/indian-express-malayalam/media/media_files/uploads/2017/02/sitaram-yechurisitaram-yechury-759.jpg)
സീതാറാം യച്ചൂരി
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു.
യെച്ചൂരി ഹൈദരാബാദിലെ നൈസാം കോളജിൽ ഒന്നാം വർഷ പിയുസിക്ക് പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്. 1967-68ൽ. ഒരു വർഷത്തെ പഠനം പ്രക്ഷോഭത്തിൽ മുങ്ങി. പിന്നാലെ അച്ഛനു ഡൽഹിയിലേക്ക് സ്ഥലംമാറ്റം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ സാമ്പത്തികശാസ്ത്ര ബിരുദത്തിനും നല്ല മാർക്ക് ലഭിച്ചു. സ്റ്റീഫൻസിൽനിന്ന് ബിഎ ഇക്കണോമിക്സിൽ ഒന്നാം ക്ലാസുമായാണ് യെച്ചൂരി ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിലേക്കു പോകുന്നത്. ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയായിരിക്കുമ്പോഴാണ് രാഷ്ട്രീയത്തിൽ യെച്ചൂരി സജീവമാകുന്നത്.
രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും സീതാറാം യെച്ചൂരിയുടെ ഉറ്റ സുഹൃത്തായിരുന്നു പ്രകാശ് കാരാട്ട്. ജെഎൻയുവിൽ പ്രകാശ് കാരാട്ടിനായി വോട്ടുപിടിക്കാനായിരുന്നു യെച്ചൂരിയുടെ ആദ്യ രാഷ്ട്രീയ പ്രസംഗം. കാരാട്ടിനെ ജെഎൻയു സർവകലാശാലാ യൂണിയൻ അധ്യക്ഷനായി ജയിപ്പിച്ചശേഷമാണു യെച്ചൂരി എസ്എഫ്ഐയിൽ ചേർന്നത്. എസ്എഫ്‌ഐയുടെ ദേശീയ പ്രസിഡന്റാവുന്നത് 1984ൽ. മൂന്നു തവണ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിലിലും കഴിഞ്ഞു.
സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് യെച്ചൂരി തിരഞ്ഞെടുക്കപ്പെടുന്നതും പ്രകാശ് കാരാട്ടിനൊപ്പമാണ്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്രത്തിൽ സിപിഎം നിർണായക ശക്തിയായിരുന്ന സമയം യെച്ചൂരി-കാരാട്ട് ധ്രുവമാണ് പാർട്ടിയെ നയിച്ചത്. ഒടുവിൽ പ്രകാശ് കാരാട്ടിന്റെ പിൻഗാമിയായി 2015 ഏപ്രിൽ 19ന് വിശാഖപട്ടണത്ത് നടന്ന പാർട്ടി കോൺഗ്രസിൽ യെച്ചൂരി ജനറൽ സെക്രട്ടറി പദത്തിലും എത്തിചേർന്നു.
1988ൽ തിരുവനന്തപുരത്തെ പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലെത്തി (സിസി). 1992ൽ കാരാട്ടിനും എസ്.രാമചന്ദ്രൻ പിള്ളയ്കമൊപ്പം പൊളിറ്റ്ബ്യൂറോയിൽ (പിബി) യച്ചൂരി അംഗമാകുമ്പോൾ വയസ്സ് 38. 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. തുടർച്ചയായി മൂന്നു തവണ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു.
സെപ്റ്റംബർ 14ന് സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം സിപിഐഎം ആസ്ഥാനമായ ഡൽഹിയിലെ എ.കെ.ജി ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. ഇതിനു ശേഷം മൃതദേഹം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (എയിംസ്) കൊണ്ടുപോകും. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മെഡിക്കൽ ഗവേഷണത്തിനായി ശരീരം വിട്ടുനൽകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.