/indian-express-malayalam/media/media_files/2025/05/19/J9A23LoIyHICT817cOFP.jpg)
ബിന്ദു
Police Atrocity in Thiruvananthapuram: തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ ദളിത് യുവതിയെ മണിക്കൂറുകളോളം അപമാനിച്ചെന്ന് ആരോപണം. ഇത് സംബന്ധിച്ച് പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചപ്പോൾ അവിടെ നിന്നും നീതി ലഭിച്ചില്ലെന്ന് ആരോപണം. തിരുവനന്തപുരം സ്വദേശി ബിന്ദുവാണ് ഇത് സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയത്. പേരൂർക്കട പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് യുവതിയുടെ ആരോപണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ബിന്ദു വീട്ടുജോലി ചെയ്തിരുന്ന വീട്ടിലെ മാല മോഷണം പോയതുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇവരെ ചോദ്യം ചെയ്യാൻ വിളിച്ചത്. മണിക്കൂറുകളോളം പൊലീസ് തന്നെ അപമാനിച്ചെന്ന് ബിന്ദു പറയുന്നു. ഇല്ലാത്ത മോഷണത്തിന്റെ പേരിൽ പൊലീസ് മണിക്കൂറുകളോളം പീഡിപ്പിച്ചു. മാല മോഷ്ടിച്ചില്ലെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും ചെയ്തു. ഏറ്റവുമധികം പീഡിപ്പിച്ചത് പ്രസന്നൻ എന്ന ഉദ്യോഗസ്ഥൻ. വെള്ളം ചോദിച്ചപ്പോൾ ബാത്‌റൂമിൽ പോയി കുടിക്കാൻ ഈ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി മുഴുവൻ ചോദ്യം ചെയ്തു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തന്റെ നിറവും ജാതിയുമാണ് ക്രൂരമായ പീഡനത്തിന് കാരണമായതെന്നും ബിന്ദു പറഞ്ഞു.
ബിന്ദുവിനെ ചോദ്യം ചെയ്തിന് പിറ്റേദിവസം മാല തിരികെ കിട്ടിയെന്ന് വീട്ടുടമ തന്നെ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് സ്റ്റേഷനിൽ നിന്നും തന്നെ വിട്ടതെന്നും ബിന്ദു പറയുന്നു.
അടിയന്തര റിപ്പോർട്ട് തേടി
പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് യുവതി ബിന്ദു 20 മണിക്കൂർ കസ്റ്റഡിയിൽ മാനസിക പീഡത്തിനിരയായ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. അസിസ്റ്റന്റ് കമ്മീഷണറോടാണ് ആഭ്യന്തര അന്വേഷണത്തിന് നിർദേശിച്ചത്. പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടിൻമേൽ അടിയന്തര നടപടിക്കും കമ്മീഷണർ നിർദേശിച്ചേക്കുമെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയും ആരോപണം
പൊലീസ് സ്റ്റേഷനിലെ മാനസിക പീഡനം സംബന്ധിച്ച് പരാതി നൽകാൻ ചെന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നീതി കിട്ടിയില്ലെന്ന് ബിന്ദു പറഞ്ഞു. പരാതി നൽകാൻ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നു.
പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാനാണ് പറഞ്ഞത്. മാല മോഷണം പോയാൽ വീട്ടുകാര്‍ പരാതി നൽകിയാൽ പൊലീസ് വിളിപ്പിക്കുമെന്നാണ് പറഞ്ഞത്. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അവഹേളനം നേരിട്ടതെന്നും ബിന്ദു പറഞ്ഞു. അതേസമയം പരാതിക്കാരിയെ അവഹേളിച്ചിട്ടില്ലെന്നും പരാതി ഗൗരവത്തോടെയാണ് കണ്ടതെന്നും പി ശശി പറഞ്ഞു. മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിനും നടപടിക്കും നിർദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.
Read More
- ഭക്ഷണം കഴിച്ചിട്ട് പാത്രം കഴുകിയില്ല; മകൻ അച്ഛനെ കൊന്നു
- കോഴിക്കോട് തീപിടിത്തം; തീ അണച്ചത് പത്ത് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ, കോടികളുടെ നഷ്ടം
- കോഴിക്കോട് വൻ തീപിടുത്തം
- ശശി തരൂരിന് പിന്തുണയുമായി ലീഗ്; വിഷയത്തിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് സാദിഖലി തങ്ങൾ
- തപാൽ വോട്ട് പരാമർശം; മുൻകൂർ ജാമ്യാപേക്ഷ നൽകില്ലെന്ന് ജി. സുധാകരൻ; സജി ചെറിയാന് പരോക്ഷ വിമർശനം
- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്; അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.