/indian-express-malayalam/media/media_files/vzVo4pow1EXkKe9jA8fu.jpg)
Credit: Pexels
2003 ൽ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ഗർഭിണിയായ സ്ത്രീയുടെ പ്രസവം ഏകദേശം 15 ദിവസത്തോളം താമസിച്ചു. സ്ത്രീയുടെ അപൂർവ രക്തഗ്രൂപ്പായ ബോംബെ ബ്ലഡ് ഗ്രൂപ്പിന് (ബിബിജി) ഒരു ദാതാവിനെ കണ്ടെത്താൻ സാധിക്കാത്തതായിരുന്നു കാരണം. അമ്മയുടെ ചികിൽസയ്ക്കായി അതേ ആശുപത്രിയിൽ എത്തിയ അമിതാഭ് കുമാർ എന്ന യുവാവാണ് ഒടുവിൽ രക്ഷകനായത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കണക്കനുസരിച്ച്, 10,000 ഇന്ത്യക്കാരിൽ ഒരാൾക്ക് മാത്രമേ ഈ ബ്ലഡ് ഗ്രൂപ്പ് ഉള്ളൂ, ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തിൽ നാല് പേർക്കും. മറ്റ് രക്തഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഒരേ രക്തഗ്രൂപ്പിലേക്ക് മാത്രമേ ബിബിജിക്ക് രക്തം സ്വീകരിക്കാനും ദാനം ചെയ്യാനും കഴിയൂ. പേര് പോലെ തന്നെ 1952ൽ ബോംബൈയിലാണ് ഈ അപൂർവ രക്തഗ്രൂപ്പ് കണ്ടെത്തിയത്. 'എച്ച്എച്ച്' അല്ലെങ്കിൽ 'ഒഎച്ച്' രക്തഗ്രൂപ്പ് എന്നും ഇതറിയപ്പെടുന്നു. സാധാരണയുള്ള എ, ബി, ഒ രക്ത ഗ്രൂപ്പുകളുടെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ 'എച്ച്'(ഒ) ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പാണിത്.
ബോംബൈ ബ്ലഡ് ഗ്രൂപ്പുള്ള വ്യക്തികൾക്ക് അതേ രക്ത ഗ്രൂപ്പുള്ളവരിൽനിന്നും മാത്രമേ രക്തം സ്വീകരിക്കാൻ കഴിയൂവെന്ന് ബെംഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ഡോ.ആശിഷ് ദീക്ഷിത് പറഞ്ഞു. പ്രത്യേക രക്ത പരിശോധനയിലൂടെ മാത്രമേ ഈ ബ്ലഡ് ഗ്രൂപ്പ് കണ്ടെത്താൻ സാധിക്കൂ. ആഗോളതലത്തിൽ വളരെ അപൂർവമാണെങ്കിലും, ഇന്ത്യയിലും ഇന്ത്യൻ വംശജർക്കിടയിലും ഇവ സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ബോംബൈ ബ്ലഡ് ഗ്രൂപ്പ് ദാതാക്കളെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനാൽതന്നെ രാജ്യത്തുടനീളമുള്ള ദാതാക്കളെ ബന്ധിപ്പിക്കുന്നതിന് ഒരു ദേശീയ രജിസ്ട്രി രൂപീകരിക്കാൻ മെഡിക്കൽ വിദഗ്ധർ ആവശ്യപ്പെടുന്നു. രക്തബാങ്കുകളും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോഹെമറ്റോളജിയും ഈ അപൂർവ ബ്ലഡ് ഗ്രൂപ്പിന്റെ ദാതാക്കളെ കണ്ടെത്താൻ സഹായിക്കുന്നു. വിനയ് ഷെട്ടിയെപ്പോലുള്ള വ്യക്തികൾ ലൈഫ് ബ്ലഡ് കൗൺസിൽ എന്ന എൻജിഒ മുഖേന അപൂർവ രക്തഗ്രൂപ്പുകൾ എത്തിച്ചു കൊടുക്കുന്നുണ്ട്.
കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോഹെമറ്റോളജിയുമായി (കെഇഎം ഹോസ്പിറ്റൽ) സഹകരിച്ച് മുംബൈ ആസ്ഥാനമായുള്ള ഷെട്ടിയുടെ നേതൃത്വത്തിൽ അപൂർവ രക്തഗ്രൂപ്പുകളുടെ ദേശീയ രജിസ്ട്രി നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ അപൂർവ ഇനം രക്തഗ്രൂപ്പുള്ള 400-ലധികം ആളുകളുണ്ട്, കൂടുതലും മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമാണെന്ന് ഷെട്ടി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us