/indian-express-malayalam/media/media_files/XF8S7zzA5S6oqVlXiWta.jpg)
നാവിക സേനയുടെ സഹായത്തിനായി കരസേനയുടെ ചെറു ഹെലികോപ്റ്ററും തിരച്ചിലിന് എത്തും
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ തുടങ്ങി. നാവികസേന, മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘം, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. പുഴയിലെ ഒഴുക്ക് കുറഞ്ഞുവെന്ന് കണ്ടെത്തിയാൽ നാവികസേനയുടെ ഡൈവിങ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തും.
നാവിക സേനയുടെ സഹായത്തിനായി കരസേനയുടെ ചെറു ഹെലികോപ്റ്ററും തിരച്ചിലിന് എത്തിയിട്ടുണ്ട്. പുഴയിലെ ഒഴുക്ക് കുറവായതും കാലാവസ്ഥ അനുകൂലമായതും തിരച്ചിലിന് അനുകൂല സാഹചര്യമെന്നാണ് നിലവിലെ വിലയിരുത്തൽ. ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലേറിയിലേതെന്ന് കരുതുന്ന വസ്തുക്കൾ പുഴയിൽനിന്നു കണ്ടെത്തിയിരുന്നു.
ഈശ്വർ മാൽപെയുടെ നേതൃത്വത്തിലാണ് ഇന്നലെ പുഴയിലെ തിരച്ചിൽ നടത്തിയത്. ഈശ്വറിനൊപ്പം മത്സ്യത്തൊഴിലാളികളും പുഴയിലിറങ്ങി. എസ്‌ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങൾ നാളെമുതൽ തിരച്ചിലിന്റെ ഭാഗമാകും. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വീണ്ടും തിരച്ചിൽ ആരംഭിക്കുന്നത്.
അർജുനും കാണാതായ രണ്ട് കർണാടക സ്വദേശികൾക്കുമായുള്ള തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. അർജുനായുള്ള തിരച്ചിൽ പുനഃരാരംഭിക്കാൻ കേരള സർക്കാരും കർണാടക സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു. തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അർജുന്റെ കുടുംബത്തിന്റെ ആശങ്ക ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം എ.കെ.ശശീന്ദ്രനും പറഞ്ഞിരുന്നു.
ജൂലൈ 16 നാണ് ഷിരൂർ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി മണ്ണിടിച്ചിലിൽ പെട്ടത്. തിരച്ചിലിൽ അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസിന്റെ ട്രക്ക് ഗംഗാവലി പുഴയിൽ കണ്ടെത്തിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us