/indian-express-malayalam/media/media_files/NWMPDumoGg91gMiiSZ62.jpg)
സൈബർ അടിമകളായി കുടുങ്ങിക്കിടക്കുന്നവരിൽ അധികം പേരും പഞ്ചാബിൽ നിന്നുള്ളവരാണ
ന്യൂഡൽഹി: ഡാറ്റ എൻട്രി ഉൾപ്പടെയുള്ള ജോലികൾ വാഗ്ദാനം ചെയ്ത് വിദേശരാജ്യങ്ങളിൽ എത്തിച്ച് അവിടെ സൈബർ തട്ടിപ്പ് സംഘങ്ങളുടെ അടിമകളാക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു. കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഏകദേശം 30000 ഇന്ത്യക്കാർ വിവിധ സൈബർ തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ കുടുങ്ങികിടപ്പുണ്ട്. ഇവരെ ഉപയോഗിച്ചാണ് വിവിധ തരത്തിലുള്ള സൈബർ തട്ടിപ്പുകൾ ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം തട്ടിപ്പ് സംഘങ്ങൾ നടത്തുന്നത്.
2022 ജനുവരി മുതൽ 2024 മെയ് വരെ സന്ദർശക വിസയിൽ കംബോഡിയ, തായ്ലൻഡ്, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് പോയ 73,138 ഇന്ത്യക്കാരിൽ 29,466 പേർ ഇനിയും മടങ്ങിയെത്താനുണ്ട്. ഇവരിൽ പകുതിയിലേറെയും 20 മുതൽ 39 വയസ്സിനിടയിലുള്ളവരാണ്. മടങ്ങിവരാനുള്ളവരിൽ 21182 പേരും പുരുഷൻമാരാണെന്നും കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ആരാണ് സൈബർ അടിമകൾ
വിവിധ ജോലികൾ വാഗ്ദാനം ചെയ്ത വിദേശരാജ്യങ്ങളിലെത്തിക്കുന്ന ആളുകളെ ഉപയോഗിച്ച ഓൺലൈൻ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നതിനെയാണ് സൈബർ അടിമത്തം എന്ന് വിളിക്കുന്നത്. ജോലിയ്ക്കായി എത്തുന്നവരെ നിർബന്ധിത തടവിലാക്കി നാട്ടിലുള്ള ആളുകളിലേക്ക് സൈബർ തട്ടിപ്പ് നടത്താൻ ഇത്തരം സംഘങ്ങൾ നിർബന്ധിക്കുന്നു. ഇരകളാകുന്നവരൽ കൂടുതൽ പേരും ചെറുപ്പക്കാരും സാങ്കേതിക പരിജ്ഞാനമുള്ളവരും ആയിരിക്കും. കള്ളപ്പണം വെളുപ്പിക്കൽ, ക്രിപ്റ്റോ വഞ്ചന എന്നിവ മുതൽ പ്രണയ തട്ടിപ്പുകൾ വരെയുള്ള നിയമവിരുദ്ധ ഓൺലൈൻ ജോലികൾ തട്ടിപ്പ് സംഘങ്ങൾ ഇവരെ കൊണ്ട് നടത്തിക്കും.
ജോലി ലക്ഷ്യമാക്കി എത്തുന്ന ഇരകളുടെ പാസ്‌പോർട്ട് ഉൾപ്പടെയുള്ള രേഖകൾ കൈക്കാലാക്കുന്ന തട്ടിപ്പ് സംഘം സൈബർ മോഷണം മുതൽ വിവിധ രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷ സംബന്ധിച്ചുള്ള വിവരങ്ങൾ ഹാക്ക് ചെയ്യുന്നത് ഉൾപ്പടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യിക്കും. സൈബർ അടിമകളെ ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് മാത്രം കഴിഞ്ഞ ആറുമാസത്തിനിടെ 500 കോടി രൂപയെങ്കിലും തട്ടിപ്പുകാർ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്.
കുടുതൽ പഞ്ചാബിൽ നിന്ന്
സൈബർ അടിമകളായി വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരിൽ അധികം പേരും പഞ്ചാബിൽ നിന്നുള്ളവരാണ്. 3667 പേരാണ് പഞ്ചാബിൽ നിന്ന് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽ അകപ്പെട്ട് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. മഹാരാഷ്ട്ര 3,233, തമിഴ്‌നാട് 3,124 എന്നിവടങ്ങളിൽ നിന്നുള്ളവരാണ് തൊട്ടുപിന്നിലുള്ളത്.
കേരളത്തിൽ നിന്നുള്ള 2659 പേർ സൈബർ അടിമകളായി വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട് കണക്കുകളിൽ സൂചിപ്പിക്കുന്നു. സൈബർ അടിമകളായി കുടുങ്ങിക്കിടക്കുന്നവരിൽ 69 ശതമാനം പേരും തായ്‌ലൻഡിലാണ് കുരുങ്ങിക്കിടക്കുന്നത്.
ഇന്ത്യക്കാരെ ലക്ഷ്യമിട്ട് കുറ്റകൃത്യങ്ങൾ
ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റെർ നടത്തിയ അന്വേഷണത്തിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർധനവ് കണ്ടെത്തി. ഇത്തരം കുറ്റകൃത്യങ്ങളുടെ 45-ശതമാനവും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. 2023 ജനുവരി ഒന്നുമുതൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ മാത്രം ഏകദേശം ഒരുലക്ഷത്തോളം വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം സൈബർ അടിമത്തത്തിന് ഇരയാകാൻ സാധ്യതയുള്ള ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കാൻ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇരകളുടെ കൂടുതൽ പ്രവാഹം തടയുന്നതിനുള്ള നടപടികൾ നടപ്പിലാക്കാൻ വ്യോമയാന മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Read More
- 500 രൂപ മോഷ്ടിച്ചെന്ന സംശയം; പത്തു വയസ്സുകാരനെ അച്ഛനും രണ്ടാനമ്മയും ചേർന്നു തല്ലിക്കൊന്നു
- വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടു, പോലീസ് കോൺസ്റ്റബിളിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തി
- കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുൻപ് ഇന്ദിരാ ഗാന്ധിക്കൊപ്പം കശ്മീരിൽ, ആ ദിനമോർത്ത് പ്രിയങ്ക ഗാന്ധി
- ഇലക്ടറൽ ബോണ്ടിലൂടെ സാമ്പത്തിക ക്രമക്കേട്; നിർമല സീതാരാമനെരിരെ കേസ്
- വിമാനത്തിൽ വിളമ്പിയ ഓംലെറ്റിൽ പാറ്റ; 2 വയസ്സുകാരിക്ക് ഭക്ഷ്യവിഷബാധ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.