/indian-express-malayalam/media/media_files/9FJdCtkfP6NKvXGMDSVa.jpg)
Malayalam Top News Headlines today
Malayalam Top News Highlights: വിദ്വേഷ പ്രചരണം നടത്തിയെന്ന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ നടപടി ഹൈക്കോടതി തൽക്കാലത്തേക്ക് വിലക്കി. മന്ത്രിക്കെതിരെ രണ്ടാഴ്ചത്തേക്ക് നടപടി പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ ഉത്തരവ്.
കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മന്ത്രി നടത്തിയ പരാമര്‍ശം സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുന്നതാണെന്ന പരാതിയിലാണ് സെന്‍ട്രല്‍ പൊലിസ് കേസെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് കിട്ടിയതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ കോടതിയെ സമീപിച്ചത്. കേസ് ഡിസംബർ 14ന് പരിഗണിക്കാനായി മാറ്റി.
രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യേണ്ട റോഡുകള്‍ പി വി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ചെയ്ത പി വി അന്‍വര്‍ എംഎല്‍എയുടെ നടപടി വിവാദമാകുന്നു. ബുധനാഴ്ച വൈകിട്ട് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന റോഡുകളാണ് അന്‍വര്‍ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തത്. നിലമ്പൂരിലെ പിഎംജിഎസ്‌വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് പി വി അന്‍വര്‍ നിര്‍വഹിച്ചത്.
പി വി അന്‍വർ എംഎൽഎയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺഗ്രസ് ആരോപിച്ചു. എംഎല്‍എയുടെ ഉദ്ഘാടനം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നിർദ്ദേശം ലംഘിച്ചാണെന്നാണ് വിമര്‍ശനം. പിഎംജിഎസ്‌വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എംപിമാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍.
അതേസമയം, രാഹുല്‍ ഗാന്ധി എംപി ഇന്ന് മലപ്പുറം ജില്ലയിലെ പരിപാപാടികളിൽ പങ്കെടുക്കും. രാവിലെ കടവ് റിസോര്‍ട്ടില്‍ 'സീതി ഹാജിയുടെ നിയമസഭയിലെ പ്രസംഗങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്യും. തുടര്‍ന്ന് പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കും. ഒപ്പം വണ്ടൂരിലും ചുങ്കത്തറയിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് 4 മണിക്ക് വഴിക്കടവ് മുണ്ടയില്‍ നടക്കുന്ന ചടങ്ങില്‍ എംഒഎൽപി സ്കൂൾ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് വയനാട്ടിലേക്ക് തിരിക്കും.
Read More Related Kerala News Here
- കേരള ഗവര്‍ണർ പഞ്ചാബ് കേസിലെ ഉത്തരവ് വായിക്കണമെന്ന് സുപ്രീം കോടതി
- 6 വയസ്സുകാരിയുടെ തട്ടിക്കൊണ്ടു പോകൽ ആസൂത്രിതം; സംഭവം ഇതുവരെ
- കേരള ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
- സാറയുമായി സ്ത്രീ എത്തിയത് ഓട്ടോയിൽ; മഞ്ഞ ചുരിദാറുകാരി എങ്ങോട്ട് മറഞ്ഞു?
- Nov 29, 2023 15:14 IST
കരുവന്നൂർ കേസിൽ ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്യുന്നു
കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഗോകുലം ഗ്രൂപ്പ് ഉടമ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. അതേസമയം, തനിക്ക് കേസുമായി നേരിട്ട ബന്ധമില്ലെന്നും കേസിലുൾപ്പെട്ട അനിൽകുമാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്നും ഗോകുലം ഗോപാലൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ ഉൾപ്പെട്ട അനിൽകുമാറിന്റെ ഒരു ഡോക്യുമെന്റ് തന്റെ പക്കലുണ്ട്. അതിനെ സംബന്ധിച്ച് ചോദിക്കാനാണ് ഇഡി തന്നെ വിളിപ്പിച്ചത്. അതേസമയം, രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്.
