/indian-express-malayalam/media/media_files/xYsWJOJ9j4CMNKcOHCnT.jpg)
ബെയ്ലി പാലം സജ്ജമായത് രക്ഷാപ്രവർത്തനം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ
കൽപ്പറ്റ: രാജ്യത്തിന്റെ ഉള്ളുലയ്ക്കുകയാണ് മുണ്ടക്കൈയും ചൂരൽമലയും. കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിൽ ഈ ഗ്രാമങ്ങളിൽ ഒന്നും ബാക്കിവെച്ചിട്ടില്ല. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം300-ആയെന്നാണ് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്, എന്നാൽ 210 മരണങ്ങളാണ് വെള്ളിയാഴ്ച വൈകുന്നേരം വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
മൃതദേഹങ്ങളിൽ 96 പുരുഷന്മാരെയും, 85 സ്ത്രീകളെയും, 29 കുട്ടികളെയും തിരിച്ചറിഞ്ഞു. ബന്ധുക്കൾ 146 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 5 വരെ, 207 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 134 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 273 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 84 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു.
187 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി.വയനാട്ടിൽ പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്. ഇനിയും 200ലേറെ പേരെ കണ്ടെത്താനുണ്ടെന്നാണ് സർക്കാരിന്റെ ഔദോഗീക കണക്ക്. എന്നാൽ ഏകദേശം 400-ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.
ജീവനോടെ ഇനി ആരെയും കണ്ടെത്താനില്ലെന്ന് വ്യാഴാഴ്ച സൈന്യവും അവർ പറഞ്ഞതാണ് യാഥാർഥ്യമെന്ന് പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. നാലുകിലോമീറ്ററോളം ഭാഗത്തെ ഉരുൾപൊട്ടലിൽ ചൂരൽമല-മുണ്ടക്കൈ ഗ്രാമങ്ങളിലെ 375 ഓളം വീടുകളാണ് ഒഴുകിപോയത്. രാജ്യം കണ്ട് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് മേപ്പാടിയിൽ ഉണ്ടായതെന്നാണ് സൈന്യം പറഞ്ഞത്.
നാലാം ദിനവും ഊർജ്ജിത തിരച്ചിൽ
ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ വെള്ളിയാഴ്ച ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിലെ എട്ട് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇന്ന് പരിശോധന നടത്തുമെന്നാണ് മന്ത്രിതല ഉപസമിതി അറിയിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ കെ കേളു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളിൽ തെരച്ചിൽ നടത്തുക. കോസ്റ്റ് ഗാർഡ്,ഫോറസ്‌ററ്, നേവി ടീമും ഇവിടെ തെരച്ചിൽ നടത്തും.
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് ബന്ധിപ്പിച്ച് ബെയ്‌ലി പാലം സജ്ജമായത് രക്ഷാപ്രവർത്തനം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ.ബെയ്ലി പാലത്തിന്റെ നീളം 190 അടിയാണ്. 24 ടൺ ഭാരം പാലത്തിന് വഹിക്കാൻ കഴിയും. സൈന്യത്തിന്റെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള എൻജിനീയറിങ് വിഭാഗമാണ് പാലം നിർമ്മിച്ചത്. ഡൽഹിയിൽനിന്നും ബെംഗളൂരുവിൽനിന്നുമാണ് പാലം നിർമിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ ചൂരൽമലയിൽ എത്തിച്ചത്. ജെസിബി അടക്കമുള്ള വാഹനങ്ങളും ഭാരമേറിയ യന്ത്രസാമഗ്രികളും ബെയ്‌ലി പാലത്തിലൂടെ മുണ്ടക്കൈയിലേക്ക് എത്തിക്കാനാകും. ഇവ ഉപയോഗിച്ചുള്ള തിരച്ചിലിലൂടെ കൂടുതൽ പേരെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇവിടെ ഉണ്ടായിരുന്ന പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു.
ക്യാമ്പുകളിൽ 3022 പേർ
ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ നിന്നുള്ളവരെ മാറ്റിപാർപ്പിക്കുന്നതിന് എട്ട് ക്യാമ്പുകളാണ് തുറന്നത്. ഇവിടങ്ങളിലായി 3022 പേരാണ് കഴിയുന്നത്. വീട് ഉൾപ്പടെ നഷ്ടപ്പെട്ടവരാണ് ക്യാമ്പിൽ കഴിയുന്നവരിൽ ഭൂരിഭാഗവും. അതിനാൽ, ക്യാമ്പ് ദീർഘനാളത്തേക്ക് നീട്ടികൊണ്ട് പോകണമെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. ഇതിനുപുറമേ ജില്ലയിൽ കാലവർഷക്കെടുതിയുടെ ഭാഗമായി 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്.എല്ലാ ക്യാമ്പിലുമായി 3022 പുരുഷൻമാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗർഭിണികളുമാണ് കഴിയുന്നത്.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കൾ ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കുന്നുണ്ട്. റേഷൻ കടകളിലും സപ്ലൈകോ വിൽപനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.
വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ അടിയന്തര സേവന നമ്പറുകൾ ഏകീകരിച്ചു. എകീകൃതമായ നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.അടിയന്തര സേവനങ്ങൾക്ക് 8589001117 എന്ന നമ്പറിൽ ബന്ധപ്പെടണം.
Read More
- വയനാട് ദുരന്തം; സാറ്റ്ലൈറ്റ് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു
- വയനാട് ദുരന്തം; നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു
- വയനാട് ദുരന്തം: മരണസംഖ്യ 283 ആയി, കാണാമറയത്ത് 240 പേർ
- ബെയ്ലി പാലം ഉച്ചയോടെ പൂർത്തിയായേക്കും, വിശ്രമമില്ലാതെ സൈനികർ
- മുഖ്യമന്ത്രിയും രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്
- മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ, സൈന്യത്തിനൊപ്പം ഡോഗ് സ്ക്വാഡും
- ഇനി എങ്ങോട്ട്? ഒന്നുമില്ലാത്ത ഭാവിയിലേയ്ക്ക് കണ്ണും നട്ട് വയനാടിന്റെ മക്കൾ
- 'അമ്മേ, നമ്മടെ സമയം അവസാനിക്കാറായെന്നു തോന്നുന്നു': ഉരുൾപൊട്ടൽ നടുക്കം മാറാതെ അതിജീവിതർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.