/indian-express-malayalam/media/media_files/vfR8Yzvk9FKc6XLo1A3h.jpg)
ഫൊട്ടോ: എൻ ഐ റ്റി വെബ്സൈറ്റ്
കോഴിക്കോട്: ജനുവരി 22 ന് നടന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി) കാലിക്കറ്റ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തതിനെ തുടർന്ന് ക്യാമ്പസിൽ സംഘർഷാവസ്ഥ. പ്രതിഷേധത്തിന് നേതൃത്വം നൽകിയ നാലാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വൈശാഖിന്റെ സസ്പെൻഷനെ തുടർന്ന് വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ക്യാമ്പസിൽ പ്രതിഷേധങ്ങൾ തുടരുകയാണ്.
ജനുവരി 22 ന് സയൻസ് ആന്റ് ആധ്യാത്മിക ക്ലബ്ബിന്റെ ബാനറിന് കീഴിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗേറ്റിൽ ഇന്ത്യയുടെ കാവി നിറത്തിലുള്ള ഭൂപടം വരച്ചിരുന്നു. ഇതിനെതിരെ പ്രേംകുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധിച്ചു. ഇന്ത്യ രാമരാജ്യമല്ല എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രതിഷേധം. തുടർന്ന് വിദ്യാർഥികൾ തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം ജനുവരി 31 ന്, ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ പ്രേംകുമാറിനെ "അശാന്തിക്ക് പ്രേരിപ്പിച്ചതിനും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബഹുമാനം കുറച്ചതിനും ഉത്തരവാദി" എന്ന് ആരോപിച്ച് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തതായി അറിയിക്കുകയായിരുന്നു.
സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയും, കെഎസ്‌യുവും ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ വ്യാഴാഴ്ച ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പിരിമുറുക്കം രൂക്ഷമായതോടെ, അച്ചടക്ക നടപടിക്കെതിരായ അദ്ദേഹത്തിന്റെ അപ്പീൽ കേൾക്കുന്നത് വരെ സസ്പെൻഷൻ നടപടി നിർത്തിവയ്ക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിരിക്കുകയാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.