/indian-express-malayalam/media/media_files/88kmotAjiaN8kEGi7ad1.jpg)
ഭഗവാൻപൂർ ഗ്രാമത്തിൽ ഉറ്റവരെ കാത്തിരിക്കുന്നവർ. മധ്യത്തിൽ അമ്മയുടെ അന്ത്യപൂജയ്ക്കായി ഗ്രാമത്തിലെത്തിയ രോസൻ കുമാർ
കൽപ്പറ്റ:ഉരുൾ കവർന്നെടുത്ത വയനാട്ടിലെ ദുരന്തഭൂമിയിൽ അകപ്പെട്ട തങ്ങളുടെ ഉറ്റവരെ കാത്തിരിക്കുകയാണ് 2398 കിലോമീറ്റർ അകലെയുള്ള ഒരു കൊച്ചുഗ്രാമം. മകനെ കാത്തിരിക്കുന്ന അമ്മയെയും ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയും അച്ഛനെ കാത്തിരിക്കുന്ന മക്കളെയും ഈ ഗ്രാമത്തിൽ കാണാം. ബീഹാറിലെ വൈശാലി ജില്ലയിലെ ഭഗവാൻപൂർ ഗ്രാമമാണ് വയനാട് ദുരന്തത്തിൽ അകപ്പെട്ട തങ്ങളുടെ ഒറ്റവർക്കായി രണ്ടാഴ്ചയായി കാത്തിരിപ്പ് തുടരുന്നത്.
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഭഗവാൻപൂർ ഗ്രാമത്തിൽ നിന്നുള്ള ആറുപേരാണ് അകപ്പെട്ടത്. മുണ്ടക്കൈയിലെ ഹാരിസൺ എസ്റ്റേറ്റിൽ ജോലിചെയ്തിരുന്നവരാണ് ഇവർ.അപകടത്തിൽപ്പെട്ടവരിൽ ഒരാൾക്ക് ജീവൻ നഷ്ടമാവുകയും രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മൂന്നുപേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടുമില്ല. 45 വയസ്സുകാരി ഫൂൽകുമാരി ദേവിയുടെ മൃതദേഹമാണ് സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തത്. ഉപേന്ദർ പാസ്വാൻ, അരുൺ കുമാർ എന്നിവരാണ് പരിക്കുകളോടെ രക്ഷപെട്ടത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശൂപത്രിയിൽ ചികിത്സയിലാണിവർ. സാദു പാസ്വാൻ(47), രഞ്ജിത് കുമാർ(22), ബിജിനസ് പാസ്വാൻ(40) എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
മരണപ്പെട്ട ഫൂൽകുമാരി ദേവിയുടെ മകൻ രോസൻ കുമാർ അമ്മയുടെ ഭൗതീക അവശിഷ്ടങ്ങളുമായി നാട്ടിലെത്തുമ്പോഴാണ് ഗ്രാമത്തിലുള്ളവർ ദുരന്തത്തിന്റെ തീവ്രത അറിഞ്ഞത്. രോസൻ കുമാറും ഇതേ എസ്‌റ്റേറ്റിലാണ് ജോലി ചെയ്യുന്നത്. സ്വദേശത്ത് മടങ്ങണമെന്ന് അമ്മയുടെ ആഗ്രഹം പൊലിഞ്ഞെങ്കിലും അന്ത്യകർമങ്ങൾ എങ്കിലും നാട്ടിലാക്കണമെന്നായിരുന്നു രോസന്റെ ആഗ്രഹം. എന്നാൽ ഉണ്ടായിരുന്ന സമ്പാദ്യം ഉരുൾ കവർന്നെടുത്തതും ഭാഷ വശമില്ലാത്തതും നാട്ടിലെത്തണമെന്ന് ആഗ്രഹത്തിന് വെല്ലുവിളിയായി. ദുരന്തവിവരം ഇതിനോടകം അറിഞ്ഞ ഭഗവൽപൂർ ഗ്രാമവാസികൾ ഇതോടെ വൈശാലി എംഎൽഎ സിദ്ധാർത്ഥ് പട്ടേലിന്റെ സഹായം തേടി. എംഎൽഎ ബീഹാർ മർകസിലെ സാബിത്ത് നൂറാനിയുമായി ബന്ധപ്പെടുകയും അതുവഴി വയനാട് എസ്‌വൈഎസ് സ്വാന്തനം പ്രവർത്തകർ രോസൻ കുമാറിനെ കണ്ടെത്തി അമ്മയുടെ അന്ത്യകർമങ്ങൾക്കായി ബീഹാറിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും അടിയന്തര സഹായവും നൽകുകയായിരുന്നു. 'വെളുപ്പിനെ കല്ലും വെള്ളവും ഒഴുകി വരുന്നത് മാത്രമേ ഓർമ്മയുള്ളു. വെളിച്ചം വന്നപ്പോൾ താമസിച്ച സ്ഥലമൊന്നുമില്ല. കൂടെയുള്ളവരെ എവിടെ തേടണം, ആരോട് പറയണമെന്ന് പോലും അറിയില്ലായിരുന്നു'-രോസൻ കുമാർ പറഞ്ഞു.
/indian-express-malayalam/media/media_files/Ur9VeDt47T6CkY6tfqB4.jpg)
നാട്ടിലെത്തിയ രോസൻ കുമാറിലൂടെയാണ് ദുരന്തത്തിന്റെ ഭീകരത ഗ്രാമത്തിലുള്ളവർ തിരിച്ചറിഞ്ഞത്. ഇതോടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹമെങ്കിലും അന്ത്യകർമങ്ങൾക്കായി കണ്ടുകിട്ടിയെങ്കിൽ എന്ന പ്രാർഥനയിലാണ് ഗ്രാമവാസികൾ. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നവരുടെ വിയോഗത്തോടെ നിത്യ ചെലവുകൾ പോലും എങ്ങനെ സാധിക്കുമെന്ന ആശങ്കയുമുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ശമനം ഉറപ്പുവരുത്താനും കാണാതായവരുടെ മൃതദേഹം കണ്ടെത്താനും ദുരിതബാധിതർക്ക് കേരള സർക്കാർ നൽകുന്ന ധനസഹായത്തിൽ തങ്ങളെയും പരിഗണിക്കാനും കേരളത്തോട് അഭ്യർഥിക്കുകയാണ് ഇപ്പോൾ ഭഗവാൻപൂർ ഗ്രാമം.
Read More
- രണ്ട് ശരീരഭാഗങ്ങൾ കൂടി കിട്ടി: വയനാട്ടിൽ ജനകീയ തിരച്ചിൽ തുടരുന്നു
- കേരളം ഒറ്റയ്ക്കല്ല,രാജ്യം ഒപ്പമുണ്ട്; ഉറപ്പുനൽകി പ്രധാനമന്ത്രി
- അതിജീവിതർക്ക് ആശ്വാസവാക്കുകളുമായി പ്രധാനമന്ത്രി
- ദുരന്തഭൂമി നടന്നുകണ്ട് നരേന്ദ്രമോദി
- ഉരുളിന്റെ ഉത്ഭവം കണ്ട് പ്രധാനമന്ത്രി
- പ്രധാനമന്ത്രി വയനാട്ടിലെത്തി
- പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം; പ്രതീക്ഷയോടെകേരളം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.