/indian-express-malayalam/media/media_files/2025/04/24/4bbYjLzTgSlKmen9cuZB.jpg)
ഏപ്രിൽ 16 നായിരുന്നു ഇരുവരുടെയും വിവാഹം
Jammu Kashmir,Pahalgam Terror Attack: ഛണ്ഡിഗഡ്: ഒരുമിച്ചുള്ള മനോഹരമായൊരു ജീവിതം സ്വപ്നം കണ്ട് ഒന്നായിട്ട് വെറും ഒരാഴ്ച പോലും തികയും മുൻപാണ് വിനയ് നർവാളിനോടും ഹിമാൻഷിയോടും വിധി ക്രൂരത കാട്ടിയത്. ഏപ്രിൽ 16 നായിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രിൽ 19 ന് വിവാഹ റിസപ്ഷൻ കഴിഞ്ഞ് 21 ന് ഹണിമൂണിനായി കശ്മീരിലേക്ക് പോയി. എന്നാൽ, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഹിമാൻഷിക്ക് തന്റെ പ്രിയതമനെ നഷ്ടമായി.
ഭർത്താവിനൊപ്പം പുൽമേടിൽ ഇരുന്ന ബേൽ പൂരി കഴിക്കുമ്പോൾ ഒരാൾ അടുത്തേക്ക് വന്നുവെന്നും ഭർത്താവിനെ വെടിവച്ചുവെന്നുമാണ് ഹിമാൻഷി പറഞ്ഞത്. "ഈ യാത്ര ഒരു പേടിസ്വപ്നമായി മാറുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല" എന്നാണ് ഇന്നലെ വൈകീട്ട് നർവാളിന്റെ ജന്മനാടായ ഹരിയാനയിലെ കർണാലിൽ അന്ത്യകർമങ്ങൾ നടക്കുമ്പോൾ ഹിമാൻഷി കരഞ്ഞുകൊണ്ട് പറഞ്ഞത്.
കഴിഞ്ഞ മാസം അവസാനമാണ് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാൾ വിവാഹത്തിനും ജന്മദിനാഘോഷത്തിനുമായി 40 ദിവസത്തെ അവധിയെടുത്തത്. ഏപ്രിൽ 4 നായിരുന്നു പിഎച്ച്ഡിക്ക് പഠിക്കുന്ന ഹിമാൻഷിയുമായുള്ള വിവാഹനിശ്ചയം. വിവാഹം കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ ദമ്പതികൾ ഡൽഹിയിൽ നിന്ന് കശ്മീരിലേക്ക് വിമാനമാർഗം ഹണിമൂണിന് പോയി.
മേയ് 1 ന് തന്റെ 27-ാം ജന്മദിനം ആഘോഷിക്കാൻ നർവാൾ കാത്തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അയൽക്കാരും പറഞ്ഞു. വിവാഹശേഷമുള്ള ആദ്യ ജന്മദിനം വിപുലമായി ആഘോഷമാക്കാൻ പ്ലാൻ ചെയ്തിരുന്നതായും അവർ വ്യക്തമാക്കി. അതുകഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, ഹിമാൻഷിക്കൊപ്പം ജോലി ചെയ്യുന്ന കൊച്ചിയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു.
"എന്റെ ചെറുമകൻ എന്നെ ഇങ്ങനെ ഉപേക്ഷിച്ചുപോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല," നർവാളിന്റെ മുത്തച്ഛൻ ഹവാ സിംഗ് പറഞ്ഞു. ഹരിയാന പോലീസിൽ സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് ബിഎസ്എഫിൽ നിന്ന് വിരമിച്ച വ്യക്തിയാണ്. ''കോളേജ് കാലം മുതൽ തന്നെ പ്രതിരോധ സേനയിൽ ചേരാനായിരുന്നു അവന്റെ ആഗ്രഹം. എന്നാൽ കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ പാസാകാൻ കഴിഞ്ഞില്ല. അതിനാൽ സർവീസസ് സെലക്ഷൻ ബോർഡ് പരീക്ഷ എഴുതി മൂന്ന് വർഷം മുമ്പ് നാവികസേനയിൽ ചേർന്നു.”
നർവാളിന്റെ അച്ഛൻ രാജേഷ് കുമാർ (54) പാനിപഠിലെ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിൽ സൂപ്രണ്ടായി ജോലി ചെയ്യുന്നു. അമ്മ ആശാ ദേവി (51) ഒരു വീട്ടമ്മയാണ്. സഹോദരി സൃഷ്ടി ഡൽഹിയിൽ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിലാണ്.
ഹിമാൻഷിയുമായുള്ള നർവാളിന്റെ വിവാഹം ഏകദേശം രണ്ട് മാസം മുമ്പ് നിശ്ചയിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. "കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അവളുടെ കൈകൾ മെഹന്തിയും വളകളും കൊണ്ട് നിറഞ്ഞിരുന്നു. ഇന്ന് അവളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ല," ഹിമാൻഷിയുടെ അച്ഛൻ സുനിൽ കുമാർ പറഞ്ഞു.
നർവാൾ ആദ്യം ഹണിമൂണിനായി സ്വിറ്റ്സർലൻഡിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ വിദേശത്തേക്ക് പോകാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് കശ്മീരിലേക്ക് പോകാൻ തീരുമാനിച്ചതായും നർവാളിന്റെ സുഹൃത്തുക്കളും അയൽക്കാരും പറഞ്ഞു.
Read More
- പഹൽഗാം ഭീകരാക്രമണം; കടുത്ത നടപടികളുമായി ഇന്ത്യ; പാക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം
- പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു
- രാമചന്ദ്രന് വെടിയേറ്റത് കുതിരപ്പുറത്ത് സവാരി ചെയ്യുന്നതിനിടെ, മകൾ ദൃക്സാക്ഷിയായി
- വിവാഹം കഴിഞ്ഞ് ആറു ദിവസം, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് മധുവിധു യാത്രക്കിടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.