/indian-express-malayalam/media/media_files/2025/02/06/qetEkzeoc85kruA9Qjih.jpg)
ലവ്പ്രീത് കൗർ
മെച്ചപ്പെട്ട് ജീവിതം, നല്ല ഭാവി അതെല്ലാം സ്വപ്നം കണ്ടാണ് പഞ്ചാബിൽ നിന്നുള്ള ലവ്പ്രീത് കൗറും പത്തു വയസ്സുകാരനായ മകനും അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. ജനുവരി രണ്ടിന് ആരംഭിച്ച ആ യാത്ര ഒരു മാസത്തിനു ശേഷം ഇന്ന് അമൃത്സർ വിമാനത്താവളത്തിൽ അവസാനിക്കുമ്പോൾ അസ്തമിച്ച പ്രതീക്ഷകൾ മാത്രമല്ല നഷ്ടപ്പെട്ട ഭീമമായ തുകയുടെ കണക്കും ലവ്പ്രീതിന് പറയാനുണ്ട്.
ഒരു കോടി രൂപ ഏജന്റിന് നൽകിയാണ് ലവ്പ്രീതും മകനും അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. പഞ്ചാബിലെ കപൂർത്തല ജില്ലയിലെ ഭേലാത്ത് സ്വദേശിയാണ് ലവ്പ്രീത്. തന്നെ പോലെ നിരവധി പേർ 'ഡങ്കി റൂട്ടി'ലൂടെ അമേരിക്കയിലെത്താൻ നിർബന്ധിതരാവുകയായിരുന്നെന്ന് ലവ്പ്രീത് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
നേരിട്ട് യുഎസിലേക്ക് കൊണ്ടുപോകാം എന്നായിരുന്നു ഏജന്റിന്റെ വാഗ്ദാനമെന്നും, ഒടുക്കം കാര്യങ്ങളെല്ലാം ഈ രീതിയിൽ അവസാനിക്കുകയുമായിരുന്നെന്ന് ലവ്പ്രീത് പറഞ്ഞു. കൊളംബിയയിലെ മെഡെലിനിലേക്ക് തങ്ങളെ ആദ്യം കൊണ്ടുപോയതെന്ന് യുഎസിൽ എത്തിപ്പെട്ടത് എങ്ങനെയെന്ന് വിവരിച്ച് ലവ്പ്രീത് പറഞ്ഞു. 'ആദ്യം ഞങ്ങളെ കൊളംബിയയിലെ മെഡെലിനിലേക്ക് വിമാനത്തി കൊണ്ടുപോയി. രണ്ടാഴ്ചയോളം അവിടെ താമസിപ്പിച്ച ശേഷം ഒരു വിമാനത്തിൽ സാൻ സാൽവഡോറിലെത്തിച്ചു. അവിടെ നിന്ന് മൂന്ന് മണിക്കൂറിലധികം ഗ്വാട്ടിമാലയിലേക്ക് നടന്നു. പിന്നീട് ടാക്സികളിൽ മെക്സിക്കൻ അതിർത്തിയിലേക്ക് പോയി. രണ്ട് ദിവസം മെക്സിക്കോയിൽ താമസിച്ച ശേഷം, ജനുവരി 27ന് ഞങ്ങൾ യുഎസിലേക്ക് കടന്നു,' ലവ്പ്രീത് പറഞ്ഞു.
അതിർത്തി കടന്നതിനു പിന്നാലെ യുഎസ് അധികാരികളുടെ പിടിയിലായി. "ഞങ്ങൾ യുഎസിൽ എത്തിയപ്പോൾ, അവർ ഞങ്ങളോട് സിം കാർഡും വളയും കമ്മലും, ചെറിയ ആഭരണങ്ങൾ പോലും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. അഞ്ച് ദിവസത്തേക്ക് ഞങ്ങളെ ഒരു ക്യാമ്പിൽ പാർപ്പിച്ചു. അരയിലും കാലുകളിലും ചങ്ങലയിട്ടു, കൈകൾ ബന്ധിച്ചു. കുട്ടികളെ മാത്രമായിരുന്നു ഒഴിവാക്കിയത്.'
