/indian-express-malayalam/media/media_files/ENTXI9zqxqckJoBVEKxw.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: ഏപ്രിൽ-ജൂൺ മാസങ്ങളിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മധ്യ, കിഴക്കൻ ഇന്ത്യയിൽ 10-11 ദിവസം നീണ്ടുനിൽക്കുന്ന ഉഷ്ണതരംഗങ്ങൾക്ക് സാധ്യതയുണ്ട്. ഒഡീഷ, ജാർഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങിളാണ് കൂടുതൽ ബാധിക്കുക.
രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടകയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ സാധാരണയിൽ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ഈ പ്രദേശങ്ങളിൽ ഉഷ്ണതരംഗം നാല് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. എന്നാൽ, ഈ വേനൽക്കാലത്ത് ഒഡീഷ, ജാർഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 10-11 ദിവസം വരെ നീണ്ടുനിൽക്കുന്ന ഉഷ്ണതരംഗം പ്രതീക്ഷിക്കുവെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 10 മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കനത്ത മഴ കാരണമാകും. കേരളത്തിലും കർണാടകയിലും സാധാരണയിൽ കൂടുതൽ മഴയും ഇടിമിന്നലോടുകൂടിയ മഴയും ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. കനത്ത മഴയുടെ സാഹചര്യത്തിൽ പ്രാദേശിക ഭരണകൂടം ജാഗ്രത പാലിക്കുകയും വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും വേണമെന്ന് മൊഹപത്ര പറഞ്ഞു.
ഗുജറാത്ത്, മഹാരാഷ്ട്ര, വടക്കൻ കർണാടക, തെലങ്കാന, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ, തെക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ വേനൽക്കാലത്ത് ചൂട് കൂടും. ഇവിടെ പകൽ സമയത്തെ താപനില ഏപ്രിലിൽ സാധാരണയേക്കാൾ ഉയർന്നതായിരിക്കും. ജമ്മു കശ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ ഇന്ത്യ എന്നിവ ഒഴികെയുള്ള പ്രദേശങ്ങളിൽ രാത്രിയിൽ പതിവിലും കൂടുതൽ ചൂട് ഉയരാനും സാധ്യതയുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.