/indian-express-malayalam/media/media_files/kTV7rOgG1ujN66aLCNig.jpg)
ഫയൽ ചിത്രം
കവരത്തി: കേന്ദ്ര സർക്കാരിന്റെ പരിഷ്ക്കാരങ്ങൾക്കെതിരെ ഒട്ടേറെ പ്രതിഷേധങ്ങൾ അരങ്ങേറിയ ലക്ഷദ്വീപിൽ മുൻ കോൺഗ്രസ് സർക്കാരുകളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ദ്വീപിലെത്തിയ പ്രധാനമന്ത്രി ദ്വീപിന്റെ സ്നേഹത്തെക്കുറിച്ച് വാചാലനായാണ് പ്രസംഗിച്ചത്. ഭൂപ്രകൃതിയിൽ ചെറുതാണെങ്കിലും ലക്ഷദ്വീപിന്റെ ഹൃദയം വിശാലമാണെന്ന് മോദി പറഞ്ഞു. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലെ 1150 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“ലക്ഷദ്വീപിന്റെ വിസ്തീർണ്ണം ചെറുതായിരിക്കാം, പക്ഷേ അതിന്റെ ഹൃദയം വലുതാണ്. ഇവിടെ എനിക്ക് ലഭിക്കുന്ന സ്‌നേഹവും അനുഗ്രഹവും എന്നെ അതിശയിപ്പിക്കുന്നതാണ്. നിങ്ങൾക്കെല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം സമ്മേളനത്തെ അഭിസംബോധന ചെയ്ത മോദി, കേന്ദ്രത്തിലെ മുൻ ബിജെപി ഇതര സർക്കാരുകളെ വിമർശിച്ചുകൊണ്ടാണ് സംസാരിച്ചത്. പതിറ്റാണ്ടുകൾ രാജ്യത്തിന്റെ ഭരണം കയ്യാളിയവരുടെ ലക്ഷ്യം അവരുടെ പാർട്ടിയുടെ വികസനം മാത്രമായിരുന്നെന്ന് മോദി പറഞ്ഞു. രാജ്യത്തെ വിദൂര സംസ്ഥാനങ്ങൾ, അതിർത്തി പ്രദേശങ്ങൾ, ലക്ഷദ്വീപ് പോലെയുള്ള ദ്വീപ് സമൂഹങ്ങൾ എന്നിവയുടെ യാതൊരു തരത്തിലുള്ള വികസനത്തിനും അവർ മുൻകൈ എടുത്തിരുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
അത്തരം പ്രദേശങ്ങളുടെ വികസനത്തിനായി ബി ജെ പി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. അതിർത്തി പ്രദേശങ്ങളുടേയും കടലിന്റെ അരികിലുള്ള പ്രദേശങ്ങളുടേയും വികസനമെന്നത് തന്റെ സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളായിരുന്നു എന്നും അത് നടപ്പിലാക്കാൻ 10 വർഷം കൊണ്ട് കഴിഞ്ഞുവെന്നും മോദി പറഞ്ഞു. അടുത്ത 1,000 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭിക്കുമെന്ന് 2020-ൽ, താൻ ഉറപ്പ് നൽകിയിരുന്നു. ഇന്ന് കൊച്ചി-ലക്ഷദ്വീപ് ഒപ്റ്റിക്കൽ ഫൈബർ പദ്ധതി ഉദ്ഘാടനം ചെയ്തതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുകയാണ്. ഈ പദ്ധതിയിലൂടെ ലക്ഷദ്വീപിൽ ഇന്റർനെറ്റ് 100 മടങ്ങ് ഉയർന്ന വേഗതയിൽ ലഭ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2020 ഓഗസ്റ്റിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ലക്ഷദ്വീപിനായി മോദി അതിവേഗ ഇന്റർനെറ്റ് പദ്ധതി പ്രഖ്യാപിച്ചത്.
അതിവേഗ ഇന്റർനെറ്റ് പദ്ധതി നടപ്പാകുന്നതിലൂടെ ദ്വീപിന്റെ പ്രധാന പ്രശ്നമായിരുന്ന ആശയവിനിമയ സൗകര്യങ്ങളിൽ കാര്യമായ മാറ്റമാകും ഉണ്ടാവുക. ഇന്റർനെറ്റ് സേവനങ്ങൾ, ടെലിമെഡിസിൻ, ഇ-ഗവേണൻസ്, വിദ്യാഭ്യാസം, ഡിജിറ്റൽ ബാങ്കിംഗ്, കറൻസി ഉപയോഗം, ദ്വീപുകളിലെ സാക്ഷരത എന്നിവ കൂടുതൽ മെച്ചപ്പെടുത്തും. പ്രതിദിനം 1.5 ലക്ഷം ലിറ്റർ അളവിൽ ശുദ്ധമായ കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്ന ലോ ടെമ്പറേച്ചർ തെർമൽ ഡിസാലിനേഷൻ (എൽടിടിഡി) പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൂടാതെ, അഗത്തി, മിനിക്കോയ് ദ്വീപുകളിലെ എല്ലാ വീടുകളിലും ഫംഗ്ഷണൽ ഹൗസ്‌ഹോൾഡ് ടാപ്പ് കണക്ഷനുകൾ നൽകുന്ന പദ്ധതിയും (FHTC) അദ്ദേഹം നാടിന് സമർപ്പിച്ചു.
Read More
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില് മലയാളി ഉള്പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.