/indian-express-malayalam/media/media_files/jEarljiMT5a2b44NCqln.jpg)
കാടും മേടും താണ്ടി കാൽനടയായി സ്‌കൂളിലെത്തുമ്പോൾ സൗന്ദര്യയ്ക്ക് ഒരാഗ്രഹം മാത്രമാണുണ്ടായിരുന്നത്. പഠിക്കണം... വളരണം ഒരധ്യാപികയാകണം...
അട്ടപ്പാടിയിലെ ഷോളയൂർ പഞ്ചായത്തിലെ മറ്റത്തുകാട് നിന്നുള്ള സൗന്ദര്യയ്ക്ക് ഈ ആഗ്രഹം തന്നെ യാഥാർഥ്യമാകുമോയെന്ന് ഭയമുണ്ടായിരുന്നു. അതിനുകാരണങ്ങൾ നിരവധിയായിരുന്നു. വീട്ടിലെയും ഊരിലെയും പിന്നോക്കാവസ്ഥ, ഭാഷാപരമായ വെല്ലുവിളികൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അങ്ങനെ കാരണങ്ങൾ നിരവധി. എന്നാൽ നിശ്ചയദാർഢ്യത്തിന് മുമ്പിൽ എല്ലാ പ്രതിസന്ധികളും മറിക്കടക്കുമെന്ന് സൗന്ദര്യ ജീവിതം കൊണ്ട് വരച്ചുക്കാട്ടുന്നു.
അധ്യാപികയാകാൻ കൊതിച്ച ആ പെൺകുട്ടി ഇനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി (എ.ഇ.ഒ) അധ്യാപകർക്ക് മാർഗനിർദ്ദേശം നൽകും. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ എ.ഇ.ഒ. ആയി പുതുചരിത്രം രചിക്കുമ്പോഴും പുഞ്ചിരിയോടെ "എല്ലാം മല്ലീശ്വന്റെ് അനുഗ്രഹം," എന്നു മാത്രമാണ് ഇരുപത്തിയെട്ടുകാരിയായ സൗന്ദര്യയുടെ മറുപടി.
എന്നും കരുത്ത് പഠനം
ഇരുള ഗോത്രവിഭാഗത്തിൽപ്പെട്ട സൗന്ദര്യ മറ്റത്തുകാട് ഗവർമെന്റെ് തമിഴ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് എട്ടുകിലോമീറ്റർ അകലെയുള്ള അഗളി ഗവർമെന്റെ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കി.
ഊരിൽ ഗോത്രഭാഷയാണ് കൂടുതലായും സംസാരിക്കുന്നത് അതിനാൽ ആദ്യഘട്ടങ്ങളിൽ മലയാളം ഉൾപ്പടെയുള്ള ഭാഷകൾ കൈകാര്യം ചെയ്യുന്നതിന് അല്പം പ്രയാസമുണ്ടായിരുന്നു. എന്നാൽ കഠിനാധ്വാനത്തിലൂടെ ഭാഷാപരമായ വെല്ലുവിളിയെ അനായാസം മറിക്കടന്ന് പഠനത്തിൽ ഒന്നാമതെത്താനായെന്ന് സൗന്ദര്യ പറഞ്ഞു. പഠനക്കാലയളവിൽ ജില്ലാ കലോത്സവത്തിൽ തമിഴ് വിഭാഗത്തിൽ കലാതിലകുമായിട്ടുണ്ട്.
ഉയർന്ന മാർക്കോടെ പ്ലസ് ടു പഠനംപൂർത്തിയാക്കിയ സൗന്ദര്യയെ കോളേജ് അയച്ചുപഠിപ്പിക്കുന്നതിന് അച്ഛൻ ദുരൈരാജിനും അമ്മ ജ്യോതിമണിക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ഇഷ്ടമായ വിഷയമായ രസതന്ത്രത്തിൽ ബിരുദവും ബിരുദബിരുദാനന്തരവും പൂർത്തിയാക്കി. അതോടെ അധ്യാപികയാകണമെന്ന് ചെറുപ്പത്തിലെ ആഗ്രഹത്തിന് കൂടുതൽ ചിറകുവെച്ചു. തൃശൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഇൻ അഡ്വാൻസ് സ്റ്റഡീസ് ഇൻ എജ്യുക്കേഷനിൽ നിന്ന് ബി.എഡും പൂർത്തിയാക്കി സ്വപ്‌നത്തിലേക്കുള്ള ദുരം കുറച്ചു.
