/indian-express-malayalam/media/media_files/1nG3VmjDWUHQ752xa0qn.jpg)
ശനിയാഴ്ച ഗുവാഹത്തിയിൽ നീറ്റ് പ്രതിഷേധം. (Photo: X/ ANI)
ഡൽഹി: ബിഹാർ സർക്കാരിൻ്റെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (EOU) ശനിയാഴ്ച കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ നീറ്റ്-യുജി പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയെ വ്യക്തമായി സൂചിപ്പിക്കുന്നുണ്ടെന്ന് ദി ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു. മെയ് 5ന് പരീക്ഷ കഴിഞ്ഞയുടനെ നാല് പരീക്ഷാർത്ഥികൾ ഉൾപ്പെടെ 13 പേരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത കേന്ദ്രം ബിഹാർ അന്വേഷണ വിഭാഗത്തിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എൻ.എച്ച്. ഖാൻ്റെ നേതൃത്വത്തിലാണ് ബിഹാർ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റിനെ നയിക്കുന്നത്. "വിദ്യാഭ്യാസ വകുപ്പിന് നൽകിയ ഞങ്ങളുടെ റിപ്പോർട്ടിൽ മൂന്ന് കാര്യങ്ങൾ വിശദമായി പരാമർശിക്കുന്നു. ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പേപ്പർ ചോർച്ച ഉണ്ടായെന്ന് വ്യക്തമായി, ഒരു അന്തർ-സംസ്ഥാന സംഘത്തിൻ്റെ പങ്കാളിത്തം, ബിഹാറിലെ കുപ്രസിദ്ധമായ 'സോൾവേഴ്‌സ് ഗ്യാങ്ങിന്' പങ്കുണ്ടെന്ന് സംശയിക്കുന്നു," പൊലീസ് വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
"ദി ഇന്ത്യൻ എക്സ്പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്ത കാര്യങ്ങളോട് യോജിക്കുന്നു. ഞങ്ങളുടെ അന്വേഷണത്തിന് ഇടയിൽ ഞങ്ങൾക്ക് ലഭിച്ച ചില വിവരങ്ങളെ കുറിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഇത് ചോദ്യ പേപ്പർ ചോർച്ചയെ സൂചിപ്പിക്കുന്നു,” അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എൻ.എച്ച്. ഖാൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ചോദ്യപേപ്പറിൻ്റെ ഫോട്ടോ കോപ്പി, ചോദ്യം ചെയ്യൽ, കുറ്റസമ്മത മൊഴി എന്നിവയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ പിടിച്ചെടുത്തതും രണ്ട് പരീക്ഷകരെ കൂടി ചോദ്യം ചെയ്തതും ചോർച്ചയെ സൂചിപ്പിക്കുന്നതായി, കേന്ദ്രത്തിന് നൽകിയ ആറ് പേജുള്ള സാമ്പത്തിക കുറ്റകൃത്യ യൂണിറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
അറസ്റ്റിലായവരിൽ ഉൾപ്പെടുന്ന നാല് പേർ രാജ്ബൻഷി നഗറിലെ ഒരു സ്ഥലത്ത് താമസിക്കുമ്പോൾ ചോർന്ന ചോദ്യ പേപ്പറിൽ നിന്നുള്ള ഉത്തരങ്ങൾ മനഃപാഠമാക്കിയിരുന്നു എന്ന് എല്ലാ പ്രതികളും പൊലീസിന് മുമ്പാകെ മൊഴി നൽകിയിരുന്നു. 720ൽ 581, 483, 300, 185 എന്നിങ്ങനെയാണ് നാലു പേർക്ക് മാർക്ക് ലഭിച്ചത്.
ബീഹാറിലെ 'സോൾവേഴ്‌സ് ഗ്യാങ്ങി'നൊപ്പം പ്രവർത്തിക്കുന്ന ജാർഖണ്ഡിൽ വേരുകളുള്ള അന്തർസംസ്ഥാന സംഘത്തിൻ്റെ ഇടപെടലിൻ്റെ തെളിവുകളും കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് അടുത്തിടെ ജാർഖണ്ഡിൽ നിന്ന് നാല് പേരെ കസ്റ്റഡിയിലെടുക്കുകയും 'സോൾവേഴ്‌സ് ഗ്യാങ്ങിൻ്റെ' രാജാവെന്ന് ആരോപിക്കപ്പെടുന്ന നളന്ദയിലെ സഞ്ജീവ് മുഖിയയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
നളന്ദയിൽ നിന്നുള്ള 'സോൾവർ ഗ്യാങ്' അംഗങ്ങൾ ജാർഖണ്ഡിൽ നിന്ന് ചോദ്യപേപ്പർ വാങ്ങി, വിദഗ്ധരുടെ സഹായത്തോടെ ഉത്തരങ്ങൾ കണ്ടെത്തിയ ശേഷം മറ്റു രണ്ട് പ്രതികളായ പട്‌നയിലെ നിതീഷ് കുമാറിനും ഖഗാരിയയിലെ അമിത് ആനന്ദിനും കൈമാറിയതായി അധികൃതർ സംശയിക്കുന്നു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ദനാപൂർ മുനിസിപ്പൽ കൗൺസിൽ ജൂനിയർ എഞ്ചിനീയർ സിക്കന്ദർ പി. യാദവേന്ദുവാണ്, അറസ്റ്റിലായ നാല് പരീക്ഷാർത്ഥികളിലെ നിതീഷ്, അമിത് എന്നിവരുമായി ബന്ധപ്പെട്ടത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.