'സൈനിക വിമാനത്തിലെ യാത്രയ്ക്കിടെ പരസ്പരം സംസാരിക്കാൻ പോലും ആരെയും അനുവദിച്ചിരുന്നില്ല. ഞങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ആരും ഞങ്ങളോട് പറഞ്ഞില്ല. ഒടുവിൽ ഇന്ത്യയിൽ എത്തിയപ്പോൾ അത് വലിയ ഒരു ഞെട്ടലായിരുന്നു. അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷമാണ് ഇന്ത്യയിലെത്തിയെന്ന് ഞങ്ങളെ അറിയിക്കുന്നത്. സ്വപ്നങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നതുപോലെയാണ് അപ്പോൾ തോന്നിയത്,' ലവ്പ്രീത് പറഞ്ഞു.
ഏജന്റിന് പണം നൽകിയത് ലോൺ എടുത്ത്
'മകന്റെ ഭാവിയെക്കുറിച്ചും യുഎസിലെ പുതിയ ജീവിതത്തെക്കുറിച്ചും എനിക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. മെച്ചപ്പെട്ട ജീവിതവും നല്ലൊരു ഭാവിയും ലഭിക്കുമെന്ന് പ്രതീക്ഷിച്ച്, ഏജന്റിനു പണം നൽകാൻ കുടുംബം വലിയൊരു തുക വായ്പ എടുത്തു. അതെല്ലാം ഇപ്പോൾ തകർന്നടിഞ്ഞു. കാലിഫോര്‍ണിയയിലെ ഞങ്ങളുടെ ബന്ധുക്കളുടെ അടുത്തെത്തിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എല്ലാം നഷ്ടപ്പെട്ടു, അവസാനം വേദന മാത്രം. ഞങ്ങളെ കബളിപ്പിച്ച ആ കുറ്റവാളികളിൽ നിന്ന് സർക്കാർ ഇടപെട്ട് പണം തിരികെ വാങ്ങി നൽകണം,' ലവ്പ്രീത് പറഞ്ഞു.
അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട നൂറിലധികം ഇന്ത്യൻ കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം ബുധനാഴ്ച ഉച്ചയോടെയാണ് അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. 25 സ്ത്രീകളും പ്രായപൂർത്തിയാകാത്ത 12 പേരും 79 പുരുഷന്മാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്തിൽ നിന്ന് 33 പേരും, പഞ്ചാബിൽ നിന്ന് 30 പേരും, ഉത്തർപ്രദേശിൽ നിന്നും ചണ്ഡീഗഡിൽ നിന്നും രണ്ടുപേർ വീതവും മഹാരാഷ്ട്രയിൽ നിന്ന് മൂന്നു പേരുമായിരുന്നു നാടുകടത്തപ്പെട്ടവരിൽ ഉണ്ടായിരുന്നത്.
Read More
- കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ടു;നരകതുല്യ യാത്ര വിവരിച്ച് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാർ
- അനധികൃത കുടിയേറ്റം; വിലങ്ങുവെച്ച് ഇന്ത്യക്കാരെ തിരിച്ചയച്ചെന്ന് വിമർശനം; നിഷേധിച്ച് കേന്ദ്രം
- വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്ജെൻഡറുകൾക്ക് വിലക്ക്; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
- ഗാസ ഏറ്റെടുക്കാൻ യുഎസ് തയ്യാർ; ഡൊണാൾഡ് ട്രംപിന്റെ നിർണായക പ്രഖ്യാപനം
- 25 കോടി ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കി; 4 കോടി വീടുകൾ നിർമ്മിച്ചു; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മോദി
- അനധികൃത കുടിയേറ്റം; ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക, സന്ദേശം വ്യക്തമെന്ന് യുഎസ് എംബസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.