയ ആർ ജെ ഡിയും ഇപ്പോൾ തങ്ങളുടെ തീരുമാനത്തിൽ അയവ് വരുത്തിയിട്ടുണ്ടെന്നാണ് സൂചന. ബിഹാറിൽ നിന്നും നിതീഷ് ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയാൽ സംസ്ഥാനത്ത് തങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കാമെന്നുള്ള ചിന്തയും അതിന് പിന്നിലുണ്ട്. അതേ സമയം ആർ ജെ ഡി ഒപ്പം നിർത്തി കൈകാര്യം ചെയ്യാൻ നിതീഷിന് കഴിയുന്നു എന്നതും വസ്തുതയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുക മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടന്നാൽ ബി.ജെ.പിയുടെ 78 സീറ്റുകളുടെ എണ്ണം 50-ൽ താഴെയാക്കാനും മഹാഗത്ബന്ധന് കഴിയുമെന്ന് ആർ.ജെ.ഡിയെ ധരിപ്പിക്കാനാണ് നിതീഷ് ശ്രമിക്കുന്നത്.
ബിഹാറിലെ കോൺഗ്രസ് നേതൃത്വം ദേശീയ നേതൃത്വത്തോട് കർണ്ണാടക, ബിഹാർ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിർദ്ദേശിക്കുന്നത്. ഇവിടെ നിന്നുമുള്ള 179 സീറ്റുകളിൽ ഭൂരിഭാഗവും നേടാൻ കഴിഞ്ഞാൽ അത് മുന്നണിക്ക് വലിയ നേട്ടമാകും എന്നാണ് അവർ വ്യക്തമാക്കുന്നത്. നിതീഷിനെ തലപ്പത്തേക്കെത്തിച്ചാൽ അത് ബിഹാറിലെ സീറ്റുകളിലും, ഖർഗെയുടെ നേതൃത്വത്തിലൂടെ കർണ്ണാടകയിലെ സീറ്റുകളിലും മുന്നേറ്റമുണ്ടാക്കാമെന്നും നേതാക്കൾ വിശ്വസിക്കുന്നു.
ലാലു പ്രസാദിനും കോൺഗ്രസിനും ഇടതുപക്ഷത്തിനും ഒപ്പം നിതീഷ് കുമാറും 25-30 സീറ്റുകൾ നേടാമെന്നാണ് കരുതുന്നത്. പ്രതിപക്ഷ ഐക്യത്തിന് പിന്നിലെ പ്രധാന സൂത്രധാരൻ നിതീഷായതിനാൽ അദ്ദേഹത്തിന് അർഹമായ പ്രാധാന്യം നൽകേണ്ടതുണ്ടെന്നാണ് മുന്നണി നേതൃത്വത്തിന്റേയും അഭിപ്രായം. നിതീഷിനെ കൺവീനറാക്കുന്ന തീരുമാനം ഔദ്യോഗികമായി കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത്തരത്തിലുള്ള ഏത് തീരുമാനത്തേയും തങ്ങൾ സ്വാഗതം ചെയ്യുമെന്ന് ജെ ഡി യു വ്യക്തമാക്കിയിട്ടുണ്ട്.
Read More
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.