/indian-express-malayalam/media/media_files/GOLGvUx9ewrVCu8QrLyO.jpg)
മൂന്നാം ദിവസം തീര്‍ക്കണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല എൽഡിഎഫ് സമരം ആരംഭിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു
തിരുവനന്തപുരം: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ സോളാർ വിവാദം വീണ്ടും ചർച്ചാ വിഷയമാവുകയാണ്. സോളാർ വിവാദങ്ങളെ തുടർന്ന് ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ സമരം ഒത്തുതീർപ്പാക്കാൻ സിപിഎം-കോൺഗ്രസ് നേതാക്കൾ തമ്മിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയെന്ന മലയാള മനോരമ മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലോടെയാണ് സോളാർ വിഷയം വീണ്ടും ചർച്ചയാവുന്നത്.
ഏറ്റവും ഒടുവിലായി സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ സന്ധി സംഭാഷണം തുടങ്ങിയെന്ന വെളിപ്പെടുത്തലാണ് അന്ന് ഒത്തുതീർപ്പ് ചർച്ചയ്ക്ക് ഇടനില നിന്ന ചെറിയാൻ ഫിലിപ്പ് നടത്തിയിരിക്കുന്നത്. സമരം തുടങ്ങുന്നതിന്‍റെ തലേ ദിവസമാണ് താനും ബ്രിട്ടാസും ആഭ്യന്തര മന്തിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ കണ്ടതെന്നും സമരം തുടങ്ങിയാലും ഒരു ഘട്ടത്തില്‍ ഒതുക്കി തീര്‍ക്കണമെന്നായിരുന്നു കൂടിക്കാഴ്ച്ചയിലെ പ്രധാന ചർച്ചയെന്നും ചെറിയാൻ ഫിലിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മൂന്നാം ദിവസം തീര്‍ക്കണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല എൽഡിഎഫ് സമരം ആരംഭിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. എന്നാൽ ഏതെങ്കിലും ഘട്ടത്തിൽ സമരം അവസാനിപ്പിക്കണമെന്ന ഉദ്ദേശം സമരത്തിന്റെ തുടക്കത്തിന് മുമ്പ് തന്നെ ഉമ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ചര്‍ച്ചകൾ നടന്നതെന്നും ചെറിയാൻ ഫിലിപ്പ് അഭിമുഖത്തിൽ പറഞ്ഞു.
എന്നാല്‍ ഇക്കര്യത്തിൽ വേറിട്ട പ്രതികരണമാണ് തിരുവഞ്ചൂരിൽ നിന്നുമുണ്ടായത്. സമരം ആരംഭിക്കുന്നതിന് തൊട്ട് തലേ ദിവസം തങ്ങള്‍ മുഖാമുഖം കണ്ടിട്ടില്ലെന്നാണ് തിരുവഞ്ചൂര്‍ വ്യക്തമാക്കുന്നത്. പക്ഷേ, അങ്ങോട്ടും ഇങ്ങോട്ടും ഫോൺ വഴിയുള്ള ആശയവിനിമയം നടന്നിരിക്കാം. ആ സമരം ന്യായമായിരുന്നില്ല, അത് അന്നും പറഞ്ഞിട്ടുണ്ട്, ഇന്നും പറയുന്നു, തങ്ങള്‍ക്കൊന്നും മറക്കാനില്ലെന്നും വിഷയം ഒതുക്കാൻ കിട്ടിയ അവസരം തങ്ങൾ ഉപയോഗിച്ചുവെന്നും തിരുവഞ്ചൂര്‍ പറയുന്നു.
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാൻ മാധ്യമപ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ച് ഉമ്മൻചാണ്ടിയോട് സംസാരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍. എന്നാൽ തൊട്ടുപിന്നാലെ തന്നെ ബ്രിട്ടാസ് മുണ്ടക്കയത്തെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു.
എന്നാൽ ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്‍റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയെന്ന് ചെറിയാൻ ഫിലിപ്പ് സമ്മതിച്ചതോടെ വിഷയം കൂടുതൽ ചർച്ചയായി. അതേ സമയം വിഷയത്തിൽ ഇതുവരെ കെപിസിസി പ്രസിഡന്റോ സിപിഎം സംസ്ഥാന സെക്രട്ടറിയോ ഇരു പാർട്ടികളുടേയും ഔദ്യേഗിക പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
സോളാർ സമരം ഒത്തുതീർപ്പാക്കാൻ താനും മുൻകൈയെടുത്തു എന്ന വെളിപ്പെടുത്തലുകൾ തള്ളിക്കൊണ്ട് ആർഎസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രനും ഇന്ന് രംഗത്തത്തി. അത്തരത്തിൽ ഒരു ഒത്തുതീർപ്പും ഉണ്ടായിട്ടില്ലെന്നും താനും അന്ന് ആ സമര മുഖത്ത് ഇടതുപക്ഷത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും ഇപ്പോൾ യുഡിഎഫിനൊപ്പമുള്ള ഘടകക്ഷി നേതാവ് വ്യക്തമാക്കി.
Read More
- വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി കേരളത്തിൽ; എത്തിയത് അറിയിച്ചതിലും നേരത്തെ
- തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1200 വാർഡുകൾ, ഏകപക്ഷിയ തീരുമാനമെന്ന് പ്രതിപക്ഷം
- മലയാളം സംസാരിക്കുന്ന മെലിഞ്ഞയാൾ; പീഡനം നേരിട്ട 10 വയസുകാരിയുടെ മൊഴിയിൽ പ്രതിയെ തിരഞ്ഞ് പൊലീസ്
- കൽപ്പാത്തി ക്ഷേത്രത്തിൽ നടൻ വിനായകന് പ്രവേശന വിലക്കില്ലെന്ന് ഭാരവാഹികൾ; സംഭവിച്ചത് ഇതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.