/indian-express-malayalam/media/media_files/2024/12/15/3uGagk2Is6JWHLYALaZZ.jpg)
സാക്കിർ ഹുസൈൻ
ബയാനിൽ (തബലയിലെ വലുത്) വേഗവിരലുകളാൽ പ്രകടിപ്പിച്ചിരുന്ന മാസ്മരികതയാണ് ഉസ്താദ് സാക്കിർ ഹുസൈനെ ലോകപ്രശ്‌സതനാക്കിയത്്. തനത് സംഗീത വഴിയിൽ നിന്ന് മാറി സഞ്ചരിച്ച് തന്റേതായൊരിടം സ്രഷ്ടിക്കാൻ എന്നും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വിസ്മയ സംഗീതജ്ഞൻ വിടവാങ്ങിയാലും ലോകം മുഴുവൻ എന്നും ആ സംഗീതം നിഴലിക്കുമെന്നാണ് ആരാധകർ സാക്ഷ്യപ്പെടുത്തുന്നത്.
മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. മൂന്നാം വയസ്സ് മുതൽ സംഗീതത്തിൽ അഭിരുചി കാണിച്ചു തുടങ്ങി. തബലയിൽ പഞ്ചാബ് ഖരാനയിൽ അച്ഛൻ അല്ലാ രഖാ പാത പിന്തുടർന്ന സാക്കിർ ഏഴാം വയസ്സിൽ സരോദ് വിദഗ്ധൻ ഉസ്താദ് അലി അക്ബർ ഖാനൊടൊപ്പം ഏതാനും മണിക്കൂർ അച്ഛന് പകരക്കാരനായി. ആദ്യ വാദനം. പിന്നീട് ബോംബെ പ്രസ് ക്ലബിൽ നൂറു രൂപയ്ക്ക് ഉസ്താദ് അലി ഖാനോടൊപ്പം തന്നെ സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു.
ആദ്യ കൺസേർട്ട് പതിനൊന്നാം വയസ്സിൽ
വളരെ ചെറിയ പ്രായത്തിൽ സംഗീത രംഗത്തേക്ക് കടന്ന് വന്നയാളാണിദ്ദേഹം. 11-ാം വയസിൽ അമേരിക്കൽ തന്റെ ആദ്യ കൺസേർട്ട് അവതരിപ്പിച്ചു.ആദ്യ ആൽബം ലിവിംഗ് ഇൻ ദ മെറ്റീരിയൽ വേൾഡ് 1973 ലാണ് റിലീസ് ചെയ്യുന്നത്. അടുക്കള സാമഗ്രികൾ പോലും ഉപയോഗിച്ച് താളമുണ്ടാക്കുന്ന ഉസ്താദ് സാക്കിർ ഹുസൈന് ഇന്ത്യയിലും വിദേശത്തും വലിയ ആരാധക വൃന്ദം ഉണ്ടായിരുന്നു.
അഞ്ച് ഗ്രാമി അവാർഡുകൾ
ആറ് പതിറ്റാണ്ട് നീണ്ട തൻറെ കരിയറിൽ അഞ്ച് ഗ്രാമി അവാർഡുകളാണ് സാക്കിർ ഹുസൈന് ലഭിച്ചത്. ഈ വർഷം ആദ്യം നടന്ന 66-ാമത് ഗ്രാമി അവാർഡുകളിൽ മൂന്ന് അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു. മികച്ച ഗ്ലോബൽ മ്യൂസിക്ക് പെർഫോമൻസ്, മികച്ച കണ്ടംപററി ഇൻസ്ട്രുമെൻറൽ ആൽബം, മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. 1988-ൽ പത്മശ്രീയും 2002-ൽ പത്മഭൂഷണും 2023-ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
വേറിട്ട വഴിയിലൂടെ സഞ്ചരിച്ചയാൾ
ആഗോള സംഗീത ഭൂപടത്തിൽ തന്നെ ഇന്ത്യയെ അടയാളപ്പെടുത്തിയ തബല മാന്ത്രികനാണ് ഉസ്താദ് സാക്കിർ ഹുസൈൻ. പണ്ഡിറ്റ് രവിശങ്കർ, ജോൺ മക്ലാഫ്ലിൻ, ജോർജ്ജ് ഹാരിസൺ എന്നിവരുൾപ്പെടെയുള്ള പ്രഗൽഭരോടൊപ്പം അദ്ദേഹത്തിന് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലാസിക്കൽ സംഗീത രംഗത്തെ വലിയ പേരുകളിലൊന്നാണ് ഉസ്താദ് സാക്കിർ ഹുസൈന്റേത്.
ഹിന്ദുസ്ഥാനി സംഗീതത്തെ മറ്റ് പല സംഗീതശാഖകളുമായി ചേർത്ത് അദ്ദേഹം മനോഹര ഫ്യൂഷനുകൾ നിർമിക്കാൻ തുടങ്ങി. 1970ൽ അദ്ദേഹം ഗിറ്റാറിസ്റ്റായ ജോൺ മക്ലാഗ്ലിനോടൊപ്പം ചേർന്ന് ശക്തി എന്ന ഫ്യൂഷൻ ഗ്രൂപ്പ് സ്ഥാപിച്ചു. ഇന്ത്യൻ ക്ലാസിക്കൽ, ജാസ് മുതലായവ സംയോജിപ്പിച്ച അവരുടെ കൂട്ടുകെട്ട് വലിയ ശ്രദ്ധ നേടി. റിമെംബർ ശക്തി, പ്ലാനറ്റ് ഡ്രം തുടങ്ങിയ അദ്ദേഹത്തിന്റെ പ്രോജക്ടുകൾ ഇന്നും വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. സംഗീത ലോകത്തിന് കനത്ത നഷ്ടമാണ് ഉസ്താദ് സാക്കിർ ഹുസൈന്റെ വിയോഗം.
Read More
- ഇതിഹാസത്തിന് വിട; ഉസ്താദ് സക്കീർ അലി ഹുസൈൻ ഇനി ഓർമ
- ന്യൂഡൽഹി മണ്ഡലം; രാജ്യതലസ്ഥാനത്തെ 'സ്റ്റാർ മണ്ഡലം'
- വിദ്വേഷ പ്രസംഗം: ജഡ്ജി ശേഖർ കുമാർ യാദവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി കൊളീജിയം
- ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബിൽ; നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല
- ബെംഗളൂരുവിലെ ഐടി ജീവനക്കാരന്റെ ആത്മഹത്യ; ഭാര്യ അറസ്റ്റിൽ
- വയനാട് പാക്കേജ്: കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു: പ്രിയങ്ക ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.