/indian-express-malayalam/media/media_files/2025/02/28/MaqHOsQ4BuwLaZLgOzcr.jpg)
ദേശീയ വിദ്യാഭ്യാസ നയം;എന്ത് കൊണ്ട് തമിഴ്‌നാട് എതിർക്കുന്നു?
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് തമിഴ് ഭാഷ സംരക്ഷണ പോരാട്ടങ്ങൾക്കും ഹിന്ദി ഭാഷാ വിരുദ്ധ നിലപാടുകൾക്കും. സെക്കൻഡറി ക്ലാസിൽ ഹിന്ദി പഠനം നിർബന്ധമാക്കിയ 1937 ലെ മദ്രാസ് സർക്കാരിന്റെ തീരുമാനത്തിൽ തുടങ്ങി മോദി സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിൽ എത്തിനിൽക്കുകയാണ് ഈ ഭിന്നത.
കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) തമിഴ് ഉൾപ്പെടെയുള്ള ഭാഷകൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ഡിഎംകെ നയിക്കുന്ന തമിഴ്നാട് സർക്കാരിന്റെ ആരോപണം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയില്ലെങ്കിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് അനുവദിക്കില്ലെന്ന കേന്ദ്ര നിലപാട് അജണ്ട അടിച്ചേൽപ്പിക്കാനുള്ള നീക്കമാണെന്നും തമിഴ്നാട് സർക്കാർ ആരോപിക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച ഭിന്നത കേന്ദ്ര സർക്കാരും തമിഴ്നാട് സർക്കാരും തമ്മിലുള്ള തുറന്ന പോരിലേക്ക് എത്തിക്കഴിഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രൂക്ഷമായ ഭാഷയിൽ തന്നെ നയത്തിന് എതിരെ രംഗത്തെത്തിക്കഴിഞ്ഞു. പൊതു പരിപാടികളിൽ ഉൾപ്പെടെ അദ്ദേഹം ഭാഷാ സംരക്ഷണ നിലപാട് ആവർത്തിച്ച് ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
ത്രിഭാഷാ ഫോർമുല അംഗീകരിക്കാൻ തമിഴ്നാട് തയ്യാറാവണം എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ നിലപാടാണ് ചൂടുള്ള ചർച്ചകൾക്ക് വഴി തുറന്നത്.തമിഴ്നാടിന് പിന്നാലെ മാതൃഭാഷ സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പടെ നിർബന്ധമാക്കി തെലങ്കാനയും പഞ്ചാബും രംഗത്തെത്തി.ഇതോടെ ദേശീയ വിദ്യാഭ്യാസ നയത്തെ ചൊല്ലിയുള്ള വിവാദങ്ങളും സജീവമാവുകയാണ്. എന്താണ് ദേശീയ വിദ്യാഭ്യാസ നയം? എന്താണ് തമിഴ് നാടിൻറ എതിപ്പിന് കാരണം? പരിശോധിക്കാം.
ത്രിഭാഷ നയവും പുതിയ വിദ്യാഭ്യാസ നയവും
ഇന്ത്യയിലെ കുട്ടികൾ മാതൃഭാഷയ്ക്ക് ഒപ്പം ഹിന്ദിയും ഇംഗ്ലീഷും നിർബന്ധമായും പഠിക്കണം എന്നതാണ് ത്രിഭാഷ നയത്തിന്റെ അടിസ്ഥാനം. 1968 ൽ നടപ്പാക്കിയ സമാനമായ നയം തമിഴ്നാട്ടിൽ നടപ്പാക്കിയിരുന്നില്ല.
സ്വതന്ത്ര ഇന്ത്യയിലെ മൂന്നാമത് വിദ്യാഭ്യാസ നയമാണ് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം. 1968, 1986 എന്നിവയുടെ ചുവടുപിടിച്ചാണ് ദേശീയ വിദ്യാഭ്യാസ നയം 2020 തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖല കൂടുതൽ വൈദഗ്ധ്യാധിഷ്ഠിതവും, സാംസ്‌കാരിക സമ്പന്നവുമാക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.
ത്രിഭാഷാ ഫോർമുല വിദ്യാർത്ഥികളെ മൂന്ന് ഭാഷകൾ സ്വായത്തമാക്കാൻ പ്രോത്സാഹിപ്പിണം. മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ട് ഭാഷകളെങ്കിലും ഇന്ത്യൻ ഭാഷയായിരിക്കണം. എന്നാൽ ഒരെണ്ണം ഹിന്ദിയാകണം എന്ന് നിർബന്ധമാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
എതിർപ്പും ഭിന്നതയും
തമിഴ്നാട്ടിൽ പ്രാബല്യത്തിലുള്ള ദ്വിഭാഷാ സംവിധാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രതികരണമാണ് ഭിന്നത രൂക്ഷമാക്കിയത്. തമിഴ് - ഇംഗ്ലീഷ് ഫോർമുലയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന. ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താൻ ത്രിഭാഷാ നയം അത്യാവശ്യമാണ് എന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ പരാമർശം. ഫെബ്രുവരി 15ന് വാരണാസിയിൽ നടന്ന ചടങ്ങളിലായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ചില സംസ്ഥാനങ്ങൾ രാഷ്ട്രീയ ലക്ഷ്യം വച്ച് ത്രിഭാഷാ നയത്തെ എതിർക്കുകയാണ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ത്രിഭാഷാ നയത്തെ പിന്തുടരാൻ തമിഴ്നാട് തയ്യാറാകണം എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
രാഷ്ട്രീയ ലക്ഷ്യം വച്ചെന്ന കേന്ദ്ര മന്ത്രിയുടെ പരാർശത്തോട് പ്രതികരിച്ച തമിഴ്നാട് മുഖ്യമന്ത്രി കേന്ദ്ര സർക്കാർ നീക്കം ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനുള്ള ശ്രമം ആണെന്ന് കുറ്റപ്പെടുത്തി. വിദ്യാഭ്യാസ നിലവാരം എന്ന വാദം ഉയർത്തി ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് മറികടന്ന് നേരിട്ട് ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാരിനായില്ല. അതിനാൽ പിൻവാതിലൂടെ നയം ഒളിച്ചു കടത്താനാണ് ശ്രമം എന്നും സ്റ്റാലിൻ ആരോപിക്കുന്നു.
