/indian-express-malayalam/media/media_files/xcCsUDqvEaf0zZqDktwQ.jpg)
എസ്.പിയുടെ നിയുക്ത എം.പി അവധേഷ് പ്രസാദ് അയോധ്യയിലെ വീട്ടിൽ (Express photo by Gajendra Yadav)
അയോധ്യ: ബിജെപി രാമൻ്റെ പേരിൽ കച്ചവടം നടത്തിയെന്ന് രൂക്ഷവിമർശനം ഉന്നയിച്ച് അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ നിന്ന് അട്ടിമറി വിജയം നേടിയ എസ്.പി ദളിത് നേതാവ് അവധേഷ് പ്രസാദ്. . ഒമ്പത് തവണ എംഎൽഎയും എസ്.പി സ്ഥാപക അംഗവുമായ അവധേഷ് പ്രസാദ്, രണ്ട് തവണ എംപിയായ ബിജെപിയുടെ ലല്ലു സിംഗിനെയാണ് പരാജയപ്പെടുത്തിയത്.
സംവരണേതര മണ്ഡലത്തിൽ നിന്ന് വിജയിച്ച ഏക ദളിത് നേതാവാണ് പാസി സമുദായത്തിൽ നിന്നുള്ള പ്രസാദ്. ഒരു ദളിത് നേതാവായി സ്വയം തിരിച്ചറിയാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. എങ്കിലും, എല്ലാ വർഗങ്ങളുടെയും സമുദായങ്ങളുടെയും പ്രതിനിധിയാണെന്ന് കരുതുന്ന പ്രസാദ് ഇപ്പോൾ ഒരു യാദവ പാർട്ടിയുടെ ദളിത് മുഖമാണ്.
അദ്ദേഹത്തിൻ്റെ വിജയം അറിഞ്ഞത് മുതൽ തന്നെ അയോധ്യയിലെ സഹദത്ഗഞ്ച് മേൽപ്പാലത്തിന് സമീപമുള്ള വീടിന് സമീപം പാർട്ടി അനുയായികൾ തടിച്ചുകൂടുകയാണ്. 79 കാരനായ എസ്.പി നേതാവ് ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിനായി ഇരിക്കുമ്പോൾ, പ്രസാദ് തൻ്റെ 'രാഷ്ട്രീയ പിതാവ്' എന്ന് കരുതുന്ന മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിൻ്റെ ഫ്രെയിം ചെയ്ത ചിത്രം മുറിയിലെ ഭിത്തിയിൽ തൂക്കിയിരുന്നു.
രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമാണെന്നും, ബിജെപിക്ക് ഇത് അഭിമാന പോരാട്ടവുമാണ് എന്നതിനാൽ പ്രസാദിൻ്റെ വിജയത്തിന് ഇന്ത്യയിലുടനീളം വളരെയധികം ശ്രദ്ധ ലഭിച്ചിരുന്നു.
"ഞങ്ങൾ രാമനെ തിരികെ കൊണ്ടുവന്നു എന്ന് പറഞ്ഞ് ബിജെപി രാജ്യത്ത് കള്ളം പ്രചരിപ്പിക്കുകയായിരുന്നു. രാമൻ്റെ പേരിൽ അവർ രാജ്യത്തെ വഞ്ചിച്ചു. രാമൻ്റെ പേരിൽ കച്ചവടം നടത്തി. രാമൻ്റെ പേരിൽ പണപ്പെരുപ്പം ഉയരാൻ അനുവദിച്ചു. രാമൻ്റെ പേരിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചു. രാമൻ്റെ പേരിൽ പാവങ്ങളെയും കർഷകരെയും പിഴുതെറിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. രാമൻ്റെ മാനം തകർക്കാൻ ബിജെപി പ്രവർത്തിച്ചു. ജനങ്ങൾ ഇത് മനസ്സിലാക്കിയിട്ടുണ്ട്," അവധേഷ് പ്രസാദ് പറഞ്ഞു.
