/indian-express-malayalam/media/media_files/2024/12/16/whMeeS1ysrjxYYr2iHXZ.jpg)
എക്സ്‌പ്സ് ചിത്രം
ഡൽഹി: സോണിയ ഗാന്ധിയുടെ കൈവശമുള്ള മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻറെ കത്തുകൾ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിലേക്ക് (എൻഎംഎംഎൽ) തിരികെ നൽകണമെന്ന ആവശ്യത്തിൽ നടപടിയെടുക്കാമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ലോക്‌സഭയെ അറിയിച്ചു.
സോണിയ ഗാന്ധിയുടെ കൈവശമുള്ള കത്തുകൾ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലൈബ്രറി ഭരണസമിതി അംഗവും ചരിത്രകാരനുമായ റിസ്വാൻ കാദ്രി കത്തയച്ചതിനു പിന്നാലെ, ബിജെപി എംപി സംബിത് പത്ര വിഷയം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കാൻ ഈ രേഖകൾ പ്രധാനമാണെന്നും ഇക്കാര്യം അന്വേഷിച്ച് കത്തുകൾ മ്യൂസിയത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് സാംസ്കാരിക മന്ത്രാലയത്തോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നിർദ്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കാമെന്നും സാംസ്‌കാരിക മന്ത്രി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ സെപ്റ്റംബറിൽ സോണിയ ഗാന്ധിയോട് കത്തുകൾ ആവശ്യപ്പെട്ട് അഭ്യർത്ഥന നടത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥന നടത്തിയത്. കത്തുകൾ യഥാർത്ഥ രൂപത്തിൽ വീണ്ടെടുക്കാനോ ഡിജിറ്റൽ പകർപ്പുകളോ ഫോട്ടോ കോപ്പികളോ നൽകാനോ ആണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. നെഹ്‌റു മെമോറിയൽ ലൈബ്രറിക്ക് കൈമാറിയിരുന്ന രേഖകളിൽനിന്നും 2008ൽ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം കത്തുകൾ തിരിച്ചെടുത്തിരുന്നു. ഡിസംബർ 10-നാണ് കത്തുകൾ തിരിച്ചേൽപിക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്ത് അയച്ചത്.
51 പെട്ടികളിലാക്കിയാണ് സോണിയാ ഗാന്ധിക്ക് കത്തുകൾ കൈമാറിയത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതായി കരുതപ്പെടുന്ന കത്തുകൾ 1971-ലാണ് ആദ്യം ലൈബ്രറിയെ ഏൽപ്പിച്ചത്. നെഹ്റു എഡ്വിന മൗണ്ട് ബാറ്റൻ, ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ അരുണ ആസഫ് അലി, വിജയ ലക്ഷ്മി പണ്ഡിറ്റ്, ബാബു ജഗ്ജീവൻ റാം, ഗോവിന്ദ് ബല്ലഭ് തുടങ്ങിയവർക്കയച്ച കത്തുകളാണ് ലൈബ്രറി ആവശ്യപ്പെട്ടിരിക്കുന്നത്.
Read More
- സോണിയയുടെ പക്കലുള്ള നെഹ്റുവിന്റെ കത്തുകൾ തിരികെ വേണം; ഇടപെടൽ ആവശ്യപ്പെട്ട് രാഹുലിന് കത്ത്
- സംഗീത ഇതിഹാസത്തിന് വിട; സാക്കിർ ഹുസൈൻ ഇനി ഓർമ
- തബലയിലെ വിസ്മയം; ലോകം കീഴടക്കിയ സാക്കിർ ഹുസൈൻ
- ന്യൂഡൽഹി മണ്ഡലം; രാജ്യതലസ്ഥാനത്തെ 'സ്റ്റാർ മണ്ഡലം'
- വിദ്വേഷ പ്രസംഗം: ജഡ്ജി ശേഖർ കുമാർ യാദവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി കൊളീജിയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.