/indian-express-malayalam/media/media_files/4HhBLdazeGjV1pO82qGe.jpg)
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ചേർന്ന് സ്വീകരിക്കുന്നു (ഫൊട്ടോ: പി ആർ ഡി)
കൊച്ചി: കേരളത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി. വൈകിട്ട് 6.50ന് ഐഎൻഎസ് ഗരുഡയിൽ വന്നിറങ്ങിയ നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് രാത്രി 7.14ന് കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങി.
കേന്ദ്രമന്ത്രി വി മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍ എംപി, ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍ എന്‍.എസ് കെ ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, മറ്റു ബിജെപി നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, പി എസ് ജ്യോതിസ്, തമ്പി മറ്റത്തറ തുടങ്ങിയവരും മോദിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിൽ സന്നിഹിതരായിരുന്നു.
/indian-express-malayalam/media/media_files/nAdPsfx3PuGAPvFaltWP.jpeg)
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 7.14 ന് കൊച്ചി നേവൽ ബേസ് എയർപോർട്ടിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ചീഫ് കമാൻഡിങ് ഫ്ലാഗ് ഓഫീസർ വൈസ് അഡ്മിറൽ വി. ശ്രീനിവാസ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ.അക്ബർ, അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം.എസ്. ഹരികൃഷ്ണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സംഘടനാ പ്രതിനിധികൾ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.
മോദി പിന്നീട് വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ 7.44ന് മഹാരാജാസ് കോളേജ് പരിസരത്തെത്തി. രാത്രി 7.45നാണ് റോഡ് ഷോ ആരംഭിച്ചത്. മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ ഗവ.ഗസ്റ്റ് ഹൗസ് വരെയുള്ള 1.3 കിലോ മീറ്റർ ദൂരത്തിലായിരുന്നു റോഡ് ഷോ നടന്നത്. തുടർന്ന് ഇന്ന് രാത്രി എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലാണ് പ്രധാനമന്ത്രി താമസിക്കുക.
/indian-express-malayalam/media/media_files/AYqf2RQ2wMRKv4u6hEqI.jpeg)
അതേസമയം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നാളെ രാവിലെ 6.30ന് ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പുറപ്പെടും. തന്റെ സന്ദർശനം മൂലം ക്ഷേത്രത്തിലെ പൂജകൾക്കോ ചടങ്ങുകൾക്കോ വിവാഹങ്ങൾക്കോ തടസ്സം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി തന്നെ നിർദേശിച്ചിട്ടുണ്ടെന്ന് സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്പിജി) എഡിജിപി സുരേഷ് രാജ് പുരോഹിത് പറഞ്ഞു.
ബുധനാഴ്ച രാവിലെ 7.40ന് മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് 8.45ന് നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് കല്യാണ മണ്ഡപത്തിലെത്തും. സുരേഷ് ഗോപിയുടെ മകളുടേത് ഉൾപ്പെടെ 4 വിവാഹച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. നാല് മണ്ഡപങ്ങളിൽ ഏറ്റവും മുന്നിലുള്ള മണ്ഡപത്തിലാണ് താലികെട്ട്.
രാവിലെ 9 മുതൽ 10 വരെയുള്ള സമയം 18 വിവാഹങ്ങളാണ് നടക്കുക. പ്രധാനമന്ത്രിയുടെ ക്ഷേത്രദർശന സമയം ക്ഷേത്രത്തിൽ അത്യാവശ്യം വേണ്ട ജീവനക്കാരേ ഉണ്ടാകൂ. മറ്റു മൂന്ന് മണ്ഡപങ്ങളിലും ഈ സമയം വിവാഹങ്ങൾ നടക്കും. പ്രധാനമന്ത്രി ഈ വിവാഹങ്ങൾക്കും സാന്നിധ്യമാകുമെന്നാണ് കരുതുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നത്. വിവാഹങ്ങള്‍ വേണ്ടെന്നു വച്ചു എന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹ വ്യക്തമാക്കിയിരുന്നു.
10.15ന് പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെത്തും. വലപ്പാട് ഗവ. ഹൈസ്കൂളിലെ ഗ്രൗണ്ടിൽ സജ്ജമാക്കുന്ന ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി കിഴക്കേ ടിപ്പു സുൽത്താൻ റോഡിലൂടെ വാഹനവ്യൂഹത്തോടൊപ്പമാണ് ക്ഷേത്രത്തിലെത്തുക. ഇറങ്ങുന്ന ഗ്രൗണ്ട്, കിഴക്കേ ടിപ്പു സുൽത്താൻ റോഡിന്റെ ഇരു ഭാഗങ്ങൾ, പടിഞ്ഞാറേ നട, ക്ഷേത്രത്തിന്റെ ചുറ്റുമതിൽ എന്നിവിടങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കും. 11.10 വരെ പ്രധാനമന്ത്രി ക്ഷേത്രത്തിൽ ഉണ്ടാകും. ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരിക്കുന്ന വേദിയിൽ നാദോപാസന സമിതിയുടെ നേതൃത്വത്തിൽ ബ്രഹ്മസ്വം മഠത്തിൽ വേദപഠനം നടത്തുന്ന 21 വിദ്യാർഥികളുടെ വേദാർച്ചന, രാമായണത്തെ ആസ്പദമാക്കിയുള്ള ഭജന എന്നിവയുണ്ടാകും.
ശേഷം മോദി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് 12ന് കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ എത്തുകയും കൊച്ചി കപ്പൽശാലയിലെ ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയുടേയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.
തുടർന്ന് 1.30ന് മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ ബിജെപിയുടെ പാർട്ടി പരിപാടിയായ ശക്തികേന്ദ്ര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും. ബിജെപി ബൂത്ത് കമ്മിറ്റിക്കും, പഞ്ചായത്ത് കമ്മിറ്റിക്കും ഇടയിലുള്ള 5,200 'ശക്തികേന്ദ്ര'ങ്ങളുടെ ഇൻ ചാർജുമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുക. ഒരു മണിക്കൂർ നീളുന്ന പരിപാടിക്ക് ശേഷം, 2.35ന് പ്രധാനമന്ത്രി ഐഎൻഎസ് ഗരുഡയിലേക്ക് പുറപ്പെടും. തുടർന്ന് അവിടെ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും.
പ്രധാനമന്ത്രിയുടെ സന്ദർശനം: ഇന്നും നാളെയും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം
Read More
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
- യുവ മോഡലിന്റെ കൊലപാതകം: മൃതദേഹം കണ്ടെടുത്തത് കനാലിൽ നിന്ന്
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us