/indian-express-malayalam/media/media_files/2024/12/30/XwOnpSzNyENqh8LrL9nS.jpg)
ഉമ തോമസ്
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വിഐപി ഗ്യാലറിയിൽനിന്ന് വീണ് പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല. നേരത്തെയുണ്ടായിരുന്ന ആരോഗ്യനിലയിൽ അൽപം പുരോഗതിയുണ്ട്. എംഎൽഎ വെന്റിലേറ്ററിൽ തുടരുമെന്നാണ് പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിൻ.
തലയ്ക്കേറ്റ പരുക്ക് കൂടുതൽ ഗുരുതരാവസ്ഥയിലായിട്ടുണ്ട്. ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ല. ശ്വാസകോശത്തിലെ ചതവുകൾ അൽപം കൂടിയിട്ടുണ്ട്. ശ്വാസകോശത്തിനേറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരേണ്ടതുണ്ട്. ശ്വാസകോശത്തിന്‍റെ ചതവിനായി ആന്‍റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകളാണ് ഇപ്പോൾ നൽകുന്നതെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളനിൽ വ്യക്തമാക്കുന്നു.
ഉമ തോമസിന്റെ ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുവന്നതിനേക്കാളും മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. ഒരു ശസ്ത്രക്രിയ വേണ്ടതില്ലെന്ന നിലപാടിലാണ് ഡോക്ടർമാരുടെ സംഘം. അഞ്ചംഗ വിദഗ്ധ സംഘം നിരീക്ഷണം തുടരുന്നുണ്ടെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തോട് സംസാരിച്ച ശേഷം മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.
കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ച 15 അടിയോളം ഉയരമുള്ള സ്റ്റേജിൽ നിന്ന് കാൽവഴുതി വീണാണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്കേറ്റത്. കലൂർ സ്റ്റേഡിയത്തിൽ 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്. ദിവ്യ ഉണ്ണി ഉൾപ്പടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
Read More
- കാട്ടാന ആക്രമണം: മരിച്ച യുവാവിന്റെ കബറടക്കം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ
- ഉമാ തോമസിന്റെ അപകടം; സ്റ്റേജ് നിർമ്മാണം അശാസ്ത്രീയമായി, സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
- എന്തായിരുന്നു ഉമാ തോമസിന് അപകടം സംഭവിച്ച വേദിയിൽ നടന്നത് ?
- കുറഞ്ഞ ചിലവിൽ മൂന്നാർ കാണാം; റോയൽ വ്യൂ ഡബിൾ ഡെക്കർ സർവ്വീസുമായി കെഎസ്ആർടിസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.