/indian-express-malayalam/media/media_files/SDinNtfxoLxGXt9ksrTa.jpg)
Image Source: PRO, Defence
മംഗളൂരു: അർജുനെ കണ്ടെത്താനായി നടത്തുന്ന തിരച്ചിലിൽ, നിർണായക സിഗ്നൽ ലഭിച്ചുവെന്ന് നാവികസേന അറിയിച്ചതിന് പിന്നാലെ, നദിക്കടിയിൽ ട്രക്ക് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി. ട്രക്ക് എത്രയും വേഗം കരയ്ക്കെത്തിക്കുമെന്നും, ഇതിനായി ബൂം എസ്കവേറ്റർ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
അഡ്വാൻസ്ഡ് പോർട്ടൽ പോളാർ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയിൽ തിരച്ചിൽ നടക്കുകയാണെന്നും, വെള്ളത്തിലെ തെരച്ചിലിനായി ഹെലികോപ്ടർ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. സിഗ്നൽ ലഭിച്ച സ്ഥാനത്ത് ലോറി ഉണ്ടാകാൻ സാധ്യതയെന്ന് നാവികസേന നേരത്തെ അറിയിച്ചിരുന്നു.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായെന്ന് കരുതുന്ന കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസവും തുടരുകയാണ്. അപകടത്തിൽപ്പെട്ട അർജുൻ അടക്കം മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്. അർജുന്റെ ലോറിയാണ് ഗംഗാവാലി നദിയിൽ നിന്ന് കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂലൈ 16നാണ് ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി മണ്ണിടിച്ചിലിൽ പെട്ടതെന്ന് സംശയിക്കുന്നത്. ദേശീയപാതയിലെ മണ്ണ് പൂർണമായി നീക്കിയിട്ടും അർജുനെ കണ്ടെത്താൻ കഴിഞ്ഞില്ല, തുടർന്നാണ് തിരച്ചിൽ പുഴയിലേക്ക് കൂടി വ്യാപിപ്പിച്ചത്. റഡാർ പരിശോധനയിൽ പുഴയിൽ നിന്ന് ചില സിഗ്നലുകൾ ലഭിച്ചതാണ് പുഴയിൽതന്നെ തിരച്ചിൽ തുടരാൻ രക്ഷാദൗത്യ സംഘം തീരുമാനിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.