/indian-express-malayalam/media/media_files/2025/10/12/afgan-pak-2025-10-12-13-25-24.jpg)
Pakistan Afghanistan border clashes Updates
Pakistan Afghanistan Border Clashes: കാബൂൾ: അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ അതിർത്തിയിൽ വൻ ഏറ്റുമുട്ടൽ. അഫ്ഗാൻ സൈന്യവും പാക് പട്ടാളവും തമ്മിൽ ശനിയാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ 15 പാക് പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാൻ സർക്കാർ നടത്തുന്ന മാധ്യമമായ ആർടിഎയെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പാക് പട്ടാളം അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അഫ്ഗാനിസ്ഥാന്റെ തിരിച്ചടി.
അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്ന് ഏകപക്ഷീയമായ ആക്രമണമാണ് ഉണ്ടായതെന്നും പൂർണ ശക്തിയോടെ തിരിച്ചടിക്കുമെന്നും പാക് പട്ടാളത്തിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
Also Read:വനിതാ മാധ്യമ പ്രവർത്തകർക്കും ക്ഷണം; വീണ്ടും വാർത്താസമ്മേളനുമായി അഫ്ഗാൻ വിദേശകാര്യ മന്ത്രി
പാക്കിസ്ഥാന്റെ മൂന്ന് അതിർത്തി പോസ്റ്റുകൾ അഫ്ഗാനിസ്ഥാന്റെ താലിബാൻ സേന പിടിച്ചെടുത്തു. ഖൈബർ, പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ അതിർത്തികളിലെ പോസ്റ്റുകളാണ് അഫ്ഗാൻ സേന പിടിച്ചെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് പാക്കിസ്ഥാൻ അഫ്ഗാനിൽ വ്യോമാക്രമണം നടത്തിയത്. പാക്- അഫ്ഗാൻ അതിർത്തി പ്രദേശങ്ങളിലെ കുനാർ, നൻഗർഹാൽ, പക്തിക, ഖോസ്റ്റ്, ഹെർമണ്ട് പ്രവിശ്യകളിലാണ് പാക് സൈനിക ഏറ്റുമുട്ടൽ ഉണ്ടായതായായാണ് താലിബാൻ വ്യക്തമാക്കിയത്. എന്നാൽ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Also Read:ഇന്ത്യ-അഫ്ഗാൻ ഉഭയകക്ഷി ബന്ധം ശക്തം: ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ് ആമിർ ഖാൻ മുത്താക്കി
കാബൂളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളിൽ മുൻ അമേരിക്കൻ പ്രതിനിധി സൽമയ് ഖലീൽസാദ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. 'ഈ ആഴ്ചയുടെ തുടക്കത്തിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി അഫ്ഗാനിസ്ഥാനാണ് ആക്രമണത്തിന് തുടക്കമിട്ടത്. ആക്രമണങ്ങളുടെ ലക്ഷ്യങ്ങൾ പ്രതികാരവും പ്രതിരോധവുമായിരുന്നുവെന്ന് തോന്നുന്നു'. സൽമയ് ഖലീൽസാദ് എക്സിൽ കുറിച്ചു.പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ചർച്ചയ്ക്ക് ആഹ്വാനം ചെയ്തതായി ഖലീൽസാദ് കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വൈകുന്നേരം കാബൂളിൽ സ്‌ഫോടന ശബ്ദം കേട്ടതായി അഫ്ഗാൻ വക്താവ് സബിഹുള്ള പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സബിഹുള്ള പറഞ്ഞു.
അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി ഒരാഴ്ച നീണ്ടു നിൽക്കുന്ന ഇന്ത്യൻ സന്ദർശനം നടത്തുമ്പോഴാണ് ആക്രമണം. അമീർ ഖാൻ മുത്താഖി കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെത്തിയത്. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യയിലേയ്ക്കുള്ള ആദ്യ ഉന്നതതല സന്ദർശനമാണ്.
ടെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന ഭീകരവാദ സംഘടന തുടർച്ചയായി പാകിസ്ഥാൻ സർക്കാരിന് തലവേദന സൃഷ്ടിക്കുകയായിരുന്നു. തുടർച്ചയായ ബോംബ് സ്‌ഫോടനങ്ങളിൽ നിരവധി പാക്സൈനികർ കൊല്ലപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഖൈബർ പക്തൂൺക്വായിൽ കഴിഞ്ഞ ദിവസം പാക് സൈന്യവുമായ ഏറ്റുമുട്ടലിൽ ഒരു പാക് മേജറും ലഫ്റ്റനന്റ് കേണലും ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.
Read More:കാബൂളിലെ ഇന്ത്യൻ എംബസി പുനസ്ഥാപിക്കും; ഭീകരവാദത്തിന് എതിരെ ഒന്നിക്കാൻ ഇന്ത്യ-അഫ്ഗാൻ ധാരണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.