സ്വപ്‌നം യാഥാർഥ്യത്തിലേക്ക്
പഠനം പൂർത്തിയായതോടെ പിന്നെ പി.എസ്.സി. പരീശിലനത്തിന്റെ നാളുകളായിരുന്നു. അതിനിടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ലാബ് അസിസ്റ്റന്റ് പരീക്ഷകൾ പാസായി റാങ്ക് പട്ടികയിൽ ഉൾപ്പട്ടെങ്കിലും അധ്യാപിക എന്ന് മോഹത്തിന് മുമ്പിൽ അവയെല്ലാം ഉപേക്ഷിച്ചു. കാത്തിരിപ്പിനൊടുവിൽ 2023ൽ സ്വപ്‌നം യാഥാർഥ്യമായി. ഗോത്രവിഭാഗത്തിനായി പി.എസ്.സ്ി. സംസ്ഥാനത്ത് നടത്തിയ ഹെഡ്മാസ്റ്റർ/എ.ഇ.ഒ. പരീക്ഷയിൽ ഒന്നാം റാങ്കുനേടിയാണ് സൗന്ദര്യ തന്റെ സ്വപ്‌നം യാഥാർഥ്യമാക്കിയത്.
2023 സെപ്റ്റംബർ 18ന് വയനാട് ജില്ലയിലെ മേപ്പാടി ഗവർമെന്റെ് പ്രധാനാധ്യപികയായി നിയമനം. ഇപ്പോൾ സ്വന്തം ജില്ലയായ പാലക്കാടേക്ക്. അതും കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി. വർഷങ്ങൾക്ക് മുമ്പ് അട്ടപ്പാടിയിലെ ഊരിലിരുന്ന് താൻ നെയ്‌തെടുത്ത് സ്വപ്‌നം യാഥാർഥ്യമായതിന്റെ ചാരിതാർഥ്യത്തത്തോടെ.
/indian-express-malayalam/media/media_files/9sufLePSrwMtQpebnDyb.jpg)
ഉറച്ചമനസ്സോടെ മുന്നോട്ട്
ഉറച്ചമനസ്സും ഇച്ഛാശക്തിയുമുണ്ടെങ്കിലും ഏത് ആഗ്രഹവും പൂർത്തിയാക്കാനാവുമെന്ന് സൗന്ദര്യ ജീവിതം കൊണ്ട് വരച്ചിടുന്നു. "മനസ്സുവെച്ചാൽ ഏതൊരാൾക്കും വ്യക്തിത്വ വികസനം സാധ്യമാണ്. അതിനുള്ള പരിസരം എല്ലായിടത്തുമുണ്ട്. അത് കണ്ടെത്താനുള്ള ശ്രമമാണ് നാം നടത്തേണ്ടത്," ഭാവിതലമുറയോട് സൗന്ദര്യയ്ക്ക് പറയാനുള്ളത് ഇതാണ്.
"കുടുംബത്തിന്റെ പിന്തുണയും അതിൽ പ്രധാനമാണ്," സൗന്ദര്യ പറഞ്ഞുനിർത്തി. കോയമ്പത്തൂരിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന പി.സുരേഷാണ് സൗന്ദര്യയുടെ ഭർത്താവ്.
Read More
- മഹാപ്രളയത്തിന്റെ പെയ്തൊഴിയാത്ത ഓർമ്മകൾക്ക് നൂറ് വയസ്
- നെഹ്റുവിന്റെ കോൺ​ഗ്രസ് ഫാസിസ്റ്റ് സ്വഭാവം കാണിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ ? കോൺഗ്രസിനെതിരെ കെ.കെ ശൈലജ
- ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്ര; വാഹനം പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്
- വീണ്ടും 'കേരളീയം' നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ
- കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്നത് 15 ലക്ഷം വീടുകൾ; 2021-22ൽ കൂടിയത് 2.9 ലക്ഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us