/indian-express-malayalam/media/media_files/2025/01/27/ust7a5yABjpENHjFgOtb.jpg)
കൊല്ലപ്പെട്ട സുധാകരൻ, ലക്ഷ്മി പ്രതി ചെന്താമര
പാലക്കാട്: നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് പ്രതി ചെന്താമരയെ തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു എന്ന ആക്ഷേപങ്ങൾക്ക് ഇടയിൽ കോടതി വിധിയും ചർച്ചയാകുന്നു. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ അജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ആയിരുന്ന ചെന്താമരയ്ക്ക് ജാമ്യവ്യവസ്ഥയിൽ കോടതി നൽകിയ ഇളവാണ് ചർച്ചയാകുന്നത്. ഇളവ് അനുവദിച്ചാൽ പ്രദേശത്ത് ക്രമസമാധാന പ്രശ്നം ഉണ്ടാകാമെന്നും സാക്ഷികളുടെ ജീവന് ഭീഷണി ഉണ്ടാകാമെന്നും പ്രോസിക്യൂഷൻ വഴി നെന്മാറ എസ്എച്ച്ഒ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ ഈ പോലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ചെന്താമരന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് നെന്മാറയിൽ ഇരട്ടക്കൊലപാതകം നടന്നത്. പോത്തുണ്ടി സ്വദേശി സുധാകരനും (58) അമ്മ ലക്ഷ്മിയുമാണ് ചെന്താമരയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
2019ലാണ് സുധാകരന്റെ ഭാര്യ അജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ജയിലിൽ ആയിരുന്ന ചെന്താമര എന്ന 58കാരന് കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് 2022 മെയ് മാസത്തിലാണ് ജാമ്യം അനുവദിച്ചത്. നെന്മാറ സ്റ്റേഷൻ പരിധിയിൽ കയറാൻ പാടില്ല എന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. കൊലപാതകം നടന്നത് നെന്മാറ സ്റ്റേഷൻ പരിധിയിലാണ്. കൂടാതെ മുഖ്യസാക്ഷികൾ താമസിക്കുന്നത് ഇവിടെയാണ്. സാക്ഷികളുടെ ജീവന് ഭീഷണിയില്ലാതിരിക്കുന്നതിന് വേണ്ടി കൂടിയാണ് നെന്മാറ സ്റ്റേഷൻ പരിധിയിൽ കയറാൻ പാടില്ല എന്ന് കോടതി നിർദേശിച്ചത്.
എന്നാൽ താൻ ഡ്രൈവർ ആണെന്നും തനിക്ക് ഈ പ്രദേശത്തേയ്ക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്നും കാട്ടി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പ്രതി പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ കൊലപാതകം നടന്നത് നെന്മാറ സ്റ്റേഷൻ പരിധിയിലാണെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാകാമെന്നും മുഖ്യസാക്ഷികൾ താമസിക്കുന്നത് ഇവിടെയായതിനാൽ അവരുടെ ജീവന് ഭീഷണി ഉണ്ടാകാമെന്നും കാട്ടി പ്രോസിക്യൂഷൻ വഴി ഇളവ് അനുവദിക്കരുത് എന്ന് നെന്മാറ എസ്എച്ച്ഒ കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ ഈ റിപ്പോർട്ട് തള്ളി കോടതി പ്രതിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജാമ്യവ്യവസ്ഥയിൽ നൽകിയ ഇളവ് ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
ഇതിന് മുൻപ് പ്രതി പലതവണ നാട്ടിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. പലതവണ പൊലീസ് പ്രതിയെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. പ്രതിയുടെ ഭീഷണി മൂലം ഇവിടെ താമസിക്കാൻ കഴിയാത്ത സാഹചര്യമാണ് എന്ന് കാട്ടി ഡിസംബർ 29ന് സുധാകരനും മകളും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. ഈ പരാതിയിലും പ്രതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിടുകയായിരുന്നു. തന്റെ ഭാര്യയും കുഞ്ഞും ഇവിടെ നിന്ന് വിട്ടുപിരിഞ്ഞ് പോകാൻ കാരണം ഇവിടെയുള്ളവരാണ് എന്ന കാരണം പറഞ്ഞാണ് പ്രതി നാട്ടിൽ പരിഭ്രാന്തി സൃഷ്ടിച്ചതെന്നും നാട്ടുകാർ പറയുന്നു.
29ന് സുധാകരനും മകളും സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രതിയെ താക്കീത് ചെയ്ത് വിട്ടെന്ന് ആലത്തൂർ ഡിവൈഎസ്പി സ്ഥിരീകരിച്ചു. ഇനി പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്ന ഉറപ്പിന്മേലാണ് അന്ന് വിട്ടയച്ചത്. പിന്നീട് തിരുപ്പൂരിൽ പോയ പ്രതി കുറച്ചുദിവസങ്ങൾക്ക് ശേഷം മടങ്ങിയെത്തി വടക്കഞ്ചേരിയിൽ ബന്ധുക്കളോടൊപ്പം താമസിച്ചു. പിന്നീടാണ് നെന്മാറയിൽ എത്തി പരിഭ്രാന്തി സൃഷ്ടിച്ചതെന്നും ആലത്തൂർ ഡിവൈഎസ്പി പറഞ്ഞു.
Read More
- നാലുവയസുകാരിയെ ലൈംഗിമായി ഉപദ്രവിച്ച കേസ്: കൂട്ടിക്കല് ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
- റേഷൻ വിതരണം മുടങ്ങും, ഇന്ന് മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം
- വയനാട്ടിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി
- വിദേശമദ്യത്തിനും ബിയറിനും വില കൂട്ടി, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ
- ഓട്ടോയിൽ മീറ്റർ ഇട്ടിട്ടില്ലേ... എങ്കിൽ ഇനി മുതൽ യാത്ര ഫ്രീ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.