/indian-express-malayalam/media/media_files/wmUR920RtAhS55Ki7NTK.jpg)
14ാം ധനകാര്യ കമ്മീഷൻ ശിപാർശ പ്രകാരമാണ് ഈ സംവിധാനം ഒഴിവാക്കിയത് (Photo: X/ ANI)
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 16 സീറ്റുകൾ നേടിയതിന് പിന്നാലെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) പ്രസിഡന്റ് എൻ. ചന്ദ്രബാബു നായിഡു ദേശീയ രാഷ്ട്രീയത്തിലെ ഒരു പ്രധാന നേതാവായി ശ്രദ്ധ നേടുകയാണ്. ആന്ധ്രാപ്രദേശിൽ ടിഡിപി ജനസേനയും ബിജെപിയുമായി സഖ്യത്തിലാണ്.
ലോക്‌സഭയിൽ 240 സീറ്റുകൾ മാത്രമുള്ള ബിജെപിക്ക് നായിഡുവിൻ്റെ പിന്തുണ നിർണായകമാണ്. പകരമായി നായിഡു നിരവധി ആവശ്യങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആന്ധ്രാപ്രദേശിനുള്ള ഒരു പ്രത്യേക കാറ്റഗറി സംസ്ഥാന പദവി ആയിരിക്കും.
എന്താണ് സ്പെഷ്യൽ കാറ്റഗറി സ്റ്റാറ്റസ് (SCS)?
1969ൽ, ഇന്ത്യയുടെ അഞ്ചാം ധനകാര്യ കമ്മീഷൻ ചില സംസ്ഥാനങ്ങൾക്ക് ചരിത്രപരമായ സാമ്പത്തിക പിന്നോക്കാവസ്ഥയോ, ഭൂമിശാസ്ത്രപരമോ പോരായ്മകളോ നേരിടേണ്ടി വന്നാൽ അവയുടെ വികസനത്തിലും അതിവേഗ വളർച്ചയിലും അവരെ സഹായിക്കുന്നതിന് സ്പെഷ്യൽ കാറ്റഗറി സ്റ്റാറ്റസ് (SCS) സംവിധാനം അവതരിപ്പിച്ചു.
ദുഷ്‌കരമായ കുന്നിൻ പ്രദേശങ്ങളും, കുറഞ്ഞ ജനസാന്ദ്രതയും, ഗണ്യമായ ഗോത്രജനസംഖ്യയും, അതിർത്തികളിലെ തന്ത്രപ്രധാനമായ സ്ഥാനം, സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ പിന്നോക്കാവസ്ഥ, സംസ്ഥാന ധനകാര്യങ്ങളുടെ ലാഭകരമല്ലാത്ത സ്വഭാവം തുടങ്ങിയ ഘടകങ്ങളാണ് സാധാരണയായി സ്പെഷ്യൽ കാറ്റഗറി സ്റ്റാറ്റസ് അംഗീകരിക്കുന്നതിന് പരിഗണിക്കപ്പെടുന്നത്.
നികുതി വിഭജനം നിലവിലുള്ള 32% ൽ നിന്ന് 42% ആക്കി വർധിപ്പിച്ച് സംസ്ഥാനങ്ങളുടെ വിഭവ വിടവ് നികത്തണമെന്ന് നിർദ്ദേശിച്ച 14ാം ധനകാര്യ കമ്മീഷൻ ശിപാർശ പ്രകാരമാണ് ഈ സംവിധാനം ഒഴിവാക്കിയത്.
മുഴുവൻ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളും അതിർത്തി മലയോര സംസ്ഥാനങ്ങളായ ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ 11 സംസ്ഥാനങ്ങൾക്കും നേരത്തെ ഈ പദവി അനുവദിച്ചിട്ടുണ്ട്. തുടർന്നാണ് മറ്റ് സംസ്ഥാനങ്ങളും എസ്.സി.എസ് പദവികൾ ആവശ്യപ്പെട്ട് തുടങ്ങിയത്.
നിലവിൽ ചന്ദ്രബാബു നായിഡുവിൻ്റെ ആന്ധ്രാപ്രദേശ്, നിതീഷ് കുമാർ പ്രധാന സഖ്യകക്ഷിയായ ബീഹാർ, ഒഡിഷ എന്നിവിടങ്ങളിൽ ബിജെപി സഖ്യ സർക്കാർ രൂപീകരിക്കും.
എന്തുകൊണ്ടാണ് ആന്ധ്രാപ്രദേശ് പ്രത്യേക കാറ്റഗറി പദവി ആവശ്യപ്പെടുന്നത്?
2014ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം വഴി, അവിഭക്ത ആന്ധ്രാപ്രദേശ് വിഭജിച്ച് 2014ൽ തെലങ്കാന രൂപീകരിച്ചപ്പോൾ, കേന്ദ്രത്തിലെ യുപിഎ സർക്കാർ, വരുമാന നഷ്ടം നികത്താൻ ആന്ധ്രാപ്രദേശിനും, വികസനത്തിൻ്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ച ഹൈദരാബാദിനും പ്രത്യേക കാറ്റഗറി പദവി നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം 2014 മുതൽ 2019 വരെ മുഖ്യമന്ത്രിയായിരുന്ന നായിഡുവും, 2019 മുതൽ 2024 വരെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയും പ്രത്യേക കാറ്റഗറി പദവിക്ക് വേണ്ടി ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയിലെ ദുരിതാവസ്ഥ മറികടക്കാൻ കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഫണ്ട് ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെടുകയുണ്ടായി.
വാദം തെലങ്കാന രൂപീകരണ ശേഷമുള്ള നഷ്ടക്കണക്കുകൾ നിരത്തി
ആസൂത്രണ കമ്മീഷൻ്റെ പിൻഗാമിയായി അധികാരമേറ്റ നിതി ആയോഗിന് ആന്ധ്രാപ്രദേശ് സർക്കാർ നൽകിയ കണക്കുകൾ പ്രകാരം, 2015-20 അഞ്ച് വർഷത്തേക്ക് ആന്ധ്രാപ്രദേശിന്റെ അധികാര വിഭജനത്തിനു ശേഷമുള്ള റവന്യൂ കമ്മി 22,113 കോടി രൂപയായിരിക്കുമെന്ന് 14-ാം ധനകാര്യ കമ്മീഷൻ കണക്കാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ കണക്ക് 66,362 കോടി രൂപയാണ്. വിഭജന സമയത്ത് 97,000 കോടി രൂപയായിരുന്ന അവശിഷ്ട സംസ്ഥാനത്തിൻ്റെ കടം, 2018-19 ആയപ്പോഴേക്കും 2,58,928 കോടി രൂപയിലെത്തി. ഇപ്പോൾ 3.5 ലക്ഷം കോടി രൂപയിലധികമാണ്.
അവിഭക്ത സംസ്ഥാനം അന്യായവും അസമത്വവുമായ രീതിയിൽ വിഭജിക്കപ്പെട്ടുവെന്നാണ് ആന്ധ്രാപ്രദേശ് വാദിക്കുന്നത്. പിൻഗാമി സംസ്ഥാനത്തിന് (തെലങ്കാന) യഥാർത്ഥ സംസ്ഥാനത്തിൻ്റെ ജനസംഖ്യ, കടം, ബാധ്യതകൾ എന്നിവയുടെ ഏകദേശം 59% പാരമ്പര്യമായി ലഭിച്ചു. എന്നാൽ അതിൻ്റെ വരുമാനത്തിൻ്റെ 47% മാത്രമാണിത്.
ഇന്നത്തെ ആന്ധ്രാപ്രദേശ് അടിസ്ഥാനപരമായി ഒരു കാർഷിക സംസ്ഥാനമാണ്. കുറഞ്ഞ സാമ്പത്തിക ഉത്തേജനം വലിയ വരുമാന വൈകല്യങ്ങളിലേക്ക് നയിക്കുന്നുണ്ട്. 2015-16ൽ തെലങ്കാനയുടെ പ്രതിശീർഷ വരുമാനം 14,411 രൂപയായിരുന്നപ്പോൾ, ആന്ധ്രാപ്രദേശിന് 8,397 രൂപ മാത്രമായിരുന്നു എന്നതിൽ നിന്ന് ഇത് വ്യക്തമാണ്.
യുപിഎ സർക്കാർ നൽകിയ വാഗ്ദാനം
ആന്ധ്രാപ്രദേശ് സർക്കാർ പറയുന്നതനുസരിച്ച് വിഭജനത്തിൻ്റെ മുൻകൂർ വ്യവസ്ഥയായി അഞ്ച് വർഷത്തേക്ക് പ്രത്യേക കാറ്റഗറി പദവി അനുവദിക്കുമെന്നും, അവശിഷ്ട സംസ്ഥാനത്തിന് മതിയായ നഷ്ടപരിഹാരം നൽകുമെന്നും യുപിഎ സർക്കാർ ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. വികസന ഇടപെടലുകൾ, നിക്ഷേപങ്ങൾ, നേരിട്ടുള്ള സാമ്പത്തിക സഹായം എന്നിവ ആവശ്യമാണെന്നും അവർ വാദിക്കുന്നു.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...
Read More
- കിങ് മേക്കറാവുന്നതാര് ? എല്ലാ കണ്ണുകളും നീതീഷിലും നായിഡുവിലും
- KeralaLok Sabha Election Result 2024 Live: കേരളത്തിൽ യുഡിഎഫ് തരംഗം
- Lok Sabha Election Result 2024 Live: എക്സിറ്റ് പോളുകളെ എഴുതിത്തള്ളുന്ന പ്രകടനവുമായി ഇന്ത്യാ സഖ്യം; ഉത്തർ പ്രദേശിലടക്കം അട്ടിമറി മുന്നേറ്റം
- Lok Sabha Top Constituencies Result 2024 Live: തൃശൂരിൽ മുന്നേറ്റവുമായി സുരേഷ് ഗോപി, കേരളത്തിൽ താമര വിരിയുമോ?
- വോട്ടെണ്ണല് കേന്ദ്രത്തിൽ നടക്കുന്നത് എന്തെല്ലാമാണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.