/indian-express-malayalam/media/media_files/2024/12/09/54ZgRuEyhsusrtcT9M59.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പത്ത് ബിജെപിയും സംഘപരിവാറും കുളം കലക്കി മീന്‍പിടിക്കാനാണ് ശ്രമിച്ചതെന്നും വഖഫ് നിയമ ഭേദഗതി ബിൽ മുനമ്പം വിഷയത്തിന്റെ പൂർണ പരിഹാരമാകും എന്ന് ചിലർ പ്രചരണം നടത്തിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വഖഫ് നിയമ ഭേദഗതി ബിൽ പുർണ പരിഹാരം എന്നു പറഞ്ഞത് പൂർണ തട്ടിപ്പാണെന്ന് ഇപ്പോൾ വ്യക്തമായി. പുതിയ നിയമം ഭരണഘടനയുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'രാജ്യത്തെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിന്റെയും ഫെഡറലിസത്തിന്റെയും ലംഘനം അതിൽ കാണാൻ സാധിക്കും. മുസ്ലീം അപരവൽക്കരണത്തിനും അതുവഴി രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമായിട്ടുമാണ് സംഘപരിവാർ ഈ ബില്ലിനെ കണ്ടതെ'ന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ ജാഗ്രത എല്ലാവരും പുലര്‍ത്തണം. സവിശേഷ ദിവസങ്ങളില്‍ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒത്തുചേരുന്ന വേളയില്‍ ലഹരി സന്ദേശങ്ങള്‍ വായിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സണ്‍ഡേ ക്ലാസുകള്‍, മദ്രസ ക്ലാസുകള്‍ ഇവയിലെല്ലാം ലഹരി വിരുദ്ധ ആശയങ്ങള്‍ അവതരിപ്പിക്കണം.
ഈ ദൗത്യം എല്ലാവരും ചേര്‍ന്നാണ് നടത്തുന്നത്. വിവേചനത്തിന് ഇടമില്ല. യാതൊരുവിധ ഭേദ ചിന്തയുമില്ല. ഒരേ മനസോടെ എല്ലാവരും ഇതില്‍ പങ്കാളികളാകുകയാണ് വേണ്ടത്. വിപുലമായ ക്യാമ്പയില്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം നിര്‍ദേശങ്ങള്‍ നല്‍കാന്‍ മത, സാമുദായിക സംഘടനകളോടും വിവിധ രാഷ്ട്രീയ പാര്‍ട്ടികളോടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
ഭരണതലത്തില്‍ അഴിമതി അവസാനിപ്പിക്കുക എന്നത് ഈ സര്‍ക്കാരിന്‍റെ സുവ്യക്തമായ നയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കെതിരെ അതിശക്തമായ മുന്നേറ്റം നടത്താനും അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും ഇതിനകം കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നാടിനെ ഇന്ത്യയുടെ വാണിജ്യ വ്യവസായ ഹബ്ബ് ആക്കി മാറ്റുന്നതിനും ലോകരാജ്യങ്ങളെയാകെ ആകര്‍ഷിക്കുന്ന തരത്തില്‍ നിക്ഷേപസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനും അഴിമതി തുടച്ചു നീക്കുക തന്നെ വേണം.
അതിനായി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന 'അഴിമതി മുക്ത കേരളം' ക്യാമ്പയിന്‍ നിര്‍ണ്ണായക നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ആവിഷ്കൃത പദ്ധതികളുടെ നടത്തിപ്പും വികസന പ്രവര്‍ത്തനങ്ങളും ദൈനംദിന ജീവിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളും സുതാര്യമായും കാര്യക്ഷമതയോടെയും ജനങ്ങളില്‍ എത്തിക്കുകയാണ് പ്രധാനം. സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാധ്യതയുള്ള അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.' ZERO TOLERANCE TO CORRUPTION' എന്നൊരു നയം തന്നെ ഇതിനായി നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More
- CMRL Case: മാസപ്പടി കേസിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം
- Waqf Amendment Bill: മുനമ്പം നിവാസികളെ പ്രധാനമന്ത്രി കാണും; രാഷ്ട്രീയക്കാർ തെറ്റിദ്ധരിപ്പിച്ചെന്ന് സഭാ നേതൃത്വം
- Kollam Pooram: കൊല്ലം പൂരം കുടമാറ്റത്തിൽ ആർ.എസ്.എസ്.നേതാവിന്റെ ചിത്രം; പരാതിയുമായി യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും
- ADGP M.R Ajith Kumar: എം.ആർ.അജിത് കുമാറിന് ക്ലീൻ ചിറ്റ്; എ.ഡി.ജി.പി.യെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.