പിന്തിരിപ്പൻ ആശയങ്ങളെന്ന് തമിഴ്നാട്
ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചില്ലെങ്കിൽ തമിഴ്നാടിന് ആവശ്യമായ ഫണ്ടുകൾ അനുവദിക്കിലെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തുക ആണെന്നും സ്റ്റാലിൻ പറയുന്നു. കേന്ദ്ര നിലപാടിൽ പ്രതിഷേധം വ്യക്തമാക്കിയും സമഗ്ര ശിക്ഷ ഫണ്ട് അനുവദിക്കണം എന്നും ആവശ്യപ്പെട്ട് എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.
തമിഴ്നാട് ഒരുഭാഷയ്ക്കും എതിരല്ല, എന്നാൽ പലകാരണങ്ങളാൽ ദേശീയ വിദ്യാഭ്യാസ നയത്തെ ഞങ്ങൾ എതിർക്കുന്നു. പിന്തിരിപ്പൻ ആശങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വയക്കുന്നത്. അത് സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ അകറ്റുന്ന നിലയുണ്ടാക്കും. എസ്സി/എസ്ടി, പിന്നാക്ക വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ നൽകുന്ന സാമ്പത്തിക സഹായം നിഷേധിക്കുന്ന നിലയുണ്ടാകും.
മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിൽ പൊതു പരീക്ഷകൾ നടത്താനും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏർപ്പെടുത്താനും ദേശീയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്യുന്നുണ്ടെന്നും സ്റ്റാലിൻ പറയുന്നു.ദേശീയ വിദ്യാഭ്യാസ നയം(എൻഇപി)നടപ്പാക്കാൻ 2000 കോടി അനുവദിക്കും എന്നാണ് കേന്ദ്ര നിലപാട്. എന്നാൽ 10000 കോടി അനുവദിച്ചാലും എൻ ഇ പി നടപ്പാക്കാൻ തയ്യാറല്ല. തമിഴ്നാടിനെ രണ്ടായിരം വർഷം പിന്നോട്ടടിക്കുന്ന നയങ്ങളാണ് എൻഇപി ശുപാർശ ചെയ്യുന്നത് എന്നും സ്റ്റാലിൻ ആരോപിക്കുന്നു.
ഭിന്നത മാറ്റണമെന്ന് കേന്ദ്രം
യുവാക്കളുടെ ഭാവിയെ കരുതി രാഷ്ട്രീയ ഭിന്നത മാറ്റിവച്ച് സഹകരിച്ച് പ്രവർത്തിക്കണം എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സ്റ്റാലിന്റെ ആരോപണങ്ങളോട് പ്രതികരിച്ചത്. എൻ ഇ പി നടപ്പിൽ വരുന്നതോടെ രാജ്യത്തെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും കൂടുതൽ മുന്നേറും. ആഗോള - പാൻ ഇന്ത്യൻ നിലയിലേക്ക് വിദ്യാർത്ഥികൾ ഉയരും.
ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ എൻഇപി നടപ്പാക്കിയിട്ടുണ്ട്. അവസരങ്ങളുടെ വലിയ സാധ്യത തിരിച്ചറിഞ്ഞാണ് ഈ സർക്കാരുകൾ ഇത്തരം ഒരു തീരുമാനം എടുക്കുന്നതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടുന്നു.
Read More
- എന്ത് കൊണ്ട് മണ്ഡല പുനർനിർണയത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എതിർക്കുന്നു?
- എന്താണ് അമേരിക്കയുടെ ഗോൾഡ് കാർഡ് വിസ? നിർത്തലാക്കുമോ ഗ്രീൻ കാർഡ്?
- പുടിൻ ആരംഭിച്ച ഉക്രെയിൻ യുദ്ധം ട്രംപ് എങ്ങനെ അവസാനിപ്പിക്കും?
- യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാർ തിരഞ്ഞെടുത്തത് 'ഡങ്കി റൂട്ട്'.എന്താണ് ഈ പാത്? അറിയാം
- 'ലാ നിന' പ്രതിഭാസവും തുണച്ചില്ല; ചുട്ടുപൊള്ളി ലോകം...കാരണം ഇതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.