- Nov 29, 2023 14:11 IST
മകളെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്ന് പിതാവ്
രാജസ്ഥാനിൽ പിതാവ് മകളെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊലപ്പെടുത്തി. കുടുംബവുമായി അകന്ന് കഴിയുകയായിരുന്ന പ്രതി മൂത്ത മകളെ ഒരു വിവാഹസ്ഥലത്ത് വച്ചാണ് കൊലപ്പെടുത്തിയത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ ഉച്ചയോടെയാണ് നടുക്കുന്ന സംഭവം. പാലി ജില്ലയിലെ ഇസാലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിനിടെയായിരുന്നു കൊലപാതകം. പ്രതിയുമായി അകന്ന് അമ്മയോടൊപ്പം ഗുജറാത്തിൽ കഴിയുകയായിരുന്നു 32കാരിയായ മകള്‍. ചടങ്ങിനിടെ സംസാരിക്കാനായി മൂത്തമകളെ വിളിച്ച പ്രതി ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടിക്കൊണ്ട് പോയാണ് കൃത്യം നടത്തിയത്.
- Nov 29, 2023 13:18 IST
വിദ്വേഷപ്രചരണ കേസ്: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായ നടപടി വിലക്കി ഹൈക്കോടതി
വിദ്വേഷപ്രചരണം നടത്തിയെന്ന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ നടപടി ഹൈക്കോടതി തൽക്കാലത്തേക്ക് വിലക്കി. മന്ത്രിക്കെതിരെ രണ്ടാഴ്ചത്തേക്ക് നടപടി പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് സിഎസ് ഡയസിന്റെ ഉത്തരവ്. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മന്ത്രി നടത്തിയ പരാമര്‍ശം സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുന്നതാണെന്ന പരാതിയിലാണ് സെന്‍ട്രല്‍ പൊലിസ് കേസെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് കിട്ടിയതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ കോടതിയെ സമീപിച്ചത്. കേസ് ഡിസംബർ 14ന് പരിഗണിക്കാനായി മാറ്റി.
- Nov 29, 2023 13:14 IST
പ്രഥമ സ്വാമി ആനന്ദ തീർത്ഥൻ ദേശീയ പുരസ്കാരം പെരുമാൾ മുരുകന്
പ്രഥമ സ്വാമി ആനന്ദ തീർത്ഥൻ ദേശീയ പുരസ്കാരത്തിന് തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ അർഹനായി. സ്വാമി ആനന്ദ തീർത്ഥൻ ജീവിതത്തിൽ ലക്ഷ്യം വച്ച ഇന്ത്യയിലെ ജാതിനശീകരണത്തിന്റെ വിജയത്തിനായി തന്റെ സാഹിത്യരചനകളിലൂടെ നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം സമ്മാനിക്കുന്നത്. പ്രബോധ ട്രസ്റ്റ് കൊച്ചിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാംസ്കാരിക കേന്ദ്രമാണിത്. എംകെ സാനു, കെ സച്ചിദാനന്ദൻ, എംഎൻ കാരശ്ശേരി എന്നിവരടങ്ങിയ ജൂറിയാണ് പെരുമാൾ മുരുകനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സ്വാമിയുടെ ജന്മവാർഷിക ദിനമായ ജനുവരി 2ന് എറണാകുളത്ത് വച്ച് പുരസ്കാരം സമ്മാനിക്കും.
- Nov 29, 2023 12:58 IST
ദുഃഖമനുഭവിക്കുന്നവരുടെ മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുത്: മുഖ്യമന്ത്രി
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ പോലുള്ള സംഭവം നടക്കുമ്പോൾ മാധ്യമങ്ങൾക്ക് എന്തെല്ലാം കരുതലുണ്ടാകണമെന്നും സ്വയം വിമർശനവും വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ പുരോഗതി ജനങ്ങളിലേക്ക് എത്തിക്കുന്നത് വേണ്ടത് തന്നെയാണ്. എന്നാലത് കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറാതിരിക്കാൻ ശ്രദ്ധിക്കുക. വല്ലാതെ ദുഃഖമനുഭവിക്കുന്നവരുടെ മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
- Nov 29, 2023 12:32 IST
കോഴിക്കോട് ഡിസിപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; കണ്ണീർ വാതകം പ്രയോഗിച്ചു
കോഴിക്കോട് ഡിസിപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലിസിന് നേരെ പ്രവർത്തകർ കല്ലേറ് നടത്തിയെന്ന് റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെ പ്രവർത്തകർക്ക് നേരെ പൊലിസ് ആദ്യം ജലപീരങ്കിയും പിന്നാലെ കണ്ണീർ വാതകവും പ്രയോഗിച്ചു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു പ്രവർത്തകൻ ജോയലിന്റെ കഴുത്ത് പൊലിസുകാരൻ ഞെരിച്ചതിൽ പ്രതിഷേധിച്ചാണ് ഈ മാർച്ച് സംഘടിപ്പിച്ചത്.
- Nov 29, 2023 12:09 IST
ഷോക്കിൽ നിന്ന് മോചിതയാകാതെ അബിഗേൽ; കുടുംബത്തിനൊപ്പം കൗൺസിലിങ്
കൊല്ലം ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ആറ് വയസ്സുകാരി അബിഗേൽ സാറയ്ക്കും കുടുംബത്തിനും കൗൺസിലിങ് നൽകി ഡോക്ടർമാർ. പ്രാഥമികമായി കൗൺസലിങ് നടത്തിയതായി അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും കൗൺസലിങ് തുടരും. അതേസമയം, തട്ടിയെടുക്കപ്പെട്ടതിന്റെ ആഘാതത്തിൽ നിന്ന് ഇതുവരെ അബിഗേൽ മോചിതയായിട്ടില്ല. ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്ന കുട്ടിയെ എപ്പോഴാണ് വീട്ടിലേക്ക് വിടുകയെന്ന് വ്യക്തമല്ല. കൊല്ലത്തെ ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലാണ് ഈ കുടുംബം ഇപ്പോഴുള്ളത്.
- Nov 29, 2023 12:02 IST
കേരളത്തിൽ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 30നും ഡിസംബർ ഒന്നിനും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ ശ്രീലങ്കയ്ക്കും സമീപ പ്രദേശത്തുമായി ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. തെക്ക് കിഴക്കൻ അറബിക്കടൽ മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ഒരു ന്യൂനമർദ്ദ പാത്തി നവംബർ 29 മുതൽ ഡിസംബർ 1 വരെ സ്ഥിതി ചെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
- Nov 29, 2023 10:17 IST
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്
ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കൊല്ലത്തേയും തിരുവനന്തപുരത്തേയും പൊലിസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയ സമയത്ത് പ്രതികൾ മയക്കുമരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്നാണ് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
- Nov 29, 2023 09:21 IST
രാഹുൽ ഗാന്ധി വയനാട് സീറ്റിൽ വീണ്ടും മത്സരിക്കും: താരീഖ് അൻവർ
രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ സീറ്റിൽ നിന്ന് തന്നെ വീണ്ടും മത്സരിക്കുമെന്ന് എഐസിസി പ്രതിനിധി താരീഖ് അൻവർ. രാഹുലിനെ സംബന്ധിച്ച് വയനാട് സുരക്ഷിതമാണെന്നും അൻവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇക്കുറി ആലപ്പുഴയിൽ നിന്ന് മത്സരിക്കില്ലെന്ന് സൂചനയും അദ്ദേഹം നൽകി. വേണുഗോപാൽ മത്സരിക്കേണ്ടെന്നാണ് പാർട്ടിയുടെ താൽപ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.