തൻ്റെ വിജയത്തിൽ ഏറ്റവും വലിയ പങ്ക് എന്താണ് വഹിച്ചതെന്ന് ചോദിച്ചപ്പോൾ പ്രസാദ് പറഞ്ഞത് ഇപ്രകാരമായിരുന്നു. “പൊതുജനങ്ങൾ കാര്യങ്ങൾ സ്വന്തം കൈകളിലേക്ക് എടുത്ത തിരഞ്ഞെടുപ്പായിരുന്നു ഇത്. എല്ലാവർക്കും എന്നിൽ വിശ്വാസമുണ്ടായിരുന്നു. ജാതി മുന്നിൽ വന്നില്ല. ഭരണഘടന മാറ്റാൻ ബിജെപിക്ക് 400 സീറ്റുകൾ വേണമെന്ന് ലല്ലു സിംഗ് പറഞ്ഞു. അദ്ദേഹം ഇത് പറയാൻ പാടില്ലായിരുന്നു. ആളുകൾക്ക് ഇത് ഇഷ്ടപ്പെട്ടില്ല,” അവധേഷ് പ്രസാദ് കൂട്ടിച്ചേർത്തു.
നിയമബിരുദധാരിയായ പ്രസാദ് 21ാം വയസ്സിൽ സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ചരൺസിംഗിൻ്റെ ഭാരതീയ ക്രാന്തി ദളിൽ ചേർന്ന അദ്ദേഹം 1974ൽ അയോധ്യ ജില്ലയിലെ സോഹാവലിൽ നിന്ന് തൻ്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം അടിയന്തരാവസ്ഥാ വിരുദ്ധ സംഘർഷ് സമിതിയുടെ ഫൈസാബാദ് ജില്ലാ കോ-കൺവീനറായി പ്രവർത്തിക്കുകയും അറസ്റ്റിലാവുകയും ചെയ്തു. ജയിലിലായിരിക്കെയാണ് അമ്മ മരിച്ചത്. അവരുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ പരോൾ ലഭിച്ചില്ല.
അടിയന്തരാവസ്ഥയ്ക്ക് ശേഷം പ്രസാദ് നിയമം ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയക്കാരനായി. 1981ൽ, ലോക്‌ദളിൻ്റെയും ജനതാ പാർട്ടിയുടെയും ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്, ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് വേളയിൽ ലോക്‌ദൾ സ്ഥാനാർഥി ശരദ് യാദവിൻ്റെ കൗണ്ടിംഗ് ഏജൻ്റായി അമേഠിയിൽ ആയിരിക്കെ പിതാവ് മരിച്ചു. അന്ന് പിതാവിൻ്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. രാജീവ് ഗാന്ധിയായിരുന്നു അന്ന് കോൺഗ്രസ് സ്ഥാനാർത്ഥി.
പാർട്ടി പിളർന്നപ്പോൾ, 1992ൽ എസ്.പി രൂപീകരിച്ച മുലായം സിങ് യാദവിനൊപ്പം പ്രസാദ് ചേർന്നു. തുടർന്ന് പാർട്ടിയുടെ ദേശീയ സെക്രട്ടറിയും കേന്ദ്ര പാർലമെൻ്ററി ബോർഡ് അംഗവുമായി പ്രസാദിനെ നിയമിച്ചു. “ഇത് എൻ്റെ വിജയമല്ല. ഇത് അയോധ്യയിലെ മഹാന്മാരുടെ വിജയമാണ്. ഞാൻ വാഗ്ദാനം ചെയ്ത കാര്യങ്ങൾ പാലിക്കുമ്പോൾ മാത്രം അവധേഷ് പ്രസാദ് അതിനെ തൻ്റെ വിജയമായി കണക്കാക്കും,” അദ്ദേഹം പറഞ്ഞു.
Read More
- കങ്കണ റണാവത്തിന് സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ മര്ദനം
- ക്രെഡിറ്റ് സുരേന്ദ്രനോ? ബിജെപി പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് സുരേഷ് ഗോപി
- സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്
- തോൽവി താത്കാലിക പ്രതിഭാസം, പുതിയൊരു മന്ത്രി വരും: ഇ.പി ജയരാജന്
- രാജ്യസഭാ സീറ്റ് കിട്ടിയേ തീരൂവെന്ന് ഘടകകക്ഷികൾ; എൽഡിഎഫിൽ പ്രതിസന്ധി
- 'ഇടതുപക്ഷത്തിന്റെ കേന്ദ്രവിരുദ്ധ സമരങ്ങൾ ഗുണം ചെയ്തത് യുഡിഎഫിന്'; കെ. രാധാകൃഷ്ണൻ ഇന്ത്യൻ എക്സ്പ്രസിനോട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.