/indian-express-malayalam/media/media_files/vdppCJTpnEU7k4sHOJ7P.jpg)
കോൺഗ്രസിന് പുറമെ, ടിഎംസിയും സിപിഐ എമ്മുമാണ് ദേശീയ തലത്തിൽ പ്രതിപക്ഷ ഇന്ത്യൻ സഖ്യത്തിലെ പ്രധാന ഘടകകക്ഷികൾ
കൊൽക്കത്ത: ബംഗാൾ പിസിസി അദ്ധ്യക്ഷ അധീർ രഞ്ജൻ ചൗധരിയുടെ ബെർഹാംപൂരിലെ പരാജയവും മമതാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തിനെതിരെ പടവാളെടുത്തതും കോൺഗ്രസിന്റെ പശ്ചിമ ബംഗാൾ ഘടകത്തെ വല്ലാത്ത ആശങ്കയിലാണ് എത്തിച്ചിരിക്കുന്നത്. ഏറ്റവുമൊടുവിലായി മമതയുമായി പി ചിദംബരം നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ചൗധരി രാജിവെച്ചതും ദേശീയ നേതൃത്വത്തിനും തലവേദനയായി മാറിയിരിക്കുകയാണ്.
പതിനെട്ടാം ലോക്സഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ പാർലമെന്റിലും പുറത്തും ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം. ഈ നീക്കത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയതോടെ ബംഗാളിൽ സിപിഎമ്മുമായി പാർട്ടി ഉണ്ടാക്കിയിരിക്കുന്ന സഖ്യമാണ് ചോദ്യചിഹ്നമായി ഇപ്പോൾ മാറിയിരിക്കുന്നത്.
വ്യാഴാഴ്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ സംസ്ഥാന സെക്രട്ടേറിയറ്റിലെ നബണ്ണയിൽ കാണാൻ കൊൽക്കത്തയിലെത്തിയരുന്നു. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിനെ നേരിടാനുള്ള നീക്കങ്ങളും തന്ത്രങ്ങളും ഏകോപിപ്പിക്കാൻ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടികളുടെ രണ്ട് നേതാക്കളും ചർച്ച ചെയ്തതായി ടിഎംസി വൃത്തങ്ങൾ അറിയിച്ചു.
കോൺഗ്രസിന് പുറമെ, ടിഎംസിയും സിപിഐ എമ്മുമാണ് ദേശീയ തലത്തിൽ പ്രതിപക്ഷ ഇന്ത്യൻ സഖ്യത്തിലെ പ്രധാന ഘടകകക്ഷികൾ. വെള്ളിയാഴ്ച, ബംഗാൾ കോൺഗ്രസിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ചേർന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ പരാജയം യോഗത്തിൽ അവലോകനം ചെയ്തു. അതിൽ ടിഎംസിക്കും ബിജെപിക്കും എതിരെ പോരാടുന്നതിനായി ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയത് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തേയും2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും അപേക്ഷിച്ച് ഗുണമുണ്ടാക്കാൻ കഴിഞ്ഞതായാണ് വിലയിരുത്തലുണ്ടായത്. എന്നാൽ സഖ്യത്തിലൂടെ പാർട്ടിയുടെ വോട്ട് വിഹിതം നേരിയ തോതിൽ വർധിപ്പിക്കാൻ കഴിഞ്ഞെങ്കിലും 2019ൽ ലഭിച്ച സീറ്റുകളുടെ എണ്ണം ഒന്നായി കുറഞ്ഞു.
ബിജെപിയെ മാത്രമല്ല തൃണമൂൽ കോൺഗ്രസിനെയും നേരിട്ടുകൊണ്ട് സംസ്ഥാനത്ത് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഇടതുപക്ഷവുമായുള്ള സഖ്യത്തിന് പാർട്ടിയുടെ വോട്ട് വിഹിതം വർധിപ്പിക്കാൻ സാധിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഗുണം ചെയ്യില്ലെന്നും അവർ പറഞ്ഞു.
“ഞങ്ങൾ സിപിഐ എമ്മിനെതിരെയും പോരാടണമെന്ന് പറയുന്നില്ല, എന്നാൽ കുറഞ്ഞത് സിപിഐ എമ്മുമായോ എൽഎഫുമായോ സഖ്യമുണ്ടാക്കരുതെന്നാണ് അഭിപ്രായം. അത് ദീർഘകാലാടിസ്ഥാനത്തിൽ കോൺഗ്രസിന് ഗുണം ചെയ്യില്ല. 34 വർഷത്തെ ഭരണം കാരണം സംസ്ഥാനത്ത് ഗണ്യമായ ഒരു വിഭാഗം ആളുകൾക്ക് ഇന്നും ഇടതുമുന്നണിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് നാം മനസ്സിലാക്കണം. അവരുടെ 34 വർഷത്തെ പാപഭാരം നമ്മൾ എന്തിന് വഹിക്കണം? അത് ഞങ്ങളെ വേദനിപ്പിക്കുന്നു. ” ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു,
“ഞങ്ങളും ഒരിക്കൽ കോൺഗ്രസിലായിരുന്നു, സിപിഐ എമ്മുമായി ഒരുമിച്ച് പോരാടിയിരുന്നു. മമത ബാനർജി കോൺഗ്രസ് വിട്ട് ടിഎംസി രൂപീകരിച്ച് ഒറ്റയ്ക്ക് പോരാടി. കോൺഗ്രസിനേക്കാൾ സിപിഐ എമ്മിനെതിരായി പ്രസ്ഥാനത്തെ നയിക്കാൻ മമത ബാനർജിയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു അതിനാലാണ് സംസ്ഥാനത്ത് കോൺഗ്രസിന് തകർച്ചയുണ്ടായത്. ഇപ്പോൾ സി.പി.ഐ.എമ്മുമായി സഖ്യമുണ്ടാക്കിയതോടെ ബംഗാളിലെ ജനങ്ങൾക്ക് കോൺഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ആ വിശ്വാസം പുനരുജ്ജീവിപ്പിക്കാൻ, അവർ നിരുപാധികം മമത ബാനർജിയുമായി യോജിച്ച് പോകണം. അതുവഴി മാത്രമേ ഈ സംസ്ഥാനത്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാകൂ. ടിഎംസി നേതാവും സംസ്ഥാന മന്ത്രിയുമായ ഫിർഹാദ് ഹക്കിം പറഞ്ഞു.
“കോൺഗ്രസ് എന്ത് ചെയ്യണമെന്ന് സംസ്ഥാനത്തും കേന്ദ്രത്തിലും ഉള്ള നേതാക്കൾ തീരുമാനിക്കും. അക്കാര്യത്തിൽ ഞങ്ങൾക്ക് ഒന്നും പറയാനില്ല."നിലവിലെ സംഭവവികാസങ്ങളോട് പ്രതികരിച്ചുകൊണ്ട് സിപിഐ(എം) നേതാവ് സുജൻ ചക്രവർത